പുനലൂർ: നഗരസഭയിലെ കേളങ്കാവ് ഇടകുന്നിൽ ഇടിമിന്നലേറ്റ് മരിച്ച രജനിയുടെയും സരോജത്തിന്റെയും ആശ്രിതർക്ക് കുറഞ്ഞത് പത്ത് ലക്ഷം രൂപ വീതമെങ്കിലും ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായമായി നൽകണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മരണമടഞ്ഞ ഇരുവരുടെയും വീടുകളിൽ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ എത്തിയതായിരുന്നു എം.പി. നിർദ്ധന കുടുംബത്തിലെ രണ്ടുപേരുടെയും മരണത്തോടെ കുട്ടികളുടെ വിദ്യാഭ്യാസം പോലും മുടങ്ങുന്ന അവസ്ഥയിലാണ്. ഇത് കണക്കിലെടുത്ത് പത്തുലക്ഷം രൂപ വീതം ധനസഹായമായി നൽകണമെന്ന് എം.പി ആവശ്യപ്പെട്ടു. കോൺഗ്രസ് പുനലൂർ, അഞ്ചൽ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരായ സി.വിജയകുമാർ, തോയിത്തല മോഹനൻ, വാർഡ് കൗൺസിലർ കെ.കനകമ്മ, കെ.പുഷ്പൻ പിള്ള, സജി ജോർജ് തുടങ്ങിയവരും എം.പിക്കൊപ്പം എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |