SignIn
Kerala Kaumudi Online
Tuesday, 30 July 2024 4.56 PM IST

കേന്ദ്രമന്ത്രി സുരേഷ്‌ഗോപി അടക്കം എതിർത്തിട്ടും കെ റെയിലിന്റെ മഞ്ഞക്കുറ്റിയുമായി വീണ്ടും സർക്കാർ, വന്ദേഭാരത് അത്ര പോരെന്ന്

k-rail

തിരുവനന്തപുരം: കേരളത്തിലെ യാത്രാപ്രശ്നം പരിഹരിക്കാൻ വന്ദേഭാരത് പര്യാപ്തമല്ലെന്ന് കാട്ടി, തിരുവനന്തപുരം-കാസർകോട് സിൽവർലൈനിനായി(കെ റെയിൽ) സംസ്ഥാനം കേന്ദ്രത്തിൽ വീണ്ടും സമ്മർദ്ദം ചെലുത്തുന്നു. പ്രധാനമന്ത്രിയെയടക്കം കണ്ട് അനുമതി നേടിയെടുക്കാൻ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിനെ ചുമതലപ്പെടുത്തി.

പദ്ധതിയെ ദക്ഷിണറെയിൽവേ ശക്തമായി എതിർക്കുകയാണ്. ഭാവിവികസനത്തിന് തടസമാവുമെന്നും നിലവിലെ ലൈനുകളെയും സർവീസിനെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി സിൽവർലൈനിന് റെയിൽവേ ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന് കേന്ദ്രത്തെ ദക്ഷിണറെയിൽവേ അറിയിച്ചിട്ടുണ്ട്. സിൽവർലൈൻ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപിയും നിലപാടെടുത്തു.

സിൽവർലൈനിന്റെ കോഴിക്കോട്, കണ്ണൂർ, തൃശൂർ സ്റ്റേഷനുകൾ പൂർണമായി റെയിൽവേ ഭൂമിയിലാണ്. റെയിൽ ലാൻഡ് ഡവലപ്മെന്റ് അതോറിട്ടി വികസിപ്പിക്കുന്ന സ്റ്റേഷനുകളാണിവ. മിക്കയിടത്തും നിലവിലെ ലൈനുകളുമായി നിർബന്ധമായി പാലിക്കേണ്ട 8 മീറ്റർ അകലം സിൽവർലൈനിനില്ല. അതിനാൽ ട്രാക്ക് അറ്റകുറ്റപ്പണി അസാദ്ധ്യമാണ്. ദേശീയപാത ആറുവരിയാക്കാൻ വിട്ടുകൊടുത്ത സ്ഥലം പോലും സിൽവർലൈനിനായി ആവശ്യപ്പെടുന്നുണ്ട്.

തിരുവനന്തപുരം, അങ്കമാലി, ആലുവ എന്നിവിടങ്ങളിലാണ് നിലവിലെ ട്രാക്കുകളുടെ തൊട്ടടുത്തു കൂടി സിൽവർലൈനിന്റെ നിർദ്ദിഷ്ട പാത. കഴക്കൂട്ടത്ത് റെയിൽവേഭൂമി നൽകിയാൽ ശേഷിക്കുന്ന സ്ഥലം ഉപയോഗശൂന്യമാവും. 17ഇടത്ത് റെയിൽവേയുടെ സുരക്ഷാസോണുകളിലൂടെയാണ് പാത. തൃശൂർ സ്റ്റേഷനിൽ സിൽവർലൈൻ സ്റ്റേഷന് ഭൂമിനൽകിയാൽ രണ്ടായി വിഭജിക്കപ്പെടും.

അതേസമയം, നിലവിലെ റെയിൽവേ സംവിധാനത്തെ ബാധിക്കാത്ത തരത്തിൽ 10 മീറ്റർവരെ അലൈൻമെന്റിൽ മാറ്റം വരുത്താമെന്നും കൂടുതൽ മേൽപ്പാലങ്ങളും ഭൂഗർഭപാതയുമാകാമെന്നുമാണ് സർക്കാരിന്റെ നിലപാട്.

വിട്ടുനൽകുന്ന ഭൂമിക്ക് പകരം ഭൂമിയേറ്റെടുത്ത് കൈമാറാം. എന്നാൽ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ ഇതിനെ എതിർക്കുകയാണ്. 9ജില്ലകളിലെ 108ഹെക്ടർ റെയിൽവേ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 2020സെപ്തംബർ ഒമ്പതിനാണ് ഡി.പി.ആർ റെയിൽവേ ബോർഡിന് സമർപ്പിച്ചത്. പദ്ധതിക്ക് അനുമതി നൽകുന്നത് സാമ്പത്തിക–സാങ്കേതിക സാധ്യതകൾ പരിഗണിച്ചായിരിക്കുമെന്നാണ് കേന്ദ്രനിലപാട്. ഭൂമിയേറ്റെടുക്കലിന് 11ജില്ലകളിലും നിയോഗിച്ചിരുന്ന 205ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചും ഓഫീസുകൾ പൂട്ടിയും പദ്ധതി താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.

ജനങ്ങൾക്ക് ദുരിതം

□കല്ലിട്ട ഭൂമി വിൽക്കാനോ വായ്പയെടുക്കാനോ കഴിയുന്നില്ല

□നിർമ്മാണങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയില്ല

□1.26ലക്ഷം കോടി ചെലവുണ്ടാവുമെന്ന് നീതിആയോഗ്. ഡി.പി.ആറിലെ കണക്ക്

63940.67 കോടി .

''വന്ദേഭാരതിനായി ചില ട്രെയിനുകളുടെ സമയം മാറ്റേണ്ടി വന്നു. ചിലത് സ്റ്റേഷനുകളിൽ നിറുത്തിയിടേണ്ടി വരുന്നു''.

-വി.അബ്ദുറഹിമാൻ

സംസ്ഥാന റെയിൽവേ മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KRAIL, SILVER LINE, GOVERNMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.