ആലപ്പുഴ : കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലും ആലപ്പുഴ ജില്ലയിലെ നാലു താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കൺ വാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ വി വിഗ്നേശ്വരി നാളെ അവധി പ്രഖ്യാപിച്ചത്. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.
ആലപ്പുഴയിൽ കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലുമാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അങ്കണവാടികൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
അതേസമയം കനത്ത മഴയുടെ പശ്ചാത്തലത്തിൽ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ കണ്ണൂർ, വയനാട് ജില്ലകളിൽ മാത്രമായിരുന്നു അലർട്ട് പ്രഖ്യാപിച്ചിരുന്നത്. വെള്ളിയാഴ്ച 9 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇന്ന് എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരപ്രദേശത്ത് പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനും നിയന്ത്രണമേർപ്പെടുത്തി. മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് പ്രവചനം. ശനിയാഴ്ചയോടെ ശക്തമായ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഹാരാഷ്ട്ര തീരം മുതൽ മദ്ധ്യ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയും കേരളതീരത്ത് പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതുമാണ് കനത്തമഴയ്ക്ക് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |