കുവൈറ്റ്സിറ്റി: കുവൈറ്റിലെ അഹ്മ്മദി ഗവർണറേറ്റിലെ മാംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ 49 പേരുടെ മരണം സ്ഥിരീകരിച്ചു. പേരുകൾ പരിശോധിച്ചതിൽ നിന്ന് 25 പേർ മലയാളികളായിരിക്കാം എന്നാണ് ആദ്യ സൂചന. ഇതിൽ ഒൻപത് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം കഴിവതും വേഗം ഇന്ത്യയിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് അറിയിച്ചു. എയർ ഫോഴ്സ് വിമാനമടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡിഎൻഎ പരിശോധന നടത്തി ഫലമറിയേണ്ടതിനാൽ ചെറിയ കാലതാമസം ഉണ്ടായേക്കാം. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ടെന്നും കീർത്തി വർധൻ സിംഗ് വ്യക്തമാക്കി.
പരിക്കേറ്റവരുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അഞ്ച് ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പലരും കുടുംബാംഗങ്ങളുമായി സംസാരിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മലയാളികളായ കൊല്ലം ശൂരനാട് നോർത്ത്ഷെമീർ (30),കോട്ടയം പാമ്പാടി സ്റ്റെഫിൻ എബ്രഹാം സാബു (30), തൃക്കരിപ്പൂർ പിലിക്കോട് എരവിൽ തെക്കുമ്പാടെ കേളു പൊന്മലേരി (55), പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ആകാശ് എസ്. നായർ (32), പത്തനംതിട്ട വാഴമുട്ടം പി.വി. മുരളീധരൻ (54),പുനലൂർ നരിക്കൽ സാജൻ ജോർജ് (28), ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി (കൊല്ലം), സജു വർഗീസ്( കോന്നി), രഞ്ജിത്ത് കുണ്ടടുക്കം (ചെർക്കളം), ചാത്തന്നൂർ ആദിച്ചനല്ലൂർ ലൂക്കോസ് (48) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
തെക്കൻ കുവൈറ്റിലെ അഹ്മ്മദി ഗവർണറേറ്റിലെ മാംഗഫിൽ തിരുവല്ല നിരണം സ്വദേശി കെ.ജി. എബ്രഹാം മാനേജിംഗ് ഡയറക്ടറായ എൻ. ബി.ടി.സി കമ്പനിയുടെ ക്യാമ്പിൽ താമസിച്ചിരുന്നവരാണ് ദുരന്തത്തിന് ഇരയായത്.
ഇന്നലെ പ്രാദേശിക സമയം പുലർച്ചെ 4.30 (ഇന്ത്യൻ സമയം രാവിലെ 7ന്) ആയിരുന്നു സംഭവം. 195 പേരാണ് ആറുനില കെട്ടിടത്തിൽ താമസിച്ചിരുന്നത്. രക്ഷാപ്രവർത്തനം അതിവേഗം നടത്തി.താഴത്തെ നിലയിൽ സുരക്ഷാ ജീവനക്കാരന്റെ മുറിക്ക് സമീപത്ത് നിന്നാണ് തീപടർന്നത്. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് വ്യാപിച്ചതോടെ മുകളിലത്തെ നിലകളിലേക്ക് ആളിപ്പടരുകയായിരുന്നു. ഷോർട്ട്സർക്യൂട്ടാകാം കാരണമെന്നു കരുതുന്നു. സുരക്ഷാ ജീവനക്കാരൻ ഭക്ഷണം പാകം ചെയ്യുന്നതിനിടെ സംഭവിച്ചതാണെന്നും അഭ്യൂഹമുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടത്തോടെ തൊഴിലാളികളെ പാർപ്പിച്ചിരുന്നു.ലിഫ്ട് സൗകര്യവും ഉണ്ടായിരുന്നില്ല. കുവൈറ്റ് ഉപ പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ - സബാഹ് സ്ഥലം സന്ദർശിച്ചു. കെട്ടിട ഉടമയെയും കാവൽക്കാരനെയും ജീവനക്കാരെ പാർപ്പിച്ച കമ്പനി ഉടമകളെയും അറസ്റ്റ് ചെയ്യാൻ അദ്ദേഹം ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |