നെയ്യാറ്റിൻകര: പള്ളിച്ചൽ പൂങ്കോട് ബാബാ നിവാസിൽ ശിവനെ (43) കൊലപ്പെടുത്തിയ കേസിൽ അനുജൻ മുരുകന് (46) ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ.എം.ബഷീറാണ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുമാസം അധിക തടവ് അനുഭവിക്കണം.
2018 ജൂൺ 11നാണ് സംഭവം. കൊല്ലപ്പെട്ട ശിവനും മുരുകനും തെങ്കാശി സ്വദേശികളാണ്. ശിവൻ വർഷങ്ങളായി കുടുംബമായി പള്ളിച്ചൽ ആണ് താമസിക്കുന്നത്. മുരുകന്റെ ഭാര്യയും മൂന്നു മക്കളും തെങ്കാശിയിലാണ് . ഇയാൾ ഇവരെ ഉപേക്ഷിച്ച് തെങ്കാശി സ്വദേശി സംഗീത എന്ന സ്ത്രീയുമായി രഹസ്യമായി മുടവൂർ പാറയിൽ താമസിച്ചു വരികയായിരുന്നു. ഇതിനിടെ, ശിവന്റേയും മുരുകന്റേയും പിതാവ് മരണപ്പെട്ടു. ഇതേത്തുടർന്ന്, മുരുകന്റെ മകൻ കാർത്തിക്ക് മുടവൂർപാറയിലെ ശിവന്റെ വീട്ടിലെത്തുകയും മുരുകനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. തുടർന്ന് ശിവൻ കാർത്തിക്കിനേയും കൂട്ടി മുരുകന്റെ വീട്ടിലെത്തി. ഇവരെ കണ്ട സംഗീത വീട്ടിൽ നിന്നിറങ്ങി പ്പോവുകയും ഇതിൽ പ്രകോപിതനായ മുരുകൻ കൊടുവാൾ എടുത്ത് ശിവനെ വെട്ടിക്കൊല്ലുകയുമായിരുന്നു. മകന് വീട് കാണിച്ചുകൊടുത്തതാണ് ശിവനെ കൊല്ലാൻ പെട്ടെന്ന് കാരണമായത്. വെട്ടേറ്റ ശിവൻ തത്ക്ഷണം മരിച്ചു. ബാലരാമപുരം സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന എസ്.എം.പ്രദീപ് കുമാറാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ.അജികുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |