തിരുവനന്തപുരം: കെ-സ്മാർട്ട് വഴി ലൈസൻസ് പുതുക്കാനുള്ള നിബന്ധനകൾ ചെറുകിട കച്ചവടക്കാരെ വലയ്ക്കുന്നുവെന്ന് ആക്ഷേപം. ലൈസൻസ് പുതുക്കാനുള്ള സമയ പരിധി സർക്കാർ മൂന്ന് മാസം കൂടി നീട്ടി. അതിനുള്ളിൽ വസ്തുതാപരമായ പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.നാളെവരെയായിരുന്നു ലൈൻസ് പുതുക്കാൻ അനുവദിച്ച സമയപരിധി.
തിരിച്ചറിയൽ കാർഡും കടമുറിയുടെ കൈവശരേഖയുമുണ്ടെങ്കിൽ ലൈസൻസ് പുതുക്കാമായിരുന്നു. കെ.സ്മാർട്ട് വന്നതോടെ കെട്ടിടത്തിന്റെ നികുതിയടച്ച രസീതി,കെട്ടിടത്തിൽ മാലിന്യസംസ്ക്കരണ സംവിധാനം ഏർപ്പെടുത്തിയതിന്റെ രേഖ, ശുചിമുറിയുണ്ടെന്നതിന് തെളിവ്തുടങ്ങിയവ നിർബന്ധമാക്കി.ഒരു സാധാരണ കടയുടെ ലൈസൻസ് പുതുക്കാൻ ഇത്തരം നിബന്ധനകൾ ഏർപ്പെടുത്തിയതിലാണ് വ്യാപാരികൾക്ക് എതിർപ്പ്.
വാടകയ്ക്ക് പ്രവർത്തിക്കുന്ന വ്യാപാരികൾ കെട്ടിടങ്ങളുടെ നികുതി അടയ്ക്കണമെന്ന വ്യവസ്ഥ പ്രായോഗികമല്ല. നികുതി കുടിശികയുള്ളവയാണ് പല വാണിജ്യസമുച്ചയങ്ങളും.ഇതിന്റെ നികുതി എങ്ങനെയാണ് വ്യാപാരികൾ അടയ്ക്കുന്നതെന്നാണ് അവർ ചോദിക്കുന്നത്.ഒറ്റമുറി പീടികയിൽ ശുചിമുറി ഉണ്ടാക്കണമെന്ന വ്യവസ്ഥയും എല്ലായിടത്തും പ്രായോഗികമല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കെട്ടിടങ്ങളുടെ നികുതി കുടിശിക തദ്ദേശസ്ഥാപനങ്ങൾക്ക് വൻ സാമ്പത്തിക ചോർച്ച ഉണ്ടാക്കുന്നുവെന്നാണ് മന്ത്രി എം.ബി. രാജേഷ് പറയുന്നത്. ശുചിമുറിയുടെ കാര്യത്തിൽ വിട്ടുവീഴ്ച പരിഗണനയിലുണ്ട്. മാലിന്യസംസ്ക്കരണത്തിലെ വ്യവസ്ഥ പിൻവലിക്കില്ലെന്നും മന്ത്രിവ്യക്തമാക്കി.
ലൈസൻസ് പുതുക്കാൻ ശ്രമിക്കുമ്പോൾ, ചില സ്ട്രീറ്റുകൾ ലൈസൻസ് പുതുക്കൽ നടപടികൾക്ക് തുറന്നിട്ടില്ലെന്നാണ് കെ.സ്മാർട്ടിൽ കാണിക്കുന്നത്. പ്രശ്നം ചൂണ്ടിക്കാട്ടിയാലും തദ്ദേശ സ്ഥാപനഅധികൃതർ വഴങ്ങുന്നില്ല. ഇവിടങ്ങളിൽ ലൈസൻസ് മാനുവലായി പുതുക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
തദ്ദേശസ്ഥാപനങ്ങളിലെ ഡിജിറ്റലൈസേഷൻ നടപടികൾ പൂർത്തിയാകാത്തത് കൊണ്ടുള്ള സാങ്കേതിക പ്രശ്നമാണെന്നും ഉടൻ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 36 ലക്ഷം വ്യാപാരസ്ഥാപനങ്ങളാണുള്ളത്. അതിൽ എട്ടുലക്ഷം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാനുണ്ട്. പ്രായോഗികമല്ലാത്ത നിബന്ധനകളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |