തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരക്കാരനും എം.പിയും ആയിരുന്ന സി.പി.എം നേതാവ് ഇ. ബാലാനന്ദനെ അനുസ്മരിച്ച്, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ. പദ്മലോചനൻ
ജ്യേഷ്ഠന്റെ സ്ഥാനമായിരുന്നു ബാലാനന്ദന് എങ്കിലും, സഖാവേ എന്നു മാത്രമാണ് ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നത്. സഖാവ് ഇ. ബാലാനന്ദൻ എന്ന പേര് ചെറുപ്പം മുതൽ കേട്ടാണ് വളർന്നത്. ശക്തികുളങ്ങരയിലെ സാധാരണ കുടുംബത്തിൽ ജനിച്ച് അലുമിനിയം കമ്പനിയിലെ തൊഴിലാളിയിൽ നിന്ന് രാജ്യത്തെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ അമരക്കാരനായ അദ്ദേഹത്തെ എന്നും ആരാധനയോടെയാണ് ഞാനടങ്ങുന്ന അന്നത്തെ തലമുറ നോക്കിക്കണ്ടത്.
1950- കളിലാണ് ഞാനും സഖാവും നേരിട്ടു കാണുന്നത്. ആലുവയിൽ ട്രേഡ് യൂണിയൻ പ്രവർത്തകർക്കായി ഒരു പഠനക്ലാസ് സംഘടിപ്പിച്ചിരുന്നു. അവിടെ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. അന്നു തുടങ്ങിയ സൗഹൃദം അദ്ദേഹത്തിന്റെ മരണം വരെ തുടർന്നു. പത്താംക്ലാസ് കഴിഞ്ഞ ഉടനെയാണ് ഞാൻ കൊല്ലം മീറ്റർ കമ്പനിയിൽ തൊഴിലാളിയായി ചേർന്നത്. അപ്പോഴേക്കും സഖാവ് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും പാർട്ടി പ്രവർത്തനങ്ങളിലും സജീവമായിരുന്നു. 1960-കളുടെ അവസാനത്തോടെയാണ് ഞാൻ കൊല്ലത്തെ ട്രേഡ് യൂണിയൻ സെക്രട്ടറിയാകുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ സഖാവ് ഇ. ബാലാനന്ദന്റെ പ്രവർത്തനങ്ങൾ എനിക്ക് ഊർജ്ജവും മുതൽക്കൂട്ടുമായി.
പരിചയപ്പെട്ടതിനു ശേഷം കൊല്ലത്തു വരുമ്പോഴെല്ലാം അദ്ദേഹം എന്നെ വിളിക്കും. പാർട്ടി പ്രവർത്തനത്തെക്കുറിച്ചും തൊഴിലാളികൾക്ക് നീതി ഉറപ്പാക്കേണ്ടതിനെക്കുറിച്ചും ആയിരിക്കും ചർച്ചാ വിഷയങ്ങൾ. സംഭാഷണത്തിനിടയിൽ തമാശയും പറയും. എന്ത് ആവശ്യവുമായി വരുന്നവരെയും വെറുംകൈയോടെ അദ്ദേഹം മടക്കിവിടുന്നത് ഒരിക്കലും കണ്ടിട്ടില്ല. പാർട്ടിഭേദമില്ലാതെയാണ് സഖാവ് ആവശ്യങ്ങൾ നിറവേറ്റിക്കൊടുത്തിരുന്നത്. വാക്കു പറഞ്ഞാൽ അത് നടത്തിയിരിക്കും. താൻ കാരണം ആരും വിഷമിക്കുന്നത് അദ്ദേഹത്തിന് സഹിക്കില്ലായിരുന്നു.
അദ്ദേഹത്തിന്റെ കുടുംബവുമായും ഞങ്ങൾക്കു ബന്ധമുണ്ട്. വീട്ടിലെത്തുമ്പോഴെല്ലാം മീൻകറി അദ്ദേഹത്തിന് നിർബന്ധമാണ്. എന്നോട് എന്നും ഒരു മകനെപ്പോലെയുള്ള കരുതലും സ്നേഹവുമായിരുന്നു. എല്ലാ കാര്യത്തിലും ഉപദേശം നൽകി പൂർണ പിന്തുണ നൽകിയിരുന്നു. തൊഴിലാളിവർഗ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോഴും പാർലമെന്റേറിയൻ ആയിരുന്നപ്പോഴും കർമ്മധീരനും ലളിതജീവിതത്തിന് ഉടമയുമായിരുന്നു അദ്ദേഹം. സഖാവ് വിട്ടുപോയെന്ന് എനിക്ക് ഇന്നുവരെ തോന്നിയിട്ടില്ല. ഇന്നും മനസിൽ അദ്ദേഹമുണ്ട്.
എൻ.പദ്മലോചനൻ
സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |