SignIn
Kerala Kaumudi Online
Thursday, 18 July 2024 6.47 AM IST

കുട്ടികൾ സുരക്ഷിതരോ???

child-case

നിയമങ്ങൾ കർശനമാകുമ്പോഴും സംസ്ഥാനത്തെ കുറ്റകൃത്യങ്ങളിൽ മുന്നിൽ നിൽക്കുകയാണ് പോക്‌സോ കേസുകൾ. ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ 15,000ത്തോളം കുട്ടികളാണ് ഓരോ വർഷവും പലതരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നത്. കുട്ടികൾ സുരക്ഷിതരെന്ന് നാം ചിന്തിക്കുന്ന വീടുകളിലും വിദ്യാലയങ്ങളിലും വരെ കുട്ടികൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നു. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 1,613 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പോക്സോ കേസുകളാണ് കൂടുതലായ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കേസുകളുടെ എണ്ണത്തിലും വർദ്ധന
2020ൽ 3,941 കുട്ടികളാണ് പലതരത്തിലുള്ള അതിക്രമങ്ങൾക്ക് ഇരയായത്. 2021, 2022, 2023 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 4536, 5640, 5903 എന്നിങ്ങനെയായിരുന്നു. ഈ വർഷം ഏപ്രിൽ വരെ 577 പോക്‌സോ കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2023ൽ പോക്‌സോ കേസുകളുടെ എണ്ണം 1,719 ആയിരുന്നു. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 1719, 1704 എന്നിങ്ങനെയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ഈ വർഷം ഏപ്രിൽ വരെ 38 കേസുകൾ റിപ്പോർട്ട് ചെയ്തു. 2023ൽ ഇത് 191 ആയിരുന്നു. തട്ടിക്കൊണ്ടുപോകൽ കേസുകളുടെ എണ്ണം 2022, 2021 വർഷങ്ങളിൽ 279, 257 എന്നിങ്ങനെയായിരുന്നു.


ഒരുകാലത്ത് അപമാനം ഭയന്ന് കേസുമായി മുന്നോട്ട് പോകാൻ അധിക പേരും താത്‌പര്യപ്പെട്ടിരുന്നില്ല. എന്നാൽ, നിരന്തര ബോധവത്‌കരണത്തിലൂടെ ഈ ചിന്താഗതിക്ക് വലിയ മാറ്റമാണ് സംഭവിച്ചത്. മാത്രമല്ല, തങ്ങൾക്ക് നേരെ നടന്നത് ചൂഷണമാണെന്ന് തിരിച്ചറിയാനും അതിനെതിരെ പ്രതികരിക്കാനും കുട്ടികൾക്ക് ഇന്ന് സാധിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളിൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കിയതോടെ വെളിച്ചം കാണാതെ പോകുമായിരുന്ന പല സംഭവങ്ങളും പുറത്ത് വരുകയും ചെയ്തിട്ടുണ്ട്.

സമൂഹത്തിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്നിന്റെ സ്വാധീനവും പോക്‌സോ കേസുകൾ വർദ്ധിക്കാൻ പ്രധാന കാരണമാണ്. ലഹരി പദാർത്ഥങ്ങൾ നൽകി ലൈംഗികചൂഷണം നടത്തുന്ന സംഭവങ്ങളും നിരവധിയാണ്. ചൈൽഡ് ലൈനിന്റേയും ചെൽഡ് വെൽഫെയർ കമ്മിറ്റികളുടെയും നേതൃത്വത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ കണ്ടെത്താൻ സജീവമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

കുരുക്ക് മുറുക്കി

ചാറ്റിംഗും

കൊവിഡ് സമയത്ത് പഠനം ഓൺലൈനിലേക്ക് മാറിയതോടെ വിദ്യാർത്ഥികളുടെ കൈവശം മൊബൈൽ ഫോൺ വ്യാപകമായതും കേസുകളുടെ എണ്ണം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. അയൽവാസികളിൽ നിന്നും നേരിട്ട ലൈംഗികാതിക്രമ കേസുകളാണ് നേരത്തെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നവയിൽ അധികവും ചാറ്റിംഗിലൂടെ പ്രണയക്കുരുക്കിൽ അകപ്പെടുന്ന കേസുകളാണ്. ഫോട്ടോയും മറ്റും അയച്ച് കൊടുത്ത് ഒടുവിൽ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് നിർബന്ധിതമാവുകയാണ്. കോടതികളിലെത്തുന്ന പോക്‌സോ കേസുകളിൽ 25 ശതമാനത്തോളവും പ്രണയബന്ധത്തെ എതിർത്ത് രക്ഷിതാക്കൾ നൽകുന്ന പോക്‌സോ കേസുകളാണെന്ന് മഹാരാഷ്ട്രയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. പോക്‌സോ കേസുകളിലെ വിചാരണ നീണ്ടുപോകുന്നത് സാധാരണമാണ്. ഇത് കുട്ടികളിൽ മാസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാനിടയാകും എന്നതിനാൽ രക്ഷിതാക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കുന്ന കേസുകളും നിരവധിയാണ്. വിചാരണ നടപടികൾ നീണ്ടുപോകുന്നതോടെ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോകുന്നുണ്ട്. ഇതോടെ, കേസുമായി മുന്നോട്ട് പോകാൻ അധികപേരും താത്‌പര്യപ്പെടുന്നില്ല. ഇര സ്‌കൂൾ വിദ്യാർത്ഥിയാണെങ്കിൽ കേസിന്റെ പേരുപറഞ്ഞ് ആളുകൾ കാണാൻ വരുന്നതും കുട്ടികളെ മാനസിക സംഘർഷത്തിലേക്ക് നയിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ മൊഴിയെടുപ്പും വിചാരണയും പൂർത്തിയാക്കി പ്രതിക്ക് അനിവാര്യമായ ശിക്ഷ വിധിക്കുകയാണ് വേണ്ടത്.

ആവർത്തിക്കപ്പെടുന്ന സംഭവങ്ങൾ

30 വർഷത്തോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മലപ്പുറം ജില്ലയിലെ സ്‌കൂളിലെ അദ്ധ്യാപകനായ കെ.വി.ശശികുമാർ 2022ൽ അറസ്റ്റിലായത് കോളിളക്കം സൃഷ്ടിച്ചിരുന്നു. ഗണിത അദ്ധ്യാപകനായ ശശികുമാർ വിരമിക്കൽ ചടങ്ങിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് കണ്ട് പൂർവ വിദ്യാർത്ഥിനിയാണ് അദ്ധ്യാപകനെതിരെ ആദ്യം ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റ് ഷെയർ ചെയ്ത് പരോക്ഷമായ കുറിപ്പിലൂടെയായിരുന്നു ആരോപണം. വി‌ദ്യാർത്ഥിനി സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ചതിനാൽ ഇയാളിൽ നിന്ന് ദുരനുഭവം നേരിട്ട മറ്റ് കുട്ടികൾക്കും പ്രതികരിക്കാനുള്ള പ്രചോദമായി. ഇതിന് പിന്നാലെ ഇതേ അദ്ധ്യാപകനിൽ നിന്നും ദുരനുഭവമുണ്ടായ കൂടുതൽ വിദ്യാർത്ഥിനികളും രംഗത്തെത്തിയതോടെ സംഭവം വിവാദമായി. ഇദ്ദേഹത്തിനെതിരെ നേരത്തെ പല കുട്ടികളും പരാതിപ്പെട്ടപ്പോഴും പിന്തിരിപ്പിക്കുന്ന നിലപാടായിരുന്നു സ്‌കൂൾ അധികൃതർ സ്വീകരിച്ചത്. പരാതിക്ക് വേണ്ട പിന്തുണ ലഭിച്ചില്ലെങ്കിൽ നേരിട്ട് പൊലീസിനെ അറിയിക്കാനും കുട്ടികൾ മടി കാണിക്കരുത്.

മാനസിക രോഗിയായ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന കുട്ടി 13-ാം വയസ്സിലും 15-ാം വയസ്സിലും പീഡിപ്പിക്കപ്പെട്ട വാർത്ത പുറത്തുവന്നിരുന്നു. ആദ്യം ആക്രമിക്കപ്പെട്ടപ്പോഴേ കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നെങ്കിൽ ഇത്തരത്തിലുള്ള ദുരവസ്ഥ ഉണ്ടാകില്ലായിരുന്നു. ഇതുപോലെ സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ താമസിക്കുന്ന നിരവധി കുട്ടികളാണ് സമൂഹത്തിലുള്ളത്. ഇവരെ കണ്ടെത്തി ഡാറ്റ തയ്യാറാക്കി സംരക്ഷിക്കാനുള്ള സംവിധാനം ഒരുക്കേണ്ടതും അനിവാര്യമാണ്.

നടപ്പാക്കേണ്ട

ലെെംഗിക വിദ്യാഭ്യാസം
ആൺകുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ ഗൗരവത്തോടെ സമീപിക്കേണ്ടതാണ്. സംസ്ഥാനത്തെ സ്‌കൂളുകളിൽ കൃത്യമായ കൗൺസലിംഗ് സംവിധാനം ആൺകുട്ടികൾക്കും ലഭ്യമാക്കേണ്ടതുണ്ട്. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണ് എന്നതിനപ്പുറത്തേക്ക് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കണം. ആദിവാസി മേഖലയിലെ കുട്ടികൾക്കും ഇതുമായി ബന്ധപ്പെട്ട കൃത്യമായ അവബോധം നൽകണം.
ലൈംഗികാതിക്രമം എന്നത് അന്തസ്സുമായി ബന്ധപ്പെട്ടതല്ലെന്നും തന്റെ ശരീരത്തിന് നേരെ ഒരാൾ അക്രമം നടത്തിയാൽ അതിനെതിരെ പ്രതികരിക്കണമെന്നുമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. ആക്രമിക്കപ്പെട്ട കുട്ടിയെ കോടതി വരെ എത്തിക്കുന്നതിന് ശിശുക്ഷേമ സമിതി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. കോടതിയിൽ സുരക്ഷിതമായി മൊഴി കൊടുക്കാനുള്ള സാഹചര്യം ഉണ്ടായാൽ മാത്രം പോരാ. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള സംവിധാനങ്ങളും ഒരുക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.