മലപ്പുറം: ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. 200ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. പൊലീസ് ബാരിക്കേഡുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചില്ല. കളക്ട്രേറ്റിന് മുന്നിൽ പ്രവർത്തകരും വിദ്യാർത്ഥികളും പ്ലക്കാർഡുകളുമായി കുത്തിയിരുന്നു.
എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ഇ.അഫ്സൽ മാർച്ച് ഉദ്ഘാടനം ചെയ്തു. 32,410 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചില്ലെന്ന് പറയുന്നത് തെറ്റാണ്. അലോട്ട്മെന്റിൽ ഇടം നേടിയിട്ടും അഡ്മിഷനെടുക്കാത്ത 10,000ത്തിലധികം വിദ്യാർത്ഥികളുണ്ട്. അൺഎയ്ഡഡ് സ്കൂളുകളുടെ കൂടി കണക്കെടുത്താൽ 150 പേർക്കേ പ്രതിസന്ധി ഉണ്ടാവൂ. അൺഎയ്ഡഡിൽ വിദ്യാർത്ഥികൾ പഠിക്കരുതെന്ന നിലപാടാണ് എസ്.എഫ്.ഐയുടേത്. പ്ലസ് വൺ പ്രവേശനം ആരംഭിച്ചതിന് പിറ്റേന്ന് തന്നെ എസ്.എഫ്.ഐ വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ച് മലബാർ മേഖലയിലെ സീറ്റ് പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചിരുന്നു. തുടർ അലോട്ട്മെന്റിലും പ്രതിസന്ധി നിലനിൽക്കുകയാണെങ്കിൽ അധിക ബാച്ച് അനുവദിക്കുമെന്നായിരുന്നു മറുപടി. ഇതുവരെ അധിക ബാച്ച് അനുവദിക്കാത്ത പശ്ചാത്തലത്തിലാണ് സമരരംഗത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
പക്ഷിപ്പനി: വിദഗ്ദ്ധ സംഘം 26,27 തീയതികളിൽജില്ലകൾ സന്ദർശിക്കും
തിരുവനന്തപുരം: പക്ഷിപ്പനി രോഗബാധയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സംഘം 26ന് പത്തനംതിട്ട,കോട്ടയം ജില്ലകളിലും 27ന് ആലപ്പുഴയിലും സന്ദർശനം നടത്തും. രോഗബാധിത പ്രദേശങ്ങളിലെ കർഷകരുമായും മൃഗസംരക്ഷണ,ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തും. രോഗവ്യാപനത്തിനുള്ള കാരണങ്ങൾ കണ്ടെത്താനുള്ള പരിശോധനകൾ പൂർത്തിയാക്കി 2 ആഴ്ചക്കുള്ളിൽ നടത്തേണ്ട രോഗനിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് സർക്കാരിന് നൽകും. വെറ്ററിനറി സർവകലാശാലയിലെയും പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെയും വിദഗ്ദ്ധരും തിരുവല്ല ഏവിയൻ ഡിസീസ് ഡയഗ്നോസിസ് ലാബിലെ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് പഠന സംഘം. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേയും ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വെറ്ററിനറി എപ്പിഡെമോളജി ആൻഡ് ഡിസീസ് ഇൻഫർമാറ്റിക്സിലെയും വിദഗദ്ധരുടെ മേൽനോട്ടവും പഠനത്തിൽ ഉണ്ടാകും.
നാളിതുവരെ ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ള 32 പ്രഭവ കേന്ദ്രങ്ങളിലായി 32304 പക്ഷികൾ മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.
പക്ഷിപ്പനി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മൂന്ന് ജില്ലകളിലെ 114789 പക്ഷികളെ കൊന്നു. 16115 മുട്ടകളും 17092 കിലോഗ്രാം തീറ്റയും നശിപ്പിച്ചു.
നിരണം സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലെ 3948 താറാവുകളെയും കോട്ടയം മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ 9175 കോഴികളെയും പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊന്നു സംസ്കരിച്ചു. കഴിഞ്ഞ ദിവസം പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലെ 12420 പക്ഷികളെ കൊന്നു സംസ്കരിക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |