ദുബായ്: പുതിയ മാസത്തിന്റെ തുടക്കത്തിൽതന്നെ തൊഴിലാളികൾക്ക് സന്തോഷവാർത്തയുമായി എമിറേറ്റ്‌സ് ഗ്രൂപ്പ്. തൊഴിലാളികൾക്ക് നാല് ശതമാനം ശമ്പള വർദ്ധനവാണ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 20 ആഴ്‌ചത്തെ ശമ്പളം ബോണസായി നൽകിയതിന് ശേഷമാണ് പുതിയ പ്രഖ്യാപനം.
ശമ്പളത്തിനുപുറമെ യാത്രാബത്തയും യുഎഇ ദേശീയ റിട്ടെൻഷൻ അലവൻസും നാല് ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. ഫ്ളൈയിംഗ് ആന്റ് പ്രൊഡക്‌ടിവിറ്റി പേ ഇനത്തിൽ ഫ്ളൈയിറ്റ് ഡെക്ക്, ക്യാബിൻ ക്രൂ എന്നിവർക്ക് നാല് ശതമാനം വർദ്ധനവ് ലഭിക്കും. മാത്രമല്ല, ഹൗസിംഗ് അലവൻസിൽ എല്ലാ തൊഴിലാളികൾക്കും 10 മുതൽ 15 ശതമാനംവരെ വർദ്ധനവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ വർദ്ധനവും ജൂലായ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നാണ് തൊഴിലാളികൾക്കയച്ച മെയിലിൽ കമ്പനി വ്യക്തമാക്കുന്നത്. പുതിയ ശമ്പളം, അലവൻസുകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ജൂലായ് 22ന് വിതരണം ചെയ്യുന്ന കരാർ ക്രമീകരണ കത്തിലുണ്ടാകുമെന്നും മെയിലിൽ വ്യക്തമാക്കുന്നു.
എന്നാൽ അന്തിമ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ള ജീവനക്കാർക്കും പിരിച്ചുവിടലിന് കാരണമായേക്കാവുന്ന അച്ചടക്ക നടപടികൾക്ക് വിധേയരായവർക്കും ശമ്പള വർദ്ധനവ് നൽകില്ല. 2024 ജൂലായ് ഒന്നുവരെ പ്രൊബേഷൻ പൂർത്തിയാക്കാത്തവർക്കും നോട്ടീസ് നൽകുന്നവർക്കും ഈ വർദ്ധനവ് ലഭിക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.
മറ്റ് ആനുകൂല്യങ്ങൾ
അടുത്ത കാലത്തായി നിയമനങ്ങൾ വർദ്ധിപ്പിച്ച എമിറേറ്റ്‌സ് ഗ്രൂപ്പ് കൂടുതൽ പൈലറ്റുമാരെയും ഫ്ളൈറ്റ് അറ്റൻഡുമാരെയും എഞ്ചിനീയർമാരെയും നിയമിക്കാനുള്ള നീക്കത്തിലാണ്. 2024ൽ 5000 ക്യാബിൻ ക്രൂവിനെ നിയമിക്കുമെന്ന് കമ്പനി ഈവർഷമാദ്യം പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |