പത്തനംതിട്ട : കൊടുമൺ ഇടത്തിട്ട ജോബി മാത്യു കൊലക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കുലശേഖരപേട്ട സ്വദേശി അബ്ദുൾ അസീസ് (45) ആണ് പിടിയിലായത്. തിരുവനന്തപുരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മേയ് 25ന് രാത്രിയിലാണ് ഇടത്തിട്ടയിലെ വീടിനു സമീപം റോഡരികിൽ ജോബി മാത്യുവിനെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജോബി മരിച്ചു. അപകടമരണമെന്ന് ആദ്യം കരുതിയെങ്കിലും പോസ്റ്റുമോർട്ടത്തിൽ കൊലപാതകമെന്ന് വ്യക്തമായി. സി.സി.ടി.വി ദ്യശ്യങ്ങൾക്ക് പരിശോധിച്ച പൊലീസ്, ഒടുവിൽ ചുവന്ന സിഫ്റ്റ് കാർ കണ്ടെത്തി. കാറിൽ മൂന്ന് പേരുണ്ടായിരുന്നെങ്കിലും പത്തനംതിട്ട പേട്ട സ്വദേശി അബ്ദുൾ അസീസാണ് പ്രതിയെന്നും അന്വേഷണത്തിൽ തെളിഞ്ഞു. വാഹനങ്ങൾ കൂട്ടിയിടിച്ചതിലുണ്ടായ തർക്കത്തിനൊടുവിൽ ജോബിയെ പ്രതി പിടിച്ചുതള്ളി. അങ്ങനെ തലയിടിച്ചുവീണ് പരിക്കേറ്റാണ് ജോബി മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. മുൻകൂർ ജാമ്യം തേടി പ്രതി അബ്ദുൾ അസീസ് സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വാഹനാപകടമെന്ന് കരുതിയ കേസാണ് അന്വേഷണത്തിനൊടുവിൽ കൊലപാതകമെന്ന് തെളിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |