ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മേല്‍ക്കൂരയുടെ തൂണ് വീണ ടാക്‌സിയിലെ ഡ്രൈവര്‍ ആണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയുണ്ടായ അപകടത്തില്‍ മൂന്ന് കാറുകള്‍ തകരുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
വിമാനത്താവളത്തിന്റെ ഒന്നാമത്തെ ടെര്‍മിനലിലാണ് അപകടം സംഭവിച്ചത്. മേല്‍ക്കൂരയും അത് താങ്ങി നിര്‍ത്തിയിരുന്ന തൂണും നിലത്തേക്ക് പതിക്കുകയായിരുന്നു. നിലവില്‍ ഒന്നാമത്തെ ടെര്‍മിനല്‍ താത്കാലികമായി അടച്ചിട്ടു. ഇവിടെ നിന്നുള്ള ചെക്കിന്‍, സര്‍വീസുകള്‍ തുടങ്ങിയവയും സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
വിമാനത്താവളത്തിലെ അപകടത്തിന് പിന്നാലെ അഗ്‌നിശമന സേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സംഭവത്തെ കുറിച്ച് നിരീക്ഷിച്ച് വരികയാണെന്നും പരിക്കേറ്റ മുഴുവന്‍ ആളുകളേയും ആശുപത്രിയില്‍ എത്തിച്ചുവെന്നും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു കിഞ്ജാരപ്പു സമൂഹമാദ്ധ്യമമായ എക്സില്‍ കുറിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് മേല്‍ക്കൂര തകര്‍ന്ന് വീണതെന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് അധികൃതരും സ്ഥിരീകരിച്ചു.
വ്യാഴാഴ്ച രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ ഡല്‍ഹിയില്‍ പല പ്രദേശങ്ങളിലും വെള്ളം കയറി. ആര്‍.കെ പുരം, മോത്തി നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറി. കനത്ത മഴയെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് പല സ്ഥലങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |