ടെഹ്‌റാൻ: ഇറാനിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് രണ്ടാം റൗണ്ടിലേക്ക്. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ പുറത്തുവന്നപ്പോൾ നാല് സ്ഥാനാർത്ഥികളിൽ ആരും 51 ശതമാനത്തിന് മുകളിൽ വോട്ട് നേടിയില്ല. രണ്ടാം റൗണ്ടിൽ മുന്നിലെത്തിയ രണ്ട് സ്ഥാനാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടും. പാർലമെന്റ് അംഗം മസൂദ് പെസഷ്‌കിയാൻ 44.40 ശതമാനവും നയതന്ത്രജ്ഞനായ സയീദ് ജലീലി 40.38 ശതമാനവും വോട്ട് നേടി ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. ജൂലായ് 5നാണ് രണ്ടാം റൗണ്ട്.
2008 മുതൽ തബ്‌രിസിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് ഹാർട്ട് സർജനായ മസൂദ് പെസഷ്‌കിയാൻ. പരിഷ്കരണവാദിയായ ഇദ്ദേഹം മുൻ ആരോഗ്യ മന്ത്രിയാണ്. 2022ലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഭരണകൂടം സ്വീകരിച്ച നടപടികൾക്കെതിരെ 69കാരനായ മസൂദ് രംഗത്തെത്തിയിരുന്നു. ആഗോള തലത്തിൽ രാജ്യം ഒറ്റപ്പെടുന്നത് ഒഴിവാക്കാൻ യു.എസുമായും യൂറോപ്യൻ രാജ്യങ്ങളുമായും ക്രിയാത്മകമായ ബന്ധത്തിനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
അതേ സമയം, രാജ്യത്തെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ പ്രതിനിധിയാണ് സയീദ്. യാഥാസ്ഥിതികവാദിയായ സയീദ് കടുത്ത പാശ്ചാത്യ വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇറാന്റെ ആണവ ചർച്ചകളിൽ സജീവമായിരുന്നു 58കാരനായ സയീദ്.
സുരക്ഷാ മേഖലയിൽ വിവിധ ഉന്നത പദവികൾ വഹിച്ചു. 2021ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്മാറി. അതേ സമയം, 39.93 ശതമാനം പോളിംഗ് മാത്രമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പോളിംഗ് ശതമാനമാണിത്.
മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി മേയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇറാനിൽ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. കനത്ത മൂടൽ മഞ്ഞിൽ പെട്ട് റെയ്സിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാനും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഈസ്റ്റ് അസർബൈജാനിലെ പർവത പ്രദേശത്ത് തകർന്നു വീഴുകയായിരുന്നു. പിന്നാലെ ഇടക്കാല പ്രസിഡന്റായി ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്‌ബറിനെ നിയമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |