ന്യൂഡൽഹി: ലോക്‌സഭാ സ്‌പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങി എൻഡിഎ. ബിജെപി അംഗമായ ഓം ബിർളയായിരുന്നു കഴിഞ്ഞ ലോക്‌സഭയിലും സ്‌പീക്കർ. രാജസ്ഥാനിലെ കോട്ടയിലെ എംപിയാണ് ബിർള. അദ്ദേഹം ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. കോൺഗ്രസ് നേതാവും മാവേലിക്കര എംപിയുമായ കൊടിക്കുന്നിൽ സുരേഷും സ്‌പീക്കർ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക നൽകിയിട്ടുണ്ട്.
നാളെ രാവിലെ 11ന് ലോക്‌സഭയിലെ ആദ്യ അജണ്ടയാണ് സ്‌പീക്കർ തിരഞ്ഞെടുപ്പ്. ഓം ബിർളയെ നിർദ്ദേശിക്കുന്ന ബിജെപി പ്രമേയം വോട്ടിനിടുമ്പോൾ 293 അംഗങ്ങളുടെ ഭൂരിപക്ഷ പിന്തുണയുള്ളതിനാൽ ഓം ബിർള തിരഞ്ഞെടുക്കപ്പെടും. നാല് അംഗങ്ങളുള്ള പ്രതിപക്ഷത്തെ വൈഎസ്ആർ കോൺഗ്രസും ബിർളയെ പിന്തുണയ്‌ക്കും.
നേരത്തെ സ്‌പീക്കർ സ്ഥാനത്തേക്ക് ഇന്ത്യ സഖ്യം മത്സരിക്കില്ലെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇത് തള്ളിയാണ് കൊടിക്കുന്നിൽ സുരേഷ് പത്രിക സമർപ്പിച്ചിരിക്കുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു എന്നിവർ ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തെക്കുറിച്ച് ചർച്ച നടത്തിയെങ്കിലും സമവായമായില്ല.
ഏറ്റവും സീനിയർ ആയ കോൺഗ്രസ് എം പി കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ‌്‌പീക്കറാക്കാത്തതിനെ ചൊല്ലി ഇന്ത്യ സഖ്യം പാനൽ അംഗങ്ങൾ ഇന്നലെ സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷാംഗങ്ങൾ ഭരണഘടനയുടെ ചെറുപതിപ്പുമായി പഴയ പാർലമെന്റ് മന്ദിരത്തിൽ (സംവിധാൻ ഭവൻ) നിന്ന് പ്രകടനമായാണ് എത്തിയത്.
അടൂർ, മാവേലിക്കര മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് എട്ടുതവണ എം പിയായിരുന്നു കൊടിക്കുന്നിൽ സുരേഷ്. 17-ാം ലോക്‌സഭയിൽ കോൺഗ്രസ് ചീഫ് വിപ്പായിരുന്നു. കൊടിക്കുന്നിലിനെ അവഗണിച്ചാണ് ബി ജെ പി നേതാവും ഏഴ് തവണ അംഗവുമായ ഭർതൃഹരി മെഹ്‌താബിനെ പ്രോടേം സ്പീക്കർ ആക്കിയത് ഇതിനെതിരെയായിരുന്നു പ്രതിഷേധം.
സ്പീക്കർ ചരിതം
1952: കോൺഗ്രസിന്റെ ജി.വി മാവ്‌ലങ്കറും പി.ഡബ്ളിയു.പി.ഐയുടെ ശങ്കർ ശാന്താറാം മോറെയും തമ്മിൽ. മാവ്‌ലങ്കർ ആദ്യ സ്‌പീക്കറായി.
1976: കോൺഗ്രസിന്റെ ബി.ആർ. ഭഗതും കോൺഗ്രസ് ഒ. അംഗം ജഗന്നാഥറാവു ജോഷിയും തമ്മിൽ. ഭഗത് തിരഞ്ഞെടുക്കപ്പെട്ടു.
1991: കോൺഗ്രസിന്റെ ശിവരാജ് പാട്ടീലും ബി.ജെ.പിയുടെ ജസ്‌വന്ത് സിംഗും തമ്മിൽ. ശിവ്‌രാജ് പാട്ടീൽ തിരഞ്ഞെടുക്കപ്പെട്ടു.
1998: ജി.എം.സി. ബാലയോഗിയും (ടി.ഡി.പി) കോൺഗ്രസിന്റെ പി.എ. സാഗ്‌മയും തമ്മിൽ. ബാലയോഗി സ്‌പീക്കറായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |