ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്. മഴയെ തുടർന്ന് നിരവധി മരണങ്ങളും നാശനഷ്ടങ്ങളും വിവിധയിടങ്ങളിലായി സംഭവിച്ചു. ഇപ്പോഴിതാ മഴയ്ക്കിടെയുണ്ടായ ഒരു രസകരമായ സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ നിന്നുളളതാണ് ദൃശ്യങ്ങൾ.
കനത്ത മഴയ്ക്കുശേഷം റോഡിലൂടെ ഇഴയുന്ന ഒരു ഭീമൻ മുതലയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കാറിലിരുന്ന യാത്രക്കാരനാണ് ദൃശ്യങ്ങൾ പകർത്തിയത്. ചിപ്ലൂൺ എന്ന സ്ഥലത്തുളള റോഡിലാണ് മുതലയെ കണ്ടത്. സമീപത്തുളള ശിവ എന്ന പുഴയിൽ നിന്നും മുതല ഒഴുകി എത്തിയതായിരിക്കാമെന്നാണ് സംശയം. പുഴയിൽ ഒരുപാട് മുതലകളുണ്ടെന്നും വിവരമുണ്ട്. മഗ്ഗർ ഇനത്തിൽപ്പെട്ട മുതലകൾ രത്നഗിരിയിൽ ധാരാളമുണ്ട്. ഇന്ത്യയിൽ കണ്ടുവന്നിട്ടുളള പ്രധാനപ്പെട്ട മൂന്ന് വർഗം മുതലകളിലൊന്നാണ് മഗ്ഗർ.
അതേസമയം, 88 വർഷത്തിനിടയിൽ പെയ്ത ഏറ്റവും കനത്ത മഴയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി സാക്ഷ്യം വഹിച്ചത്. വിമാനത്താവളത്തിലുണ്ടായ അപകടത്തിലുൾപ്പെടെ മഴക്കെടുതിയിൽ നാല് പേർ മരിച്ചിരുന്നു. മഴവെള്ളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളും മുങ്ങിമരിച്ചു. കെട്ടി നിന്ന മഴവെള്ളത്തിൽ നിന്ന് ഷോക്കേറ്റ് ഡൽഹി മുബാറക്പൂർ റോഡിൽ ഷീഷ് മെഹൽ എൻക്ലേവിനടുത്തുളള യുവാവും മരിച്ചു.
1936 ജൂണിലാണ് ഡൽഹിയിൽ ഇതിനു മുൻപ് ഇത്ര കനത്ത മഴയുണ്ടായത് (235.5 മില്ലിമീറ്റർ). പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടായിരുന്നു. നൂറുകണക്കിന് വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. താണ പ്രദേശങ്ങൾ മുങ്ങിപ്പോകുകയും ചെയ്തു. അടിപ്പാതകളിൽ വെള്ളം നിറഞ്ഞ് ഗതാഗതം തടസപ്പെട്ടു. മരങ്ങൾ കടപുഴകി വീണു. രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. പ്രതിഗതി മൈതാൻ അടിപ്പാത അടക്കമുള്ളവ അടച്ചു. ശാന്തി പഥ്, മിന്റോ റോഡ്, തീൻ മൂർത്തി മാർഗ്, കൊണാട്ട് പ്ലേസ്, മോട്ടി ബാഗ്, ധൗല കുവ, അരബിന്ദോ റോഡ്, ഐ.ഐ.ടി മേൽപ്പാലം, ഇന്ദർലോക്, ഓൾഡ് റോഹ്‌തക് റോഡ്, സഖിറ അണ്ടർപാസ്, വീർ ബന്ദ ബൈരാഗി മാർഗ് എന്നിവിടങ്ങളിൽ വൻഗതാഗതക്കുരുക്കമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |