കൊച്ചി: നാളുകളായുള്ള വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ കൊച്ചി കോർപ്പറേഷൻ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോൺഗ്രസിനും എൽ.ഡി.എഫിനും ഒരേ അംഗബലമുള്ള സ്ഥിരം സമിതി അദ്ധ്യക്ഷത സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നിർണായകമാകുക ചെയർപേഴ്സൺ സ്ഥാനമൊഴിഞ്ഞ വൈറ്റില ഡിവിഷൻ കൗൺസിലറും ആർ.എസ്.പി അംഗവുമായ സുനിത ഡിക്സണിന്റെ വോട്ടാണ്. 9 പേരടങ്ങുന്ന കമ്മിറ്റിയിൽ കോൺഗ്രസിനും എൽ.ഡി.എഫിനും നാല് അംഗങ്ങളാണുള്ളത്.
കോൺഗ്രസിൽ നിന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും കഴിഞ്ഞ കൗൺസിലിൽ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷയുമായിരുന്ന അഡ്വ. വി.കെ. മിനിമോളും സി.പി.എമ്മിൽ നിന്ന് ഇടപ്പള്ളി ഡിവിഷൻ കൗൺസിലർ ദീപാ വർമയുമാണ് മത്സരിക്കുന്നത്. രാവിലെ 11നാണ് തിരഞ്ഞെടുപ്പ്. മിനിമോൾ ജയിച്ചാൽ കോൺഗ്രസ് ഭരിക്കുന്ന ഏക സ്ഥിരം സമിതിയാകുമിത്.
വിപ്പ് ലംഘിച്ച് വിവാദത്തിലേക്ക്
യു.ഡി.എഫ് പ്രതിനിധിയായാണ് സുനിതാ ഡിക്‌സൺ മരാമത്ത് കമ്മിറ്റിയുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. രണ്ട് വർഷത്തിന് ശേഷം ചെയർമാൻ സ്ഥാനം കോൺഗ്രസ് പ്രതിനിധിക്ക് നൽകാമെന്നായിരുന്നു ധാരണ. രണ്ടര വർഷം കഴിഞ്ഞപ്പോൾ രാജിവയ്ക്കാൻ യു.ഡി.എഫ് സുനിതയോട് ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല. തുടർന്ന് കോൺഗ്രസ് സുനിതയ്‌ക്കെതിരെ അവിശ്വാസം കൊണ്ടുവന്നു. കോൺഗ്രസിനൊപ്പം നിൽക്കണമെന്ന പാർട്ടി വിപ്പ് ലംഘിച്ച് സുനിത എൽ.ഡി.എഫിനൊപ്പം അവിശ്വാസ ചർച്ചയിൽ നിന്ന് വിട്ടുനിന്നു. ഇതോടെ അവിശ്വാസം തള്ളിപ്പോകുകയും യു.ഡി.എഫിന്റെ പിന്തുണയില്ലാതെ സുനിത ചെയർമാൻ സ്ഥാനം നിലനിറുത്തുകയും ചെയ്തു.
ഇതിനിടെ വിപ്പ് ലംഘിച്ച കുറ്റത്തിന് സുനിതയ്‌ക്കെതിരെ ആർ.എസ്.പിയും കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. പരാതിയിൽ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ 'അയോഗ്യത' ഭയന്ന് കഴിഞ്ഞ ഏപ്രിലിലാണ് ചെയർപേഴ്സൺ സ്ഥാനം രാജിവച്ചത്. വിപ്പ് ലംഘിച്ചെന്ന് കാട്ടി മിനിമോൾ തന്നെയാണ് സുനിതാ ഡിക്‌സണിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. രാജിവച്ച സാഹചര്യത്തിൽ പരാതി പിൻവലിച്ചിരുന്നു.
കോൺഗ്രസ് പ്രതിനിധികൾ
വി.കെ. മിനിമോൾ (മാമംഗലം)
സീന ഗോകുലൻ (പുതുക്കലവട്ടം)
പയസ് ജോസഫ് (പോണേക്കര)
അഭിലാഷ് തോപ്പിൽ (ഇടക്കൊച്ചി സൗത്ത്)
സി.പി.എം പ്രതിനിധികൾ
കെ.ബി. ഹർഷൽ (ചക്കരപ്പറമ്പ്)
എം.ഹബിബുള്ള (ചക്കാമാടം)
ദീപ വർമ (ഇടപ്പള്ളി)
ദിപിൻ ദിലീപ് (പൊന്നുരുന്നി ഈസ്റ്റ്)
ആർ.എസ്.പി കോൺഗ്രസിനൊപ്പം
പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ തിരഞ്ഞടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. വി.കെ. മിനിമോൾക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്താൻ സുനിത ഡിക്‌സണ് ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ വിപ്പ് നൽകി. ഇതോടെ യു.ഡി.എഫ് ചെയർപേഴ്സൺ സ്ഥാനം ഉറപ്പിച്ച മട്ടാണ്.
എന്നും പാർട്ടിക്കൊപ്പമാണ് നിന്നിട്ടുള്ളത്. പാർട്ടി എന്ത് തീരുമാനിക്കുന്നുവോ അത് അനുസരിക്കും
സുനിത ഡിക്സൺ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |