കൊൽക്കത്ത: കാമുകിയെ വെടിവച്ച ശേഷം യുവാവ് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്‌തു. കൊൽക്കത്തയിലെ ലേക്ക് ഗാർഡൻസ് ഏരിയയിലെ ഒരു ലോഡ്‌ജിൽ വച്ച് കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബഡ്‌ജ് ബഡ്‌ജിലെ താമസക്കാരനായ രാകേഷ് കുമാർ ഷാ ആണ് മരിച്ചത്. ഇയാളുടെ കാമുകി നിക്കു കുമാരി ദുബെ ചികിത്സയിലാണ്. ഇവർക്ക് ഗുരുതരമായ പ്രശ്‌നങ്ങൾ ഇല്ലെന്നാണ് വിവരം.
ഇന്നലെ ഉച്ചയോടെയാണ് ഇരുവരും കൊൽക്കത്തയിലെ ലോഡ്‌ജിൽ എത്തിയത്. വൈകിട്ട് നാലരയോടെ വെടിയൊച്ച കേട്ടു. ശേഷം തുടയിൽ വെടിയേറ്റ നിക്കു റിസപ്‌ഷനിലേക്ക് ഓടിവരുന്ന കാഴ്‌ചയാണ് ജീവനക്കാർ കണ്ടത്. റിസപ്ഷനിലെ ജീവനക്കാർ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ മുറിയിൽ നിന്ന് മറ്റൊരു വെടിയൊച്ച കേട്ടു. ജീവനക്കാർ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന രാകേഷിനെയാണ് കണ്ടത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ആശുപത്രിയിൽ കഴിയുന്ന നിക്കുവിന്റെ അടിവയറ്റിലും തുടയിലുമാണ് വെടിയേറ്റതെന്ന് ഡോക്‌ടർമാർ പറഞ്ഞു.
ഏഴ് വർഷമായി ഇരുവരും ഒരുമിച്ചായിരുന്നു താമസം. ബന്ധം അവസാനിപ്പിക്കണമെന്ന് യുവതി ആഗ്രഹിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് രാകേഷ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |