സർക്കാർ പ്രവർത്തനത്തിൽ
മുൻഗണന നിശ്ചയിക്കും
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവം പാർട്ടിക്ക് വേണ്ടവിധത്തിൽ മനസിലാക്കാനായില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
കേരളത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്ര നിലപാടുമൂലം ഉദ്യോഗസ്ഥരുടെ ഡി.എ, ക്ഷേമ പെൻഷൻ എന്നിവ കുടിശികയായത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ദേശീയ തലത്തിൽ ഇടതുപക്ഷം സർക്കാരുണ്ടാക്കില്ലെന്ന തോന്നലും ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ പോലുള്ള സംഘടനകൾ യു.ഡി.എഫിനും ലീഗിനുമൊപ്പം പ്രവർത്തിച്ചതും പ്രതികൂല ഘടകങ്ങളായെന്ന് അഞ്ചു ദിവസത്തെ സി.പി.എം സംസ്ഥാന
നേതൃയോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
ശ്രീനാരായണഗുരുവിന്റെ ആശയങ്ങളിൽ രൂപീകൃതമായ എസ്.എൻ.ഡി.പി യോഗത്തിലെ ഒരു വിഭാഗം സംഘപരിവാറിന് അനുകൂലമായി. ബി.ഡി.ജെ.എസിന്റെ രൂപീകരണത്തോടെ ബി.ജെ.പി ആസൂത്രിതമായി ഈഴവ സമുദായത്തിൽ നുഴഞ്ഞുകയറ്റം നടത്തി.രാജ്യസഭ സ്ഥാനാർത്ഥി നിർണയത്തോടെ ഇടതുപക്ഷം ന്യൂനപക്ഷത്തിനു കീഴ്പ്പെട്ടിരിക്കുന്നുവെന്ന വെള്ളാപ്പള്ളി നടേശന്റെ വിമർശനം പ്രസ്ഥാനത്തിലുള്ളവർ ഗൗരവമായി കാണണം. കേന്ദ്ര മന്ത്രിസഭയിൽ മുസ്ലിം പ്രതിനിധി ഇല്ലാത്തതിൽ ഒരു പ്രതിഷേധവുമില്ല. ഇവർക്ക് സംഘപരിവാർ അനുകൂല മനസ് രൂപപ്പെട്ടുവരികയാണ്.
തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ബി.ഡി.ജെ.എസിന്റെ രൂപീകരണത്തിലൂടെ അവരിലേക്ക് ആർ.എസ്.എസ് കടന്നുചെല്ലുകയാണ്. വെള്ളാപ്പള്ളിയുടെ മകനും അദ്ദേഹത്തിന്റെ ഭാര്യയുമുൾപ്പെടെ ആർ.എസ്.എസിന് വേണ്ടി പ്രവർത്തിക്കുന്നു. ക്രൈസ്തവരിൽ ഒരു വിഭാഗം ഭീഷണിയടക്കം പല കാരണങ്ങൾകൊണ്ട് ബി.ജെ.പിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. ചില മേഖലകളിൽ ബിഷപ്പുമാരുൾപ്പെടെ അവരുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തു.
തൃശൂരിൽ കോൺഗ്രസിന്റെ വോട്ട് ചോർന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ വിഭാഗത്തിന്റേതാണ്. മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രതിപക്ഷത്തിന്റെയും മാദ്ധ്യമങ്ങളുടെയും നിലപാട് ജനങ്ങളിൽ സ്വാധീനം ചെലുത്തി. ബി.ജെ.പിയുടെ വളർച്ച തടയുന്ന രീതിയിൽ ജനങ്ങളുടെ മനസ് മനസിലാക്കി പ്രവർത്തനം പാർട്ടി കാര്യക്ഷമമാക്കും. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മുൻഗണന നിശ്ചയിക്കും.
പാർട്ടിക്കേറ്റ തിരിച്ചടി ഗൗരവമായി പരിശോധിച്ച് ബൂത്തുതല പരിശോധന നടത്തി വേണ്ട തിരുത്തൽ വരുത്തും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഉൾപ്പെടെ കേന്ദ്ര നേതാക്കൾ പങ്കെടുക്കുന്ന നാലു മേഖലായോഗങ്ങൾ ജൂലായ് 2,3,4 തീയതികളിൽ നടത്തും. എല്ലാ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്താൻ ആഗസ്റ്റ് 19നുള്ളിൽ ജനസദസുകൾ സംഘടിപ്പിക്കും.
മുഖ്യമന്ത്രി എന്ത് ശൈലിയാണ് മാറ്റേണ്ടത്?
മുഖ്യമന്ത്രി എന്ത് ശൈലിയാണ് മാറ്റേണ്ടതെന്ന് എം.വി.ഗോവിന്ദൻ. ശൈലി ഒരു ദിവസംകൊണ്ട് രൂപപ്പെടുന്നതല്ല. കുറേനാളായി മാദ്ധ്യമങ്ങൾ ഇതുപറയാൻ തുടങ്ങിയിട്ട്. എന്നിട്ടു തന്നെയാണ് 99 സീറ്റുനേടി അധികാരത്തിലെത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് എൽ.ഡി.എഫ് സർക്കാർ രണ്ടാമതും വരുന്നത്. കുറെ മാദ്ധ്യമങ്ങൾ ചേർന്ന് പിണറായിയെ പ്രത്യേക രീതിയിൽ അവതരിപ്പിച്ച് ജനങ്ങൾക്കിടയിൽ വേറെ പ്രതിച്ഛായ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. അതിലൊന്നും സി.പി.എം വഴങ്ങില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |