തിരുവനന്തപുരം: 25 ശനിയാഴ്‌ചകൾ പ്രവൃത്തിദിനമാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ കൂട്ട അവധിയെടുത്തു. 60 ശതമാനത്തോളം അദ്ധ്യാപകർ ഇന്നലെ ഹാജരായില്ലെന്നാണ് അനൗദ്യോഗിക കണക്ക്. ഭരണപക്ഷ യൂണിയനിൽപെട്ടവരും ഇതിലുണ്ട്. ചില സ്കൂളുകളിൽ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച അദ്ധ്യാപകർ, കുട്ടികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സ്കൂളിലെത്തി രജിസ്റ്ററിൽ ഒപ്പിടാതെ ജോലി ചെയ്തു.
അതേസമയം, സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ ഹൈക്കോടിയെ സമീപിക്കും. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിലും സർക്കാർ നിലപാടിൽ മാറ്റമുണ്ടാകാത്ത സാഹചര്യത്തിലാണിത്. ഇന്ന് ഓൺലൈനായി ഹർജി ഫയൽ ചെയ്യുമെന്നു കെ.പി.എസ്.ടി.എ അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് ആറാം പ്രവൃത്തിദിവസം സ്‌കൂളുകൾ പ്രവർത്തിക്കേണ്ടതില്ല. ഇതുപ്രകാരം എൽ.പിയിൽ 160 ദിവസവും യു.പിയിൽ 200 ദിവസവും അദ്ധ്യയനം മതി. ഇക്കാര്യം ചർച്ചയിൽ ഉന്നയിച്ചപ്പോൾ പിന്നീട് ആലോചിക്കാമെന്ന മറുപടിയാണ് മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് ലഭിച്ചതെന്നു കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ് പറഞ്ഞു.
സർക്കാർ തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എൻ.ടി.യു പ്രസ്താവിച്ചു.
ഹാജരാകാത്തവർ
20% മാത്രമെന്ന് മന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ അദ്ധ്യാപക സംഘടനകളുടെ കൂട്ട അവധിയെടുപ്പ് സമരം അദ്ധ്യാപകർ തള്ളിക്കളഞ്ഞെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 1.46 ലക്ഷം അദ്ധ്യാപകരിൽ 1.17 ലക്ഷം പേരും ഹാജരായി. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് 25 അധിക ശനിയാഴ്‌ചകൾ പ്രവൃത്തി ദിനമാക്കിയത്. അദ്ധ്യാപക സംഘടനകളുമായി ചർച്ച ചെയ്തായിരുന്നു ഇത്. രാജ്യത്ത് ഏറ്റവും കുറവ് അദ്ധ്യയന ദിനങ്ങളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |