തൃശൂർ: വാടാനപ്പള്ളിയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി കോളേജ് വിദ്യാർത്ഥിയുൾപ്പെടെ രണ്ടുപേർ പിടിയിൽ. നാട്ടിക എസ് എൻ കോളേജിന് സമീപത്തുവച്ചാണ് ബിരുദ വിദ്യാർത്ഥിയായ എഡ്വിൻ പത്ത് ഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്.
എഡ്വിനെ ചോദ്യം ചെയ്‌തതിന്റെ അടിസ്ഥാനത്തിൽ എടമുട്ടം പാലപ്പെട്ടി സ്വദേശിയായ ശ്രീഹർഷ് എന്ന യുവാവിനെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്‌തു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് മില്ലിഗ്രാം ഹാഷിഷ് ഓയിലും സ്‌കൂട്ടറിൽ നിന്ന് 50 ഗ്രാം കഞ്ചാവും, വീട്ടിൽ നിന്ന് 2.2 കിലോഗ്രാം കഞ്ചാവും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ വി ജി സുനിൽ കുമാറും സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. പി ഒ ഹരിദാസ്, സുധീരൻ, സിഇഒ നിഖിൽ, ഡ്രൈവർ രാജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
അതേസമയം, കുമരകത്ത് നിന്ന് നാല് കിലോഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടിയിരുന്നു. വേളൂർ സ്വദേശി സലാഹുദ്ദീൻ (29), ഉളികുത്താം പാടം സ്വദേശി ഷാനവാസ് (18) എന്നിവരാണ് പിടിയിലായത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ചശേഷം പൊലീസിന്റെയോ എക്‌സൈസിന്റെയോ ശ്രദ്ധയിൽപ്പെടാതിരിക്കാൻ കുമരകത്ത് കായൽ തീരത്തുള്ള സ്വകാര്യ ആഡംബര റിസോർട്ടിൽ താമസിച്ചായിരുന്നു കഞ്ചാവ് വിൽപ്പന. ഇവിടെ നിന്ന് ബാഗിൽ കഞ്ചാവുമായി ബാങ്ക് പടി ജംഗ്‌ഷനിലേക്ക് വരുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |