ആലപ്പുഴ:ഇണക്കമുള്ള ഒരു ഓടക്കുഴൽ തേടി
അസാമിലേക്ക് വണ്ടികയറിയ ചേർത്തല ചെങ്ങണ്ട വിജയനിവാസിൽ വി.ടി.ശ്യാം (43) ഇന്ന് വിദേശത്തേക്ക് ഓടക്കുഴലുകൾ കയറ്റി അയച്ച് ലക്ഷങ്ങൾ സമ്പാദിക്കുന്നു.
പുന്നപ്ര മിൽമയിൽ പാൽ വിതരണ കരാറുകാരനായിരിക്കെ, മുപ്പതാം വയസിലാണ് ശ്യാം ഓടക്കുഴൽ വായന പഠിച്ചത്. ചേർത്തലയിലെ ലാൽ ഗുരുവായി. നാട്ടിലെ ഓർക്കസ്ട്രയ്ക്കൊപ്പം ഫ്ലൂട്ട് വായിക്കുമായിരുന്നു. ഭാര്യയുടെ പഠനത്തിന് തിരുവനന്തപുരത്തേക്ക് താമസം മാറിയതോടെ ഓടക്കുഴൽ പഠനം നിലച്ചെങ്കിലും കമ്പം വിട്ടില്ല. കേരളത്തിലെ ഫ്ലൂട്ടുകൾ നിലവാരമില്ലാത്ത ഈറ്റയിൽ നിർമ്മിച്ചതാണെന്ന് തിരിച്ചറിഞ്ഞു. ഇണക്കമുള്ള ഒരു ഫ്ലൂട്ട് വേണമെന്ന് തീരുമാനിച്ചു.
ഓടക്കുഴൽ പ്രേമികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അസാം സ്വദേശി ചൗഹാനെ പരിചയപ്പെട്ടു. ഒരാഴ്ച അദ്ദേഹത്തിനൊപ്പം അസാമിൽ താമസിച്ചു. നിർമ്മാണം അതിവേഗം പഠിച്ചു. ഗുരുവിൽ നിന്ന് ടൂൾ കിറ്റും ഈറ്റകളും വാങ്ങി നാട്ടിലേക്ക്. സമൂഹമാദ്ധ്യമങ്ങളിൽ വിവരങ്ങൾ പങ്കുവച്ചതോടെ ആദ്യഓർഡർ കിട്ടി - ദുബായിലേക്ക് അഞ്ച് ഫ്ലൂട്ട്. പിന്നെ ഓർഡറുകൾ ഒന്നൊന്നായി വന്നു. ചലച്ചിത്രഗാന കമ്പോസർമാർ ചെങ്ങണ്ട ഗ്രാമത്തിലെത്തി. അതോടെ സഹായത്തിന് സുഹൃത്ത് വിപിനെ കൂട്ടി. കാനഡ, യു.എസ്, ആസ്ട്രേലിയ, ഗൾഫ് എന്നിവിടങ്ങളിലേക്ക് നൂറുകണക്കിന് ഓടക്കുഴലുകൾ അയച്ചു. സംഗീതസംവിധായകൻ ഇളയരാജയുടെ ടീമിനുൾപ്പടെ ഫ്ലൂട്ടുകൾ നൽകുന്നുണ്ട്. വീട്ടിലെ കാലിത്തൊഴുത്ത് വർക്ക്ഷോപ്പാക്കി. ഇവിടെയാണ് ശ്യാമിന്റെ ആൽഫാ ഫ്ലൂട്ട്സ് പിറവിയെടുക്കുന്നത്. അസമിൽ നിന്നാണ് ഈറ്റ വാങ്ങുന്നത്. കർണാടിക് ഫ്ലൂട്ടിനുള്ള മുളകൾ കേരളത്തിലും തമിഴ്നാട്ടിലും നേരിൽ പോയി വാങ്ങും.
പിതാവ് വിശ്വംഭരൻ, ഭാര്യ അനുജ എം.ജി യൂണിവേഴ്സിറ്റി അസിസ്റ്റന്റ്. മകൻ ആൽഫിൻ.
മാസം ഒരുലക്ഷം
24 ഫ്ലൂട്ടിന്റെ സെറ്റ് കെയ്സുൾപ്പടെ 60,000 രൂപയാണ്. 13ന്റെ സെറ്റിന് 30,000 രൂപ. ഏറ്റവും ചെറിയ ഫ്ലൂട്ടിന് 1300 രൂപ. വലുതിന് 5000 രൂപ വരെ. മാസം ഒരു ലക്ഷം രൂപ വരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |