വിസ്മയ കേസിനും ഉത്തര കേസിനും ശേഷം പ്രബുദ്ധകേരളത്തെ ഞെട്ടിച്ച സംഭവമാണ് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്. ഹണിമൂൺ കാലത്തു തന്നെ ഭാര്യയെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പന്തീരാങ്കാവ് സ്വദേശി രാഹുൽ പി. ഗോപാലും അമ്മയും സഹോദരിയും പ്രതികളായി. ചാർജർ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കിയതിന്റെ പാടുകൾ അടക്കം പ്രദർശിപ്പിച്ച് നവവധു മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. നോർത്ത് പറവൂരുള്ള യുവതിയുടെ രക്ഷിതാക്കൾ രാഹുലിന്റെ വീട്ടിൽ അടുക്കളകാണൽ ചടങ്ങിന് എത്തിയപ്പോഴാണ് മകളുടെ ദുർവിധി കണ്ടത്. അന്നുതന്നെ കേസാക്കി. മേയ് 5ന് വിവാഹം. പത്തുദിനം തികയും മുമ്പേ ഗാർഹിക പീഡന നിയമപ്രകാരം കേസ്. സംഭവം മാദ്ധ്യമങ്ങളടക്കം അന്തിചർച്ചയിൽ വിഷയമാക്കി. ജർമ്മനിയിൽ മാന്യമായ ജോലി ചെയ്തിരുന്ന രാഹുലിൽ നിന്ന് അറിയാവുന്നവരാരും ഇത്ര പ്രതീക്ഷിച്ചിരുന്നില്ല. ഇതിനിടെ, പൊലീസിന്റെ ഒത്താശയോടെ പ്രതി വിദേശത്തേക്ക് മുങ്ങി. യുവതി സ്വന്തം വീട്ടിൽ മടങ്ങിയെത്തി. ടെക്നോപാർക്കിലെ എൻജിനീയറായ യുവതി ജോലിയിൽ തിരികെ പ്രവേശിച്ചു. പ്രതിയെ സഹായിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. കേസിൽ അനാസ്ഥകാട്ടിയ ഒരാളെ സ്ഥലംമാറ്റി. ഇതാണ് സംഭവത്തിന്റെ ആദ്യഘട്ടം.
പ്രതിഷേധങ്ങളും ചർച്ചകളും ഒപ്പം കേസന്വേഷണവും പുരോഗമിക്കുന്നതിനിടെ പുതിയ പരാതിയെത്തിയതാണ് വഴിത്തിരിവ്. ജോലിസ്ഥലത്ത് നിന്ന മകളെ കാണാതായെന്നും ഫോണിൽ കിട്ടുന്നില്ലെന്നും പിതാവ് വടക്കേക്കര പൊലീസിനെ അറിയിച്ചു. ദുരൂഹത തുടരുന്നതിനിടെ അജ്ഞാതകേന്ദ്രങ്ങളിൽ നിന്ന് യുട്യൂബ് ചാനലിൽ യുവതിയുടെ ലൈവുകൾ വന്നു. നടന്നത് വെറും സൗന്ദര്യപ്പിണക്കം മാത്രമാണെന്നും തന്റെ വീട്ടുകാരുടെ സമ്മർദ്ദം കാരണമാണ് പരാതിനൽകിയതെന്നും വിശദീകരിച്ചു. ലൊക്കേഷൻ വച്ച് പിന്നാലെ പാഞ്ഞ വടക്കേക്കര പൊലീസ്, യുവതി ഡൽഹിയിലാണെന്ന് മനസിലാക്കി. തിരിച്ചെത്തിച്ച് മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി. എന്നാൽ വീട്ടുകാർക്കൊപ്പം ഇനിയില്ലെന്നറിയിച്ച യുവതി ഡൽഹിക്കുമടങ്ങി. ഒളിച്ചു കടക്കുന്നതിനിടെ, തന്റെ പക്ഷം വിശദീകരിച്ച് രാഹുൽ 'പോസ്റ്റിയ' വീഡിയോയും നേരത്തേ പുറത്തുവന്നിരുന്നു.
ഹൈക്കോടതിയിൽ നിന്നാണ് അടുത്ത ട്വിസ്റ്റുണ്ടായത്. ഒളിവിലുള്ള രാഹുൽ ഹർജിയുമായെത്തി. ഭാര്യയുമായി വീണ്ടും ഒരുമിക്കാൻ തയാറാണെന്നും കേസ് റദ്ദാക്കി അതിന് സൗകര്യമൊരുക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം. വാദത്തിനു പിൻബലമായി നോട്ടറി സാക്ഷ്യപ്പെടുത്തിയ യുവതിയുടെ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു. ഇതിൽ പൊലീസ് നൽകിയ മറുപടിയിൽ കേസ് അവസാനിപ്പിക്കാനകില്ലെന്നും കേസ് അന്തിമഘട്ടത്തിലാണെന്നും വ്യക്തമാക്കിയതോടെ വീണ്ടും ട്വിസ്റ്റായി.
യുവതിയുടെ സത്യവാങ്മൂലം
തർക്കങ്ങൾ ഇരുകക്ഷികളും തമ്മിൽ പരിഹരിച്ചു. അതിനാൽ പന്തീരാങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കുന്നതിൽ എതിർപ്പില്ല. രാഹുൽ തന്നെ മർദ്ദിച്ചിട്ടില്ല. ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു.
തികച്ചും സ്വകാര്യമായ തർക്കമാണ്. പൊതുതാല്പര്യമില്ല. കേസ് തുടരുന്നത് കോടതിയുടെയും സർക്കാർ സംവിധാനങ്ങളുടെയും സമയം പാഴാക്കാനെ കാരണമാകൂ. താനും ഭർത്താവും തമ്മിലുളള തെറ്റിദ്ധാരണയാണ് പരാതിയ്ക്കിടയാക്കിയത്. രാഷ്ട്രീയമായും അല്ലാതെയും സ്വാധീനമുള്ള വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് സത്യവിരുദ്ധമായ മൊഴി നൽകിയത്. രാഹുലിനെതിരെ തനിക്ക് പരാതിയില്ല.
പൊലീസിന്റെ വിശദീകരണം
പ്രതി രാഹുൽ ഗോപാൽ നൽകിയ ഹർജിക്കൊപ്പം സമർപ്പിച്ച ഭാര്യയുടെ സത്യവാങ്മൂലം ഭീഷണിപ്പെടുത്തി തയാറാക്കിയതാവാൻ സാദ്ധ്യതയുണ്ട്. ഹർജിയിലും സത്യവാങ്മൂലത്തിലും പറയുന്ന കാര്യങ്ങൾ വാസ്തവിരുദ്ധവും കള്ളവുമാണ്. അതിനാൽ, പ്രതിയുടെ ഭാര്യ കൂടിയായ ഇര നൽകിയ സത്യവാങ്മൂലവും പ്രതിയുടെ ഹർജിയും തള്ളണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് സിറ്റി അസി. പൊലീസ് കമ്മിഷണർ സാജു കെ. എബ്രഹാം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
കേസന്വേഷണം അന്തിമ ഘട്ടത്തിലാണ്. സാക്ഷികളുടെ മൊഴിയെടുത്തു. പ്രതി രാഹുലിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ അപേക്ഷ നൽകി. ജർമനിയിൽ ഉണ്ടെന്ന് കരുതുന്ന ഇയാളെ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇരയുടെ മൊഴിയെടുപ്പും പൂർത്തിയാക്കി. ചികിൽസിച്ച ഡോക്ടറുടെ മൊഴിയുടേയും ആശുപത്രി രേഖകളുടേയും അടിസ്ഥാനത്തിൽ രാഹുലിനെതിരെ വധശ്രമത്തിന് കൂടി കേസെടുക്കാനുള്ള നടപടിയുമെടുത്തു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് രാഹുൽ പീഡിപ്പിച്ചതായാണ് ഇരയായ യുവതി പൊലീസിനും മജിസ്‌ട്രേറ്റിനും മൊഴി നൽകിയിട്ടുള്ളത്. പൂഞ്ഞാർ സ്വദേശിയായ പെൺകുട്ടിയെ രാഹുൽ മുമ്പ് രജിസ്റ്റർ വിവാഹം നടത്തിയിരുന്നുവെന്ന് കണ്ടത്തിയതിനെ തുടർന്ന് ബഹുഭാര്യത്വത്തിന് കേസെടുത്തിട്ടുണ്ട്. രാഹുലിന് വാറണ്ട് അയക്കാൻ നടപടിയെടുക്കുകയും ഇയാളുടെ സ്വത്ത് മരവിക്കാൻ രജിസ്ട്രാർക്ക് അപേക്ഷ നൽകുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി.
പെൺകുട്ടി നൽകിയിട്ടുള്ള സത്യവാങ്മൂലത്തിലെ വിവരങ്ങൾ അടിസ്ഥാന രഹിതമാണ്. മുറിവുകളുമായി സ്റ്റേഷനിൽ നേരിട്ടെത്തി നൽകിയ വിവരങ്ങളാണ് പ്രഥമവിവര റിപ്പോർട്ടിലുള്ളത്. ഗുരുതര പരിക്കുകളുണ്ടായിരുന്നുവെന്നതിന് മെഡിക്കൽ തെളിവുകളുണ്ട്. ഇതു കഴിഞ്ഞ് 11 ദിവസത്തിന് ശേഷം മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിലും ഇതേ വിവരം തന്നെയാണ് യുവതി നൽകിയത്. ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഒത്തുതീർത്തുവെന്നത് അവിശ്വസനീയമാണ്. രാഹുലിനൊപ്പം യുവതിയെ ഒന്നിച്ച് താമസിക്കാൻ വിട്ടാൽ പീഡനം ആവർത്തിക്കാനിടയുണ്ട്. സാമ്പത്തിക ശേഷിയുള്ളതിനാൽ പരാതിക്കാരിയെയും സാക്ഷികളെയും സ്വാധീനിക്കാൻ പ്രതിക്ക് കഴിയും. പാസ്‌പോർട്ട് കണ്ടുകെട്ടാനും രാഹുലിനെ ഇന്ത്യയിലെത്തിക്കാനും നടപടികൾ ആരംഭിച്ചതടക്കം പരിഗണിക്കണെന്നാണ് പൊലീസിന്റെ ആവശ്യം.
ഒരുമിച്ചു ജീവിക്കാൻ അനുവദിക്കണമെന്ന ദമ്പതികളുടെ വാദം ഒരു ഭാഗത്ത്. കേസ് അവസാനിപ്പിക്കില്ലെന്ന പൊലീസ് നിലപാട് മറുഭാഗത്ത്. പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ആന്റി ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്. ഇനി ഹൈക്കോടതിയുടെ തീരുമാനത്തിലാണ് എല്ലാ കണ്ണുകളും. ഹർജി ഓഗസ്റ്റ് ആറിന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |