വാഷിംഗ്ടൺ: സ്റ്റാർലൈനർ പേടകത്തിലെ യാത്രികരായ സുനിത വില്യംസും ബച്ച് വിൽമോറും ബഹിരാകാശത്ത് കുടുങ്ങിയിട്ടില്ലെന്ന് അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ. പുതിയ ത്രസ്റ്റർ ടെസ്റ്റുകളുടെ ഫലങ്ങൾ ശേഷിക്കുന്നതിനാലും ഹീലിയം ചോർച്ച സംബന്ധിച്ച പരിശോധന തുടരുന്നതിനാലുമാണ് മടക്കയാത്ര വൈകുന്നത്. ഇത് പൂർത്തിയാകാതെ മടക്കയാത്രയുടെ തീയതി നിശ്ചയിക്കാനാകില്ലെന്നും നാസ അറിയിച്ചു. സുനിതയും വിൽമോറും സുരക്ഷിതരാണ്. അവർ ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയല്ല. ശരിയായ സമയത്ത് അവരെ ഭൂമിയിൽ തിരിച്ചെത്തിക്കാനാണ് പദ്ധതി. അതിൽ തിരക്കുകൂട്ടുന്നില്ലെന്നും നാസ വ്യക്തമാക്കി.
ജൂൺ 5നാണ് ഇന്ത്യൻ വംശജയായ സുനിതയും വിൽമോറും ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ് ) തിരിച്ചത്. യാത്രാ മദ്ധ്യേ സ്റ്റാർലൈനറിൽ ഹീലിയം ചോർച്ച കണ്ടെത്തി.
പേടകത്തെ ഐ.എസ്.എസിലേക്ക് സുരക്ഷിതമായി ബന്ധിപ്പിക്കാൻ (ഡോക്കിംഗ്) കഴിഞ്ഞെങ്കിലും സുരക്ഷാ പരിശോധനകൾ മുൻനിറുത്തി ഭൂമിയിലേക്കുള്ള മടക്കയാത്ര വൈകുകയാണ്. ജൂൺ 13നായിരുന്നു സ്റ്റാർലൈനർ ഭൂമിയിൽ തിരിച്ചെത്തേണ്ടിയിരുന്നത്. ജൂലായ് 2ന് ശേഷമേ മടക്കയാത്ര സാദ്ധ്യമാകൂ. 45 - 90 ദിവസം വരെ ദൗത്യത്തിന്റെ കാലാവധി നീട്ടുന്നതും നാസയുടെ പരിഗണനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |