കൊച്ചി: വൻ ഹിറ്റായ 'മഞ്ഞുമ്മൽ ബോയ്‌സ്" സിനിമയുടെ നിർമ്മാണത്തിൽ കള്ളപ്പണം വിനിയോഗിച്ചോയെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടേറ്റ് (ഇ.ഡി) അന്വേഷണം ആരംഭിച്ചു. നിർമ്മാതാക്കളിൽ ഒരാളായ ഷോൺ ആന്റണിയെ ചോദ്യം ചെയ്തു. നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ എന്നിവരെ ചോദ്യം ചെയ്യും.
മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാണത്തിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നെന്ന പൊലീസ് റിപ്പോർട്ടിന്റെ തുടർച്ചയായാണ് ഇ.ഡി അന്വേഷണം. നിർമ്മാണ പങ്കാളിത്തവും 40 ശതമാനം ലാഭവിഹിതവും വാഗ്ദാനം ചെയ്‌ത് ഏഴുകോടി രൂപ തട്ടിയെടുത്തെന്ന് അരൂർ സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയിലാണ് ഗുരുതരമായ തട്ടിപ്പ് നടന്നതായി പൊലീസ് കണ്ടെത്തിയത്. സിനിമ ഹിറ്റായിട്ടും തനിക്ക് പണം നൽകിയില്ലെന്നാണ് സിറാജിന്റെ പരാതി.
19 കോടി മുടക്കിയ മഞ്ഞുമ്മൽ ബോയ്സ് 250 കോടി നേടിയിരുന്നു. നിർമ്മാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടുകളുൾപ്പെടെ ഇ.ഡി പരിശോധിക്കും. സിനിമയ്ക്ക് വേണ്ടി ചെലവഴിച്ച പണത്തിന്റെ ഉറവിടം അന്വേഷിക്കും. സിനിമയുടെ വിജയത്തിന് ശേഷം പറവ ഫിലിംസും പങ്കാളികളും നടത്തിയ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. സിനിമയിലെ കള്ളപ്പണയിടപാടുകൾ സംബന്ധിച്ച് ഇ.ഡി നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |