തിരുവനന്തപുരം: പതിനൊന്ന് സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിന് സർക്കാർ തടസം നിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ ഗവർണർ ഹൈക്കോടതിയിൽ റിട്ട്.ഹർജി നൽകില്ല. പകരം, വി.സിനിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലുള്ള മറ്റൊരു ഹർജി ജൂലായ് ഒന്നിന് പരിഗണിക്കുമ്പോൾ ഗവർണർ സർക്കാരിനെതിരെ സത്യവാങ്മൂലം നൽകും. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും സെർച്ച് കമ്മിറ്റികളിലേക്ക് യൂണിവേഴ്സിറ്റികൾ പ്രതിനിധികളെ നൽകാത്ത സാഹചര്യത്തിൽ, അതൊഴിവാക്കി യു.ജി.സി ചട്ടപ്രകാരം സെർച്ച്കമ്മിറ്റിയുണ്ടാക്കി നിയമനം നടത്താൻ അനുവദിക്കണമെന്ന് ഗവർണർ ആവശ്യപ്പെടും. കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിയുണ്ടാവണമെന്ന് മാത്രമാണ് അവരുടെ ചട്ടത്തിലുള്ളത്. ഗവർണറുടെ കേസ് വി.സിനിയമനം വൈകിപ്പിക്കുമെന്ന് മേയ്26ന് 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയിരുന്നു.
സെനറ്റ് പ്രതിനിധിയെ ഒഴിവാക്കി എല്ലായിടത്തും വി.സി നിയമനത്തിന് യു.ജി.സി, ചാൻസലർ പ്രതിനിധികൾ മാത്രമുള്ള രണ്ടംഗ സെർച്ച് കമ്മിറ്റിയുണ്ടാക്കാൻ നിയമോപദേഷ്ടാവ് പി.ശ്രീകുമാർ ഗവർണർക്ക് ശുപാർശ നൽകിയിരുന്നതാണ്. എന്നാൽ സർക്കാരിനെതിരെ കേസുകൊടുക്കാൻ ഗവർണറുടെ സെക്രട്ടറി ദേവേന്ദ്രകുമാർ ദൊഡാവത് ഉപദേശിച്ചു. എന്നാൽ, അതിലെ അനൗചിത്യം ഡൽഹിയിലെ നിയമവിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയതോടെ ഗവർണർ പിന്മാറുകയായിരുന്നു.
വാഴ്സിറ്റി ചട്ടപ്രകാരം ചാൻസലർ, യു.ജി.സി.,സർവകലാശാല എന്നിവയുടെ പ്രതിനിധികളുള്ള മൂന്നംഗസമിതിയാണ് വി.സി നിയമനത്തിനുള്ള പാനൽ സമർപ്പിക്കേണ്ടത്. ഇതിൽ നിന്നൊരാളെ ഗവർണറാണ് നിയമിക്കേണ്ടത്. കേരള വാഴ്സിറ്റിയുടെ പ്രതിനിധിയില്ലാതെ ഗവർണർ രൂപീകരിച്ച രണ്ടംഗകമ്മിറ്റി ഹൈക്കോടതി തടഞ്ഞിരുന്നു. അതേസമയം, വാഴ്സിറ്റി പ്രതിനിധിയെ നൽകിയില്ലെങ്കിൽ ഗവർണർക്ക് സ്വന്തംനിലയിൽ മുന്നോട്ടുപോവാമെന്ന് മറ്റൊരു കേസിൽ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇക്കാര്യങ്ങളിൽ കോടതിയുടെ വ്യക്തതതേടും. വി.സിനിയമനം ചാൻസലറാണ് നടത്തേണ്ടതെന്നും അത് അന്തിമമാണെന്നും സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
സ്ഥിരം വി.സി
രണ്ടിടത്ത് മാത്രം
ആരോഗ്യം, കാലിക്കറ്റ് വാഴ്സിറ്റികളിൽ മാത്രമാണ് സ്ഥിരംവി.സിയുള്ളത്.മറ്റിടങ്ങളിലെല്ലാം മുതിർന്ന പ്രൊഫസർമാർക്ക് ചുമതല നൽകിയിരിക്കുകയാണ്.
സ്ഥിരം വി.സിയില്ലാത്തതിനാൽ എല്ലായിടത്തും രാഷ്ട്രീയക്കാരുടെ ഭരണമാണ്. താത്കാലിക വി.സിമാർ തീരുമാനങ്ങളെടുക്കുന്നില്ല, അദ്ധ്യാപക നിയമനങ്ങളുമില്ല
പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ:
പരാതികൾ നൽകുന്നതിന് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷനിൽ സമർപ്പിക്കുന്ന പരാതികളിൽ സമയബന്ധിതമായി നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
കമ്മിഷനിൽ സമർപ്പിക്കുന്ന പരാതികളിൽ പരാതികക്ഷികളുടെ പേരും, പൂർണമായ മേൽവിലാസവും, ജില്ല, പിൻകോഡ് എന്നിവയും ഉൾപ്പെടുത്തണം. അപേക്ഷകർ ഫോൺ/മൊബൈൽ നമ്പരും ഇമെയിൽ (ഉണ്ടെങ്കിൽ) വിലാസവും ഉൾപ്പെടുത്തണം. പരാതിക്കാർ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. ജാതിവിവരവും വ്യക്തമാക്കണം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ തമ്മിലുള്ള വിഷയത്തെ സംബന്ധിച്ചുള്ള പരാതികളിന്മേൽ കമ്മിഷൻ നടപടി സ്വീകരിക്കില്ല. കമ്മിഷനെ നേരിട്ട് അഭിസംബോധന ചെയ്ത് സമർപ്പിക്കുന്ന പരാതികളിൽ മാത്രമേ നിയമപ്രകാരം കമ്മിഷന് നടപടി എടുക്കാൻ സാധിക്കുകയുള്ളൂ. മറ്റ് ഓഫീസുകളെ അഭിസംബോധന ചെയ്ത് സമർപ്പിക്കുന്ന അപേക്ഷകളുടെ പകർപ്പിൻമേൽ കമ്മിഷനിൽ നടപടിയുണ്ടായിരിക്കില്ല.
പരാതി വിഷയം പൊലീസ് ഇടപെടലുകൾ ആവശ്യമുള്ളതാണെങ്കിൽ, ഏത് പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്നും ഏത് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ കീഴിലാണ് സ്റ്റേഷൻ എന്നുമുള്ള വിവരവും ഉൾപ്പെടുത്തണം. പഞ്ചായത്ത് / മുൻസിപ്പാലിറ്റി / നഗരസഭ എന്നിവ സംബന്ധിച്ച പരാതികളിൽ ബന്ധപ്പെട്ട പഞ്ചായത്ത് / മുൻസിപ്പാലിറ്റി / നഗരസഭയുടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തണം. വസ്തുസംബന്ധമായ പരാതി, വഴിത്തർക്കം എന്നിവയിൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസ് / താലൂക്ക് ഓഫീസ് എന്നിവയുടെ വിവരങ്ങൾ ഉൾപ്പെടുത്തണം.
ഏതെങ്കിലും സർക്കാർ സ്ഥാപനത്തിനെതിരെയോ അർദ്ധസർക്കാർ സ്ഥാപനത്തിനെതിരെയോ ബാങ്കിനെതിരെയോ ആണ് പരാതിയെങ്കിൽ ആ സ്ഥാപനത്തിന്റെ വ്യക്തമായ പേരും മേൽവിലാസവും ഉൾപ്പെടുത്തണം. പരാതി വ്യക്തികൾക്കോ സ്വകാര്യ സ്ഥാപനങ്ങൾക്കോ എതിരെയാണെങ്കിൽ അവരുടെ പേരും മേൽവിലാസവും, ഫോൺ നമ്പരും ഉൾപ്പെടുത്തണം. ഇമെയിൽ മുഖാന്തരവും അല്ലാതെയും സമർപ്പിക്കുന്ന പരാതികളിൽ പരാതികക്ഷി ഒപ്പ് രേഖപ്പെടുത്തണം. ഇമെയിൽ പരാതികളിൽ ഡിജിറ്റൽ സിഗ്നേച്ചർ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണമെന്നും രജിസ്ട്രാർ അറിയിച്ചു.
പ്രഭു വാര്യർക്ക് റോയൽ ക്ളബ്
എക്സലൻസ് അവാർഡ്
കൊച്ചി: തൃപ്പൂണിത്തുറ റോയൽ ക്ളബ്ബിന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡ് കേരള കൗമുദി കൊച്ചി- തൃശൂർ യൂണിറ്റ് ചീഫ് പ്രഭു വാര്യർക്ക്. തൃപ്പൂണിത്തുറ ഹോട്ടൽ പാലസിൽ ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങിൽ റോട്ടറി 3201 ഡിസ്ട്രിക്ട് ഡയറക്ടർ അരവിന്ദ്, അസിസ്റ്റന്റ് ഗവർണർ റോഷ്ന ഫിറോസ്, ജി.ജി.ആർ വിനോദ് മേനോൻ എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിക്കും. റോട്ടറി തൃപ്പൂണിത്തുറ റോയൽ പ്രസിഡന്റ് അഡ്വ. രാമകൃഷ്ണൻ പോറ്റി അദ്ധ്യക്ഷനാകും.
25 വർഷമായി മാദ്ധ്യമപ്രവർത്തന രംഗത്തുള്ള പ്രഭു വാര്യർ 17 വർഷമായി കേരളകൗമുദി പത്രാധിപസമിതി അംഗമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള വാർത്തകളിലൂടെ നിരവധിപേർക്ക് സഹായമെത്തിക്കാൻ കഴിഞ്ഞതാണ് പുരസ്കാരത്തിന് അർഹനാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |