വയനാട്: അതിശക്തമായ മഴ. വീടിനുള്ളിൽ ഉറങ്ങിക്കത്തിലായിരുന്നവർ അറിഞ്ഞില്ല എന്താണ് ചുറ്റും സംഭവിക്കുന്നതെന്ന്. ഞെട്ടി ഉണർന്നപ്പോൾ പലരും കഴുത്തറ്റം ചെളിയിൽ മുങ്ങിയിരുന്നു. അർദ്ധരാത്രി രണ്ടരയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായ വിവരം ജനം അറിഞ്ഞ് തുടങ്ങിയത്. കനത്ത മഴയും ഇരുട്ടും കാരണം എന്താണ് സംഭവിച്ചതെന്നോ ദുരന്തത്തിന്റെ വ്യാപ്‌തിയോ മനസിലാക്കാൻ സാധിച്ചില്ല. കാണുന്നിടത്തെല്ലാം ചെളിയും വെള്ളവും മാത്രമായിരുന്നു.
ദുരന്തമുഖത്ത് നിന്നും ജനങ്ങളുടെ നിലവിളികൾ ഉയർന്നു. 'ആരെങ്കിലും ഓടിവരണേ, ഞങ്ങളെ രക്ഷിക്കണേ, ശ്വാസം കിട്ടണില്ല, മണ്ണിനടിയിലാണ്' എന്ന് നിലവിളിക്കുകയാണ് പ്രദേശവാസിയായ വീട്ടമ്മ. അവർക്കൊപ്പം ഭർത്താവും മകളും ചെളിയിൽ അകപ്പെട്ടിരുന്നു. 'ആരെങ്കിലും ഓടിവരണേ, ഞങ്ങളുടെ വീടുപോയി, കൂടെയുള്ളയാളെ രക്ഷിക്കാൻ പറ്റുന്നില്ല ചെളിയുടെ ഉള്ളിലാണ്, അവർക്ക് ജീവനുണ്ടോ എന്നറിയില്ല, മണ്ണിന്റെ ഉള്ളിലാണ്. വായിലൊക്കെ ചെളിയാ. എങ്ങനെയെങ്കിലും അവരെ രക്ഷിക്കണം' എന്ന് കരഞ്ഞ് പറയുകയാണ് മറ്റൊരു വീട്ടമ്മ.
'മുണ്ടക്കൈയിൽ ഒരുപാട് ആൾക്കാർ മണ്ണിനടിയിലാണ്. രക്ഷപ്പെടാൻ വേണ്ടി ആളുകൾ പരക്കം പായുകയാണ്. വണ്ടിയെടുത്ത് ആരെങ്കിലുമൊക്കെ മേപ്പാടി ഭാഗത്ത് നിന്ന് കൊണ്ടുവരാൻ പറ്റുമെങ്കിൽ വേഗം വരീ' എന്നും ഫോണിലൂടെ കരഞ്ഞ് പറയുകയാണ് നാട്ടുകാർ.
നേരം വെളുത്തപ്പോഴാണ് ചൂരൽമല അങ്ങാടി ഏറെക്കുറേ മണ്ണിനടിയിലായ വിവരം പുറംലോകം അറിയുന്നത്. ചൂരൽമല സ്‌കൂളിനോട് ചേർന്ന് പുഴ ഒഴുകുന്നുണ്ട്. മലവെള്ളപ്പാച്ചിലിൽ പുഴ ഗതിമാറി ഒഴുകി. സ‌്‌കൂളിന്റെ പകുതിയോളം ഭാഗം വെള്ളത്തിനടിയിലായി. സാധാരണക്കാരും തോട്ടം തൊഴിലാളികളും താമസിക്കുന്ന സ്ഥലമാണ് ചൂരൽമല. ഹാരിസൺസ് തേയില എസ്റ്റേറ്റ് കമ്പനിയുടെ സ്ഥലമാണ് ചൂരൽമലയുടെ ഭൂരിഭാഗവും. എത്രപേർ മരിച്ചെന്നോ എത്രപേർ കാണാതായെന്നോ നിലവിൽ വ്യക്തമായ ധാരണയില്ലാത്ത അവസ്ഥയാണ്.
അതേസമയം, വയനാട് ദുരന്തത്തിൽ മരണസംഖ്യ 40 കഴിഞ്ഞു. രക്ഷാപ്രവർത്തനത്തിന് തടസമായി കനത്ത മഴ പെയ്യുന്നുണ്ട്. വയനാട്ടിലേക്ക് രക്ഷാപ്രവർത്തനത്തിന് പോയ ഹെലികോപ്റ്റർ കോഴിക്കോട്ടിറക്കി. മരണസംഖ്യ ഇനിയും ഉയരാം എന്നാണ് വിവരം. ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി.
മുണ്ടെക്കെെയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്. മുണ്ടക്കെെ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും ഉൾപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |