തിരുവനന്തപുരം: കേരളത്തിലെ റേഷന്‍ കടകളിലെ വിതരണം പ്രതിസന്ധി ഘട്ടത്തിലേക്ക് നീങ്ങുന്നു. ഈ മാസം (ജൂണ്‍) വിതരണം ചെയ്യാനുള്ള സാധനങ്ങള്‍ പോലും ഭൂരിഭാഗം കടകളിലും ലഭ്യമല്ലെന്നതാണ് നിലവിലെ അവസ്ഥ. സംസ്ഥാനത്തെ റേഷന്‍ കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന വാതില്‍പ്പടി കരാറുകാരുടെ സമരമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കരാറുകാര്‍ക്ക് നല്‍കാനുള്ള പണം ഇനിയും നല്‍കാതായതോടെയാണ് സമരം ആരംഭിച്ചത്.
വാതില്‍പ്പടി കരാറുകാരുടെ സമരം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും കരാറുകാര്‍ക്ക് നല്‍കാനുള്ള തുക കുടിശിക സഹിതം നല്‍കണമെന്നുമാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം. 70 കോടിയോളം രൂപയാണ് സമരക്കാര്‍ക്ക് നല്‍കാനുള്ളത്. സമരം അവസാനിക്കാത്ത സാഹചര്യത്തില്‍ റേഷന്‍ കടകള്‍ കൂട്ടത്തോടെ അടച്ച് പൂട്ടേണ്ടി വരുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക.
ജൂണ്‍ മാസം പകുതി പിന്നിടുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്തെ ഭൂരിഭാഗം റേഷന്‍ കടകളിലും അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ലഭ്യമല്ല. ഉണ്ടായിരുന്ന സ്റ്റോക്കുകള്‍ നേരത്തെ തന്നെ തീര്‍ന്ന അവസ്ഥയിലാണ്. 90 ലക്ഷത്തിന് മുകളില്‍ റേഷന്‍ കാര്‍ഡ് ഉടമകളാണ് സംസ്ഥാനത്തുള്ളത്. കൃത്യമായ കണക്ക് 94 ലക്ഷത്തിനും മുകളിലാണ്. ആര്‍ക്കും റേഷന്‍ മുടങ്ങുന്ന സ്ഥിതിയുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നാല്‍ സര്‍ക്കാര്‍ പറഞ്ഞത് പോലെയാകില്ല സ്ഥിതി.
കാര്‍ഡ് ഉടമകള്‍ക്ക് സാധനം കിട്ടുന്നില്ലെന്നത് മാത്രമാകില്ല ഈ പ്രശ്‌നം കൊണ്ടുള്ള പ്രതിസന്ധി. റേഷന്‍ കടകള്‍ വഴി വില്‍ക്കുന്ന സാധനങ്ങളും അതിന്റെ അളവും അനുസരിച്ചാണ് കടയുടമകള്‍ക്ക് കമ്മീഷനായി വരുമാനം ലഭിക്കുന്നത്. റേഷന്‍ കടകളില്‍ സ്റ്റോക് എത്താതിരിക്കുകയും വില്‍പ്പന മുടങ്ങുകയും ചെയ്താല്‍ അത് കടയുടമകളേയും ബാധിക്കുന്ന സാഹചര്യമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |