തിരുവനന്തപുരം: കുവൈറ്റിലെ തീപിടിത്തത്തിൽ തിരുവനന്തപുരം നെടുമങ്ങാട്, ഉഴമലയ്ക്കൽ കുര്യാത്തി ലക്ഷംവീട് കോളനിയിൽ അരുൺ ബാബുവിന്റെ (37) മരണം ഇന്നലെ സ്ഥിരീകരിച്ചു. എൻ.ബി.ടി.സിയിൽ മെക്കാനിക്കൽ പർച്ചേസറായിരുന്നു. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ മൂന്നാം നിലയിലായിരുന്നു താമസം.
അമ്മയുടെ ഇളയ സഹോദരി ഷീജയും കുവൈറ്റിൽ അരുൺ താമസിച്ചിരുന്ന കെട്ടിടത്തിന്റെ തൊട്ടടുത്താണ് താമസിക്കുന്നത്. ജൂൺ ഒന്നിന് അവർ അവധിക്ക് നാട്ടിലെത്തിയിരുന്നു. തീപിടിത്തമുണ്ടായ വാർത്തയറിഞ്ഞ് ഷീജ അരുണിന്റെ സുഹൃത്തുക്കളോടും കമ്പനി അധികൃതരോടും തിരക്കിയെങ്കിലും അരുണിനെ കാണാനില്ലെന്ന വിവരമാണ് ലഭിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് ആശുപത്രിയിലുള്ള മൃതദേഹങ്ങളുടെ കൂട്ടത്തിൽ നിന്ന് അരുണിനെ തിരിച്ചറിഞ്ഞത്. അടുത്ത മാർച്ചിൽ ലീവിന് വരാനിരിക്കുകയായിരുന്നു. 8 വർഷമായി കുവൈറ്റിലാണ്. കൊവിഡ് കാലത്ത് ജോലി നഷ്ടമായി നാട്ടിലെത്തിയിരുന്നു. പിന്നീട് വീണ്ടും അതേ കമ്പനിയിൽ ജോലിക്ക് വിളിക്കുകയായിരുന്നു. 12 വർഷം മുൻപ് അരുണിന്റെ പിതാവ് ബാബു മരിച്ചു. അജിത കുമാരിയാണ് മാതാവ്. വട്ടപ്പാറ പൂവത്തൂർ സ്വദേശി വിനീതയാണ് ഭാര്യ. മക്കൾ: അഷ്ടമി, അമേയ. സഹോദരങ്ങൾ: അമൽബാബു, പരേതയായ അർച്ചന.
കണ്ണീരോർമ്മയായി സിബിൻ
മല്ലപ്പള്ളി: കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച കീഴ്വായ്പൂര് നൈയ്തേലിപ്പടി തേവരോട്ട് വീട്ടിൽ സിബിൻ ടി.ഏബ്രഹാമിന്റെ (31) കുടുംബത്തിലുണ്ടായത് ഒരു വർഷത്തിനിടയിൽ മൂന്നാമത്തെ മരണം. ഒമ്പതുമാസും മുമ്പാണ് മാതാവ് ആലീസ് എബ്രഹാം മരിച്ചത്. അഞ്ചുമാസം മുമ്പ് ഭാര്യാ മാതാവും മരിച്ചു. ഒമ്പത് വർഷമായി കുവൈറ്റിൽ ജോലി ചെയ്യുകയാണ് സിബിൻ. ജനുവരിയിൽ ഭാര്യാ മാതാവ് കുഞ്ഞുമോളുടെ മരണത്തെ തുടർന്ന് സിബിൻ നാട്ടിലെത്തിയിരുന്നു. പിതാവ്:ഏബ്രഹാം മാത്യു (ബാബു ). ഭാര്യ:അഞ്ജുസിബിൻ. ഏക മകൾ:അയറിൻ ആലീസ് സിബി (എട്ടുമാസം) നിയുക്ത എംപി ആന്റോ ആന്റണി,മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ,മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി തുടങ്ങിയവർ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |