വാഷിംഗ്ടൺ : [ഡൊണാൾഡ് ട്രംപുമായുള്ള ആദ്യ ടെലിവിഷൻ സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ പ്രസിഡന്റ് ജോ ബൈഡനെതിരെ പാളയത്തിൽ പട. ബൈഡന് പകരം മറ്റൊരാളെ സ്ഥാനാർത്ഥിയാക്കണമെന്ന് പാർട്ടിയിൽ ആവശ്യം ഉയർന്നതായാണ് സൂചന. പ്രസിഡൻഷ്യൽ തിരഞ്ഞെടുുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം ഉയരുന്നത്.
ബൈഡന് പകരം മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേലിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും സജീവമാണ്. മിഷേൽ സ്ഥാനാർത്ഥിയാകുമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ടെസ് ക്രൂസിന്റെ പ്രവചനവും ഇത് സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാക്കുന്നു. വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസ്, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം , ഇലിനോയ് ഗവർണർ ജെ.ബി. പ്രിറ്റ്‌സ്കർ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എന്നാൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറില്ലെന്നാണ് ബൈഡൻ നോർത്ത് കാരലൈനയിൽ നടന്ന റാലിയിൽ പറഞ്ഞത്. തിരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്നും ബൈഡൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബൈഡനെ പിന്തുണച്ച് മുൻ പ്രസിഡന്റ് ബറാക് ഒബാമയും രംഗത്തെത്തി. സാധാരണക്കാർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഒരാളും തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരാളും തമ്മിലെ മത്സരമാണ് ഇതെന്ന് ഒബാമ വ്യക്തമാക്കി.
ഓഗസ്റ്റ് 19 മുതൽ 22 വരെ ഷിക്കാഗോയിൽ നടക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ വച്ചാണ് ബൈഡനെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക. മത്സരത്തിൽ നിന്ന് പിന്മാറാൻ ബൈഡൻ സ്വയം തീരുമാനിച്ചാൽ മാത്രമേ പാർട്ടിക്ക് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനാകൂ. ഡെമോക്രാറ്റിക് കൺവെൻഷനിൽ വച്ചോ അതിന് മുമ്പോ ബൈഡൻ പിന്മാറിയാൽ പാർട്ടിയുടെ നാഷണൽ കമ്മിറ്റിക്ക് വോട്ടെടുപ്പിലൂടെ പുതിയ സ്ഥാനാർത്ഥിയെ തീരുമാനിക്കാം. എന്നാൽ ഇതിന് സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |