തിരുവനന്തപുരം: വാക്കുകൾ ബഹുമാനത്തോടും സൂക്ഷിച്ചും ഉപയോഗിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ നടത്തിയ 'അവൻ' പ്രയോഗത്തെക്കുറിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ പരാമർശത്തിനുള്ള മറുപടിയായാണ് സതീശൻ ഇക്കാര്യം പറഞ്ഞത്. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഇത്.
കെ.പി.സി.സി പ്രസിഡന്റിന്റെ ഭാഷ മോശമാണെന്നും സുധാകരൻ പ്രതിപക്ഷ നേതാവിനെ അഭിസംബോധന ചെയ്തതു വച്ചു നോക്കുമ്പോൾ ഇതൊന്നും വലിയകാര്യമായി കാണുന്നില്ലെന്നും ബാലഗോപാൽ പറഞ്ഞു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന സ്ഥിതിയാണ്. സംസ്കാരത്തെക്കുറിച്ച് നിങ്ങളാണോ പറയുന്നതെന്നും പ്രതിപക്ഷത്തോട് ബാലഗോപാൽ ചോദിച്ചു.
ഇടതുപക്ഷ സഹയാത്രികനായ ബിഷപ്പിനെയല്ലേ നിങ്ങളുടെ മുഖ്യമന്ത്രി വിവരദോഷിയെന്നു വിളിച്ചതെന്ന് വി.ഡി. സതീശൻ തിരിച്ചടിച്ചു. കേരളത്തിലെ മുഖ്യന്ത്രി പല കാലത്തായി ഉപയോഗിച്ച മൂന്നു നാല് വാക്കുകളുണ്ട്. അൺപാർലമെന്ററി ആയതിനാൽ അതൊന്നും സഭയിൽ പറയുന്നില്ല. വിവരദോഷിയെന്ന് അഭിവന്ദ്യനായ പിതാവിനെ വിളിച്ചപ്പോൾ മന്ത്രി മുഹമ്മദ് റിയാസ് അല്ലാതെ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ആരെയും കണ്ടില്ല. മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്നും വിവരദോഷിയെന്ന് വിളിച്ചതിൽ തെറ്റില്ലെന്നും റിയാസ് മാത്രമാണ് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |