തിരുവനന്തപുരം: സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കാൻ രാഷ്ട്രീയ ലാക്കോടെ ചിലർ നടത്തുന്ന നീക്കങ്ങളെ ചെറുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
യൂണിവേഴ്സിറ്റികളിൽ നാലു വർഷ ബിരുദ കോഴ്സിന്റെയും സംസ്ഥാനത്തല വിജ്ഞാനോത്സവത്തിന്റെയും ഉദ്ഘാടനം
വഴുതയ്ക്കാട് സർക്കാർ വനിതാ കോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നാടിന് ഉപയോഗപ്പെടുന്ന തരത്തിൽ സർവകലാശാലകൾ നിലനിൽക്കണമെങ്കിൽ അവയുടെ സ്വയംഭരണം സംരക്ഷിക്കണം. സർവകലാശാലകളെ ക്ഷയിപ്പിക്കുകയെന്ന രാഷ്ട്രീയലാക്കോടെയുള്ള നീക്കങ്ങളെ ചെറുക്കാനുള്ള ഉത്തരവാദിത്വം ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട എല്ലാവർക്കുമുണ്ട്.
പരീക്ഷയ്ക്ക് വേണ്ടിയുള്ള പഠിപ്പിക്കലോ പരീക്ഷ മാത്രം മുന്നിൽകണ്ടുള്ള പഠിക്കലോ ഇനിയുണ്ടാവില്ല. വിദ്യാർത്ഥികൾക്ക് താൽപര്യമുള്ളതെന്തും പഠിക്കാം.
അറിവ് നേടുക എന്നതിനൊപ്പം ഭാഷാ പ്രാവീണ്യം, വിമർശനാത്മക ചിന്ത, നൈപുണ്യ വികസനം, മൂല്യാധിഷ്ഠിതവും പാരിസ്ഥിതികവുമായ ഉത്തരവാദിത്വം, സംരംഭകത്വം മുതലായവ വിദ്യാർത്ഥികളിൽ വളർത്തി അവരെ ആധുനിക കാലത്തെ തൊഴിലിന് പ്രാപ്തരാക്കും. അതിനുതകുന്ന പാഠ്യ,പാഠ്യേതര പദ്ധതിയാണ് ആവിഷ്കരിച്ചത്. തൊഴിൽ മേഖലകൾക്ക് വേണ്ടി ബിരുദം നേടുന്നതിനേക്കാൾ, സംരംഭകത്വം ഏറ്റെടുക്കാൻ ഉതകുംവിധം കഴിവുകൾ വികസിപ്പിക്കാനാണ് പ്രാമുഖ്യം നൽകുന്നത്.
ഗുണമേന്മയുള്ള പഠനവും പഠനരീതികളും വഴി ഗവേഷണത്തിനും തൊഴിലവസരങ്ങൾക്കും പ്രാധാന്യം നൽകുകയും നവീനമായ അദ്ധ്യാപനരീതിയിലൂടെ വിദ്യാർഥികളുടെ മാനസികവും സാമൂഹികവുമായ പുരോഗതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് കരിക്കുലം. നിലവിലെ മാറ്റങ്ങൾ അദ്ധ്യാപനം, പഠനം, മൂല്യനിർണയ രീതികളിലാണെങ്കിൽ അടുത്തഘട്ടത്തിൽ പ്രോഗ്രാമുകളുടെ റീ സ്ട്രക്ചറിങ്ങാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാലുവർഷ ബിരുദ വിദ്യാർഥികൾക്കുള്ള കൈപ്പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. മേയർ ആര്യാ രാജേന്ദ്രൻ, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്, കൊളീജിയറ്റ് എഡ്യുക്കേഷൻ ഡയറക്ടർ കെ.സുധീർ, മെമ്പർ സെക്രട്ടറി രാജൻ വർഗീസ്, കേരള സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയുള്ള പ്രൊഫ. മോഹനൻ കുന്നുമ്മൽ, ഗവ. വിമൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി കെ അനുരാധ എന്നിവർ സംസാരിച്ചു.
കേരള സർവകലാശാലയിൽ പഠിക്കാൻ
2,600 വിദേശ വിദ്യാർത്ഥികൾ
തിരുവനന്തപുരം: കേരള സർവകലാശാലയിൽ പഠിക്കാൻ 64 രാജ്യങ്ങളിൽ നിന്ന് 2,600 അപേക്ഷകൾ ലഭിച്ചു. കഴിഞ്ഞ വർഷം 60 രാജ്യങ്ങളിൽ നിന്നുള്ള 1,600 അപേക്ഷകളാണുണ്ടായിരുന്നത്. 2021ൽ 35 രാജ്യങ്ങളിലെ 1,100,2022ൽ 1,400,2023ൽ 1,600 വിദേശ വിദ്യാർത്ഥികളുണ്ടായിരുന്നു. ആഫ്രിക്ക,ഇറാൻ,ഇറാഖ്,യെമൻ,ശ്രീലങ്ക, നേപ്പാൾ,ബംഗ്ലാദേശ്,തുർക്ക്മെനിസ്ഥാൻ,താജിക്കിസ്ഥാൻ,പെറു,ദക്ഷിണാഫ്രിക്ക,ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നും അപേക്ഷകരുണ്ട്. അപേക്ഷകൾ ഭൂരിഭാഗവും കൊമേഴ്സ്,മാനേജ്മെന്റ് കോഴ്സുകളിലാണ്. നിലവിൽ, അമേരിക്ക,കൊളംബിയ,ദക്ഷിണാഫ്രിക്ക അടക്കം 43 രാജ്യങ്ങളിൽ നിന്നുള്ള 150 വിദേശ വിദ്യാർത്ഥികൾ ഐ.സി.സി.ആർ സ്കോളർഷിപ്പിലൂടെ കേരളസർവകലാശാലയിൽ പഠിക്കുന്നുണ്ട്. നാക് എ++ ഗ്രേഡ്,മികച്ച എൻ.ഐ.ആർ.എഫ് റാങ്കിംഗ് എന്നിവയുള്ളതാണ് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |