SignIn
Kerala Kaumudi Online
Thursday, 11 July 2024 2.37 PM IST

ഒന്നും ചെയ്യാതെ നോക്കിനിന്നവർ

acciddent

അപകടത്തിൽപ്പെട്ടവരെ ആദ്യം രക്ഷിക്കുന്നത് ഓടിക്കൂടുന്ന നാട്ടുകാരാണ്. പൊലീസും ആംബുലൻസുമൊക്കെ പിന്നീടാണ് വരുന്നത്. അടുത്ത കാലത്തായി കണ്ടുവരുന്ന ഒരു പ്രവണത,​ ഓടിക്കൂടുന്നവരിലേറെയും പരിക്കുപറ്റിയവരെ രക്ഷിക്കുന്നതിനുള്ള യത്‌നങ്ങൾ നടത്തുന്നതിനപ്പുറം. സെൽഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതിനാണ് മുൻഗണന നൽകുന്നത് എന്നതാണ്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്കെതിരെ ഒരു കേസും ഉണ്ടാകില്ലെന്നും അവർ സാക്ഷിയായിപ്പോലും കോടതി കയറേണ്ടിവരില്ലെന്നും സർക്കാർ പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു മനുഷ്യജീവൻ റോഡിൽ പിടയുമ്പോൾ വരുംവരായ്കകളെക്കുറിച്ചൊന്നും ഓർക്കാതെ ആ ജീവൻ രക്ഷിക്കാൻ ശ്രമം നടത്തുന്നത് മിക്കവാറും സാധാരണ ആൾക്കാരാണ്. അങ്ങനെ മനുഷ്യത്വമുള്ള ഒട്ടേറെപ്പേർ സമൂഹത്തിലുണ്ട്.

എന്നാൽ ഇന്നലെ കൊല്ലത്ത് നടുറോഡിലുണ്ടായ അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ രണ്ടു പെൺകുട്ടികൾ തയ്യാറായിട്ടും അവരെ സഹായിക്കാൻ ആരും മുന്നോട്ടു വന്നില്ലെന്നത് അത്യധികം ഖേദകരമാണ്. സ്വകാര്യ ബസിടിച്ച് ഇരുപത് മിനിട്ടോളം റോഡിൽ ചോര വാർന്നുകിടന്ന പൊതുപ്രവർത്തകൻ കൂടിയായ വ്യക്തിക്ക് ജീവൻ നഷ്ടപ്പെടുകയാണുണ്ടായത്. മുസ്ളിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും കേരള മുസ്ളിം ജമാഅത്ത് കൗൺസിൽ ഭാരവാഹിയുമായ തിരുമുല്ലവാരം സ്വദേശി എം. ബഷീർ എന്ന എഴുപത്തിയാറുകാരനാണ് ഈ ദൗർഭാഗ്യം സംഭവിച്ചത്. ചിന്നക്കട ബീച്ച് റോഡിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്കൂട്ടർ യാത്രക്കാരനായ ബഷീർ സ്വകാര്യ ബസിടിച്ച് റോഡിൽ തെറിച്ചുവീണത്. ഇടതുകാലിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയും ചെയ്തു. ഓടിവന്നവർ ഒന്നും ചെയ്യാതെ നോക്കിനിന്നതേയുള്ളൂ. ചിലർ മൊബൈലിൽ ദൃശ്യം പകർത്തുന്നുണ്ടായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജർമ്മൻ കോഴ്സ് പഠിക്കാൻ പോയി മടങ്ങുകയായിരുന്ന ദേവിക,​ ജൂലിയ എന്നീ രണ്ടു പെൺകുട്ടികളാണ് പരിക്കേറ്റയാളെ എഴുന്നേല്പിക്കാൻ ആദ്യം ശ്രമിച്ചത്.

ആരെങ്കിലും ആണുങ്ങൾ ഇവരെ സഹായിച്ചിരുന്നെങ്കിൽ ആ വഴിവരുന്ന ഏതെങ്കിലും വാഹനത്തിൽ കയറ്റി അഞ്ചുമിനിട്ടിനുള്ളിൽ ജില്ലാ ആശുപത്രിയിൽ എത്തിക്കാമായിരുന്നു. എന്നാൽ,​ ചുറ്റും കൂടി നിന്നതല്ലാതെ ആരും സഹായിക്കാൻ തയ്യാറായില്ല. പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നെങ്കിൽപ്പോലും അഞ്ചു മിനിട്ടിനകം എത്താവുന്ന ദൂരമേയുള്ളൂ ആ സ്ഥലത്തേക്ക്. നഗരത്തിന്റെ ഏറ്റവും തിരക്കുള്ള റോഡിലായിരുന്നു അപകടം. ചുറ്റും നിരവധി കടകളും ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളുമുള്ളതാണ്. ഇരുപതുമിനിട്ടോളം ആരും വന്നില്ല. ഇതിനിടയിൽ അതുവഴി കാറിലെത്തിയ പൊതുപ്രവർത്തകൻ കൂടിയായ പള്ളിത്തോട്ടം സ്വദേശി വാസുജിയാണ് പെൺകുട്ടികളുടെ സഹായത്തോടെ തന്റെ കാറിൽ ബഷീറിനെ കയറ്റാൻ ശ്രമിച്ചത്. അപ്പോൾ മാത്രമാണ് ചുറ്റും നിന്നവർ സഹായിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും റോഡിൽക്കിടന്ന് രക്തം ഏറെ വാർന്നുപോയതിനാൽ ആ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ ആദ്യം തുനിഞ്ഞ വിദ്യാർത്ഥിനികളെ കണ്ടെത്തി അഭിനന്ദിക്കാനും ആദരിക്കാനും യുവ സംഘടനകൾ തയ്യാറാകണം. ഇത്തരം മനുഷ്യത്വപരമായ ഇടപെടലുകൾ നടത്തുന്നവരെയാണ് യഥാർത്ഥത്തിൽ ആദരിക്കേണ്ടത്. പെൺകുട്ടികൾ കാണിച്ച ദയാനുഭൂതി ചുറ്റുംകൂടിയ ആണുങ്ങൾ കാണിച്ചില്ലെന്നത് പുരുഷ സമൂഹത്തിനു തന്നെ അപമാനമുണ്ടാക്കുന്നതാണ്. മനുഷ്യസ്നേഹത്തിന്റെ ആർദ്രതയും കരുണയും സമൂഹത്തിൽ വറ്റിക്കൊണ്ടിരിക്കുകയാണോ എന്ന സംശയമുണർത്തുന്ന സംഭവം കൂടിയായി ഇതു മാറി. സർക്കാർ പല ഉറപ്പുകളും പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും പരിക്കേല്ക്കുന്നവരെ ആശുപത്രിയിലെത്തിച്ചാൽ പൊല്ലാപ്പാകുമോ എന്ന സംശയം ഇപ്പോഴും പലർക്കുമുണ്ട്. ഇത് ദുരീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ ഭാഗത്തുനിന്ന് വ്യക്തതയുള്ള വിശദീകരണങ്ങളും നടപടികളും ഉണ്ടാകേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.