അംഗീകാരത്തിന്റെ കൈയൊപ്പ് പതിച്ചതാണ് ദർശന രാജേന്ദ്രന്റെ സ്ത്രീ കഥാപാത്രങ്ങൾ. ചിരിപ്പിച്ച ജയയും വെറുപ്പിച്ച സൂസനും എല്ലാം ഇക്കൂട്ടത്തിൽപ്പെടും.റോഷൻ മാത്യുവിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനഗെ സംവിധാനം ചെയ്ത പാരഡൈസ് സിനിമയിൽ അമൃത എന്ന കഥാപാത്രമായി ദർശന ജീവിക്കുന്ന കാഴ്ച.
പാരഡൈസ് എന്ന സിനിമ ദർശനയുടെ കരിയറിൽ എന്താണ് അടയാളപ്പെടുത്തുക ?
കരിയറിൽ ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് പോയി പ്രവർത്തിച്ച സിനിമയാണ് പാരഡൈസ്. അഭിനേതാക്കളും സംവിധായകനും തിരക്കഥാകൃത്തും മറ്റു സാങ്കേതിക വിദഗ്ധരും ഇന്ത്യയ്ക്ക് അകത്തും പുറത്തും ഉള്ളവരാണ്. ഒരു അന്താരാഷ്ട്ര സിനിമയിൽ പ്രവർത്തിക്കാൻ കഴിയുന്നതും അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പോകാൻ കഴിയുന്നതും ആദ്യമായാണ്. ഈ സിനിമയിലൂടെ ലഭിച്ച അത്തരമൊരു യാത്രയാണ് എന്റെ ഓർമയിലുണ്ടാകുക.
പാരഡൈസ് ആദ്യ അന്താരാഷ്ട്ര ചിത്രമാകുമ്പോൾ ഉത്തരവാദിത്വം എത്രത്തോളമാണ് ഉണ്ടാകുക?
ഒരു അന്താരാഷ്ട്ര സിനിമയാകുമ്പോൾ ഉത്തരവാദിത്വം കൂടും എന്ന രീതിയിൽ ചിന്തിക്കാറില്ല. എല്ലാ കഥാപാത്രത്തെയും അത്രയും ഉത്തരവാദിത്വത്തോടെയാണ് സമീപിക്കുന്നത്. ഒരു സിനിമ ചെയ്യുന്നതിന് മുമ്പ് അത് എന്തിന് വേണ്ടിയാണ് ചെയ്യുന്നത് എന്നോ അത് അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് പോകുമെന്നോ അറിയാൻ കഴിയില്ല. 'സീ യൂ സൂൺ’ ചെയ്യുമ്പോൾ അതൊരു പരീക്ഷണ സിനിമയാണ്. വേറെയൊരു പ്ളാറ്റ് ഫോം വഴിയും പുറത്തിറക്കാൻ പറ്റിയില്ലെങ്കിൽ യു ട്യൂബിൽ അപ്ലോഡ് ചെയ്യാമെന്നാണ് കരുതിയത്. പക്ഷേ സിനിമ ഒ.ടി.ടി വഴി പുറത്തിറങ്ങി. എല്ലാ സിനിമയോടും ഞാൻ ഇതേ സമീപനമാണ്. ഒരാൾ കാണുന്നതാണെങ്കിലും നൂറ് ആളുകൾ കാണുന്നതാണെങ്കിലും കഥാപാത്രത്തെ ഒരേ രീതിയിലായിരിക്കും ഞാൻ അവതരിപ്പിക്കുക. രണ്ട് പേർക്ക് വേണ്ടി നാടകം വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ അതിൽ നിന്നാകും ഈ ചിന്താഗതി ലഭിച്ചത്. ഒരു അഭിനേത്രി എന്ന നിലയിൽ എന്നെ കൊണ്ട് ചെയ്യാൻ കഴിയുന്ന രീതിയിൽ മികച്ചതാക്കും.
ഹൃദയവും ജയ ജയ ജയ ജയ ഹേയും വലിയ വിജയം നേടിയിട്ടും പിന്നീട് കൊമേഴ്സ്യൽ സിനിമയിൽ കണ്ടില്ല?
ഒരു തരം സിനിമ മാത്രമേ ചെയ്യൂ എന്ന തീരുമാനം എടുത്തിട്ടില്ല. എല്ലാം തരം സിനിമകളും എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കാറുണ്ട്. വരുന്നതിൽ നിന്ന് ഏത് ഇഷ്ടപ്പെടുന്നോ അതിലേക്ക് ആകർഷിക്കപ്പെടും. ഏത് ഭാഷയായാലും ജോണറായാലും എനിക്ക് താത്പര്യം തോന്നുന്ന സിനിമകൾ ചെയ്യാനാണ് തീരുമാനം. അത്തരത്തിൽ ഒരു ചട്ടങ്ങളും തരം തിരിക്കലും ഒന്നുമില്ല എനിക്ക്. ഹൃദയവും ജയ ജയ ജയ ജയഹേയും കഴിഞ്ഞ് ചെയ്ത മൂന്ന് സിനിമകളും അത്തരത്തിലുള്ളതല്ല. പക്ഷേ എനിക്ക് അത് ഏറ്റവും പ്രിയപ്പെട്ട അനുഭവങ്ങൾ സമ്മാനിച്ച സിനിമകളാണ്.
നായികയായും പ്രതിനായകയായും എത്തുമ്പോൾ എവിടെയാണ് സ്വന്തം സ്ഥാനം കണ്ടെത്തുന്നത്?
ഇപ്പോഴത്തെ കാലത്ത് അത്തരം അതിർവരമ്പുകൾ ആവശ്യമില്ല എന്ന് തോന്നുന്നു. നാടകം ചെയ്യുമ്പോൾ രണ്ട് മിനിറ്ര് മാത്രമുള്ള കഥപാത്രമാണെങ്കിലും രണ്ട് മണിക്കൂർ സ്റ്റേജിൽ അഭിനയിക്കുന്ന കഥാപാത്രമാണെങ്കിലും റിഹേഴ്സൽ ചെയ്യുന്നത് ഒരേ പോലെയായിരിക്കും. അഥവാ നൂറ് ദിവസം റിഹേഴ്സൽ ഉണ്ടെങ്കിലും രണ്ട് മിനിറ്റുകൾ ഉള്ള കഥാപാത്രത്തിന് വേണ്ടി നൂറ് ദിവസവും റിഹേഴ്സൽ ചെയ്യാറുണ്ട്. അത്തരം ഒരു പശ്ചാത്തലത്തിൽ നിന്ന് വരുന്നത് കൊണ്ടാകും ഞാൻ എല്ലാ വേഷങ്ങളും ഒരേപോലെയാണ് കാണുന്നത്. എന്നാൽ സിനിമയിലേക്ക് വന്നപ്പോൾ എനിക്ക് ലഭിച്ച കഥാപാത്രങ്ങൾക്ക് പരിമിതിയുണ്ടായിരുന്നു. ആ കഥാപാത്രങ്ങളെ ആഴത്തിൽ മനസിലാക്കാൻ അവസരം കിട്ടിയിരുന്നില്ല. ഒരു സിനിമയിൽ ചെറിയ വേഷം ചെയ്യുമ്പോൾ ചുരുങ്ങിയ ദിവസമേ ഷൂട്ട് ഉണ്ടാവൂ. എന്തെങ്കിലും പഠിച്ച് അടുത്ത ദിവസം അത് ഒന്ന് പരീക്ഷിച്ച് നോക്കാം എന്ന് വിചരിക്കുമ്പോൾ ഷൂട്ട് കഴിയും. പിന്നീട് കുറച്ചുകൂടെ പ്രാധാന്യമേറിയ വേഷങ്ങൾ ചെയ്തു തുടങ്ങി. ഇപ്പോൾ ശരിക്കും സ്വപ്നതുല്യമായ അവസ്ഥയിലാണ്. എല്ലാ തരം വേഷങ്ങൾക്കും വേണ്ടി എന്നെ വിളിക്കുന്നുണ്ട്. അതെനിക്ക് ഒരുപാട് സന്തോഷം തരുന്നു.
തെലുങ്ക് അരങ്ങേറ്റമായ പർദ്ദയുടെ വിശേഷങ്ങൾ എന്താണ്?
പർദ്ദയിൽ മൂന്ന് സ്ത്രീ കഥാപാത്രങ്ങളാണ് പ്രധാന വേഷത്തിലെത്തുന്നത്. അനുപമ പരമേശ്വരൻ, സംഗീത ക്രിസ്, പിന്നെ ഞാൻ. തെലുങ്കിൽ ജോലി ചെയ്യണം എന്ന് വിചാരിച്ചിരുന്നില്ല. കഥ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു. തെലുങ്ക് സിനിമാ മേഖലയിലെ ഒരുപാട് അതിർവരമ്പുകൾ തകർത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്ന സിനിമയായി തോന്നി. ഒരു ഹീറോ ഇല്ലാതെ മൂന്ന് സ്ത്രീകൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ. അത് അവിടെ നിർമിക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് എനിക്ക് തോന്നി. അത്തരത്തിൽ ഒരു വെല്ലുവിളി ഏറ്റെടുക്കുന്ന ഒരു സംവിധായകന്റെ കൂടെ നിൽക്കണമെന്ന് തോന്നി. പർദ്ദ പുറത്തിറങ്ങുമ്പോൾ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെടുമെന്നും അതിനെ സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |