തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ എസ്.എ.ടി ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയ ആരോപണ വിധേയരിൽ ഒരാളായ സാർജന്റിനെ മെഡിക്കൽ കോളേജ് ക്യാഷ്വാലിറ്റിയിൽ വീണ്ടും നിയമിച്ചു. സാർജന്റ് സുരേഷ് ഗോവിന്ദിനെയാണ് തിരികെ നിയമിച്ച് പ്രിൻസിപ്പൽ ഉത്തരവിട്ടത്. മർദ്ദനത്തിനിരയായ ശ്രീകുമാർ പൊലീസിൽ നൽകിയ പരാതിയിൽ സുരേഷ് ഗോവിന്ദുൾപ്പെടെ പ്രതിസ്ഥാനത്താണ്. ബഹളമുണ്ടാക്കിയയാളെ തടഞ്ഞുവച്ചതല്ലാതെ സുരേഷ് ഗോവിന്ദ് മർദ്ദിച്ചില്ലെന്നും അതിനാൽ അദ്ദേഹത്തിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നുമാണ് അന്വേഷണം നടത്തിയ പ്രിൻസിപ്പൽ അദ്ധ്യക്ഷയായ സമിതിയുടെ വിലയിരുത്തലെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ തിരികെ നിയമിച്ചത്.
എട്ടിനാണ് ചീഫ് സെക്യൂരിറ്റി ഓഫീസർ സുരേഷ് ഗോവിന്ദ് ഉൾപ്പെടെയുള്ള മെഡിക്കൽ കോളേജിലെ ഭൂരിഭാഗം സാർജന്റുമാരെയും എസ്.എ.ടിയിലേക്കും അവിടെയുള്ളവരെ തിരിച്ചും നിയമിച്ച് താത്കാലികമായി മുഖം രക്ഷിച്ചത്. ശ്രീകുമാറിനെതിരെ പൊലീസിൽ പരാതി നൽകിയതും സുരേഷ് ഗോവിന്ദാണ്. മേയ് 16ന് അത്യാഹിതവിഭാഗത്തിൽ ബഹളമുണ്ടാക്കിയ ശ്രീകുമാറിനെ പിടികൂടിയതും ഇദ്ദേഹമാണ്. 15മിനിട്ടോളം ഇദ്ദേഹം ശ്രീകുമാറിനെ ബലമായി പിടിച്ചുവച്ചു. സെക്യൂരിറ്റി ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് സാർജന്റുമാരായ ജുറൈജും രജനീഷും എത്തിയത്. ഇവർ ഒരുമിച്ചാണ് ശ്രീകുമാറിനെ സെക്യൂരിറ്റി ഓഫീസറുടെ മുറിയിലെത്തിക്കുന്നത്. ഇവിടെവച്ച് ജുറൈജും രജനീഷും മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജുറൈജ് സ്‌സ്പെൻഷനിലാണ്.
അതേസമയം രജനീഷിനെ എസ്.എ.ടിയിലേക്കും ദൃശ്യങ്ങൾ ചിത്രീകരിച്ചെന്ന് ആരോപിക്കുന്ന പ്രവീൺ രവിയെ പ്രിൻസിപ്പൽ ഓഫീസിലേക്കും മാറ്റിയ ചീഫ് സെക്യൂരിറ്റി ഓഫീസറുടെ നടപടി പ്രിൻസിപ്പൽ അംഗീകരിച്ചു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ തമ്മിലടിച്ചവരിൽ ഒരാളായ സാർജന്റ് ഷംജീറിനെ ചീഫ് സെക്യൂരിറ്റി ഓഫീസർ മെഡിക്കൽ കോളേജിലെ റിസപ്ഷന്റെ ചുമതല നൽകി. ചീഫ് സെക്യൂരിറ്റി ഓഫീസർ എസ്.എ.ടിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ വിജയൻ, ഷിബു, അഖിൽ എന്നിവരുടെ നടപടിയും ശരിവച്ചു. വിഷ്ണു, രാജേഷ് എന്നീ സാർജന്റുമാരെ തിരികെ എസ്.എ.ടിയിലേക്കും മടക്കി.
സുരക്ഷാവിഭാഗം അഴിച്ചുപണിയണം
ആശുപത്രിയിലെ സുരക്ഷാവിഭാഗത്തിൽ അടിമുടി അഴിച്ചുപണി വേണമെന്ന ആവശ്യം ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നുണ്ട്. സാർജന്റുമാരിൽ അക്രമികളും മാടമ്പി സ്വഭാവമുള്ളവരും താത്കാലിക ജീവനക്കാരിൽ ഗുണ്ടാ നിലവാരമുള്ളവരും കടന്നുകൂടിയിട്ടുണ്ടെന്നാണ് ആക്ഷേപം. ഇത്തരക്കാരാണ് പ്രശ്നങ്ങൾക്ക് കാരണം. ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും സുരക്ഷ ഉറപ്പാക്കാൻ വിരമിച്ച പട്ടാളക്കാരെ നിയോഗിക്കുന്നതിനു പകരം മാനദണ്ഡങ്ങളില്ലാതെ സ്വാധീനമുള്ളവരുടെ താവളമാക്കി സുരക്ഷാവിഭാഗത്തെ മാറ്റിയതാണ് പ്രശ്നങ്ങൾ പതിവാകാൻ കാരണമെന്ന് സുരക്ഷാജീവനക്കാരിൽ ഒരുവിഭാഗം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |