കുട്ടികളിൽ വരെ ഇപ്പോൾ പ്രമേഹമുണ്ട്. അമിത വണ്ണമുള്ള കുട്ടികളിൽ സാദ്ധ്യത കൂടുതലാണ്. അച്ഛനും അമ്മയ്ക്കും രോഗമുണ്ടെങ്കിൽ കുട്ടികളിൽ പ്രമേഹ
സാദ്ധ്യത 80 ശതമാനമാണ് . ഒരാൾക്ക് രോഗമുണ്ടെങ്കിൽ 60 ശതമാനംവരെയും സാദ്ധ്യതയുണ്ട്. ഷുഗർ ലെവൽ കുറഞ്ഞാൽ മധുരം കൊടുക്കുന്നതിന്
പകരം ഗ്ലൂക്കോസ് നേരിട്ട് നൽകുന്നതാണ് ഉചിതം.
-ഡോ.ബാലകുമാർ കൃഷ്ണൻ
പാട്ടും ക്രിക്കറ്റും ജീവനായികൊണ്ടു നടന്ന ബാലകുമാർ അവിചാരിതമായാണ് സ്റ്റെതസ്കോപ്പണിഞ്ഞത്. പരിചയപ്പെടുന്ന ആരുടേയും ഹൃദയംകീഴടക്കുന്ന അ
പൂർവ ഔഷധമുണ്ട് കാരിത്താസ് ആശുപത്രിയിലെ എൻഡോക്രൈനോളജി വിഭാഗം സീനിയർ റെസിഡന്റ് ഡോ. ബാലകുമാർ കൃഷ്ണന്റെ കൈയിൽ. പ്രമേഹരോഗത്തെ തളച്ചിടാൻ ജീവിതം മുഴുവൻ നീക്കിവച്ച ഡോ.ബാലകുമാർ ആയിരങ്ങൾക്ക് ആശ്വാസമേകുന്നു. രണ്ടര പതിറ്റാണ്ടോളമുള്ള ജോലിക്കിടെ ഹൃദയംതൊട്ട ഒരുപാട് രോഗികളുമുണ്ട്. ഒപ്പം ഹൃദയത്തിലിടം പിടിച്ച സഹപ്രവർത്തകരും. കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ.ബിനു കുന്നത്ത്, ഡോ. ആർ.വി.ജയകുമാർ, ഡോ.ജീവൻ ജോസഫ്, ഡോ.ചെമ്മനം വറുഗീസ്, ഡോ. ജോസഫ് മാണി എന്നിവർ ബാലകുമാറിന് എന്നും പ്രിയപ്പെട്ടവരാണ്.
പഠനത്തിൽ മിടുക്കൻ
എസ്.എച്ച് മൗണ്ട് മാമ്പറയിൽ കെ.ഐ.കൃഷ്ണന്റെയും ലക്ഷ്മിക്കിട്ടിയുടേയും മകൻ ബാലകുമാർ പഠനത്തിൽ സമർത്ഥനായിരുന്നു. ജനസേവനത്തിനായി സിവിൽ സർവീസ് മോഹിച്ചെങ്കിലും കാലംകാത്തുവച്ചത് മറ്റൊരു നിയോഗം. എസ്.എച്ച് സ്കൂളിലെ പ്രാഥമിക പഠനത്തിന് ശേഷം സി.എം.എസ് കോളേജിൽ നിന്ന് സുവോളജിയിൽ ബി.എസ്.സി റാങ്കോടെ പാസായി. എം.എസ്.സി ആദ്യ വർഷം പൂർത്തിയാക്കുമ്പോഴാണ് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ചത്. വിദ്യാഭ്യാസം കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് പറിച്ചു നട്ടു. മെഡിക്കൽ കോളേജ് പഠന കാലം ബാലകുമാറിലെ സാമൂഹ്യ പ്രതിബദ്ധത കൂടുതൽ തേച്ചുമിനുക്കപ്പെട്ടു. ഹൗസ് സർജൻസി കഴിഞ്ഞ് ഉപരിപഠനത്തിന് അവസരമൊത്തത് സൈക്യാട്രി, പൾമനോളജി വിഷയങ്ങൾക്ക്. പി.ജിക്ക് പോകാൻ നിൽക്കാതെ എൻഡോക്രൈനോളജിയിൽ സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞാണ് ജോലിയിൽ പ്രവേശിച്ചത്.
പ്രമേഹ ക്ലബ്
അധികം കഴിയും മുന്നേ പ്രമേഹ രോഗികളുടെ കൂട്ടായ്മയ്ക്ക് തുടക്കമിട്ടു. പ്രോഗ്രാം കോഓർഡിനേറ്ററായിരുന്നു. 4000 അംഗങ്ങളുള്ള കൂട്ടായ്മയുടെ നേതൃനിരയിലുണ്ടായിരുന്നു ഡോ.ബാലകുമാർ. ലോകപ്രമേഹ ദിനമായ നവംബർ 14ന് കൂട്ടനടത്തം, ബോധവത്കരണ ക്ലാസുകൾ മറ്റ് പരിപാടികളുമൊക്കെയായി പ്രമേഹത്തിനെതിരായ പോരാട്ടത്തിൽ മുൻപന്തിയിൽ നിന്നു. തെറ്റായ ജീവിത ശൈലിമൂലം യുവാക്കൾ ഉൾപ്പെടെ പ്രമേഹത്തിന്റെ പിടിയിലാണെന്നാണ് ഡോ.ബാലകുമാർ പറയുന്നത്. ഐ.എം.എ സെക്രട്ടറി, ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ എക്സിക്യുട്ടീവ് അംഗമാണ്.
ക്രിക്കറ്റും പാട്ടും
പാട്ടും ക്രിക്കറ്റും ഫോട്ടോഗ്രാഫിയുമാണ് ഹോബികൾ. കുട്ടിക്കാലത്ത് പഠനം കഴിഞ്ഞാൽ ക്രിക്കറ്റ് കളിക്കായിരുന്നു പ്രാമുഖ്യം. ഇപ്പോഴും ടി.വിയിൽ ഒരു മാച്ചും വിടുകയില്ല. 1983ൽ കപിൽദേവ് ലോക കപ്പുയർത്തിയ നിമിഷം ഇപ്പോഴും ബാലകുമാറിന്റെ മനസിൽ നിന്ന് മാഞ്ഞിട്ടില്ല. കാലവും കളിയും മാറിയെങ്കിലും ട്വന്റി -ട്വന്റിക്കാലത്തും ബാലകുമാറിന്റെ ക്രിക്കറ്റ് ഭ്രാന്തിന് മാറ്റമില്ല. പ്രമുഖ ഗായകരുമായി അടുത്ത സൗഹൃദമുള്ള ബാലകുമാറിന് ജോലിയുടെ ടെൻഷനിൽ നിന്ന് മോചനം സംഗീതമാണ്. കെ.എസ്. ചിത്ര, ജി.വേണുഗോപാൽ, മകൻ അരവിന്ദ്, ഉണ്ണിമേനോൻ, സുദീപ് കുമാർ, അഖിലാനന്ദ് , ലേഖാ അജയ് തുടങ്ങിയ നിരവധി ഗായക സുഹൃത്തുക്കളുണ്ട്. ഫോട്ടോഗ്രാഫിയിൽ കമ്പമുള്ള ബാലകുമാറിന് നേച്ചർ ഫോട്ടോഗ്രഫിയിലാണ് താത്പര്യം. പഠനകാലത്ത് ഫോട്ടോഗ്രാഫിക്ക് സമ്മാനവും ലഭിച്ചിട്ടുണ്ട്.
പ്രമേഹ
പൂർവാവസ്ഥ
പ്രമേഹത്തിന് തൊട്ടുമുന്നേയുള്ള ശാരീരികാവസ്ഥയാണ് പ്രീ ഡയബറ്റിക് അല്ലെങ്കിൽ പ്രമേഹ പൂർവാവസ്ഥയെന്ന് ഡോ.ബാലകുമാർ പറയുന്നു. സൂക്ഷിച്ചില്ലെങ്കിൽ ഏത് സമയവും പ്രമേഹരോഗിയാവാം. അമിത വണ്ണമുള്ളവരും പാരമ്പര്യമായി പ്രമേഹമുള്ളവരും ഗർഭകാലത്ത് പ്രമേഹം വന്നവർക്കുമൊക്കെ സാദ്ധ്യതയേറെ. മദ്യപാനം, പുകവലി ശീലമുള്ളവരുടെ ശരീരത്തിന്റെ പടിവാതിൽക്കലുണ്ട് പ്രമേഹം. പ്രമേഹ പൂർവാവസ്ഥ രക്ത പരിശോധനയിലൂടെ തിരിച്ചറിയാം. ഫാസ്റ്റിംഗിൽ ഷുഗർ നൂറിന് താഴെയാവണം. 101-125നും ഇടയിലാണെങ്കിൽ പ്രീഡയബറ്റിക്. 126ന് മുകളിലാണെങ്കിൽ ഡയബറ്റികും. ആഹാരം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ 140 വരെയാണെങ്കിൽ പേടിക്കാനില്ല.141-199 വരെ പ്രീഡയബറ്റികാണ്. 200 ന് മുകളിലുള്ളവർ മരുന്ന് കഴിച്ച് തുടങ്ങണം. HBA1C ലെവൽ 5.7 ശതമാനത്തിന് താഴെയെങ്കിൽ നോർമലാണ്. 5.7-6.4 ശതമാനം വരെ പ്രീ ഡയബറ്റികാണ്. 6.4 ശതമാനത്തിന് മുകളിലുള്ളവർ മരുന്ന് കഴിച്ചു തുടങ്ങണം. ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കാജനകമാണ്.
പ്രമേഹം വില്ലൻ
പ്രമേഹം ബാധിച്ചവർക്ക് ഹൃദയാഘാത സാദ്ധ്യത ഏറെയാണ്. ശരീരമരവിപ്പ് കൂടുതലായതിനാൽ സൈലന്റ് അറ്റാക്കിനുള്ള സാദ്ധ്യതയുണ്ട്. പ്രമേഹ ബാധിതനായ ആൾക്ക് മാറാത്ത പല്ലുവേദന. ഇ.സി.ജിയിൽ ഹൃദയത്തിന് തകരാർ കണ്ടെത്തിയ സംഭവവമുണ്ട്. കൈ വേദന, അമിത വിയർപ്പ്, കൈകാൽ മരവിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉറപ്പായും വിദഗ്ദ്ധ ചികിത്സ നടത്തണം. മെഡിക്കൽ സെന്ററിൽ ജോലി ചെയ്യുമ്പോഴാണ് പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളോടെ രോഗിയെത്തയത്. പക്ഷേ, ബ്ളഡ് ഷുഗർ കുറഞ്ഞതായിരുന്നു കാരണം. പിന്നീട് ഗ്ലൂക്കോസ് നൽകി. പ്രമേഹമുള്ളവർക്ക് ഹൈപ്പർ ടെൻഷൻ, കൊളസ്ട്രോൾ, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാദ്ധ്യതയേറെയാണ്. സൈലന്റ് അറ്റാക്കിനുള്ള സാദ്ധ്യത കൂടുതൽ പ്രമേഹം.
മരുന്ന് മാത്രം പോര
മരുന്ന് മാത്രമല്ല ഒപ്പം ഭക്ഷണത്തിൽ നിയന്ത്രണവും എക്സർസൈസും നിർബന്ധം. കുറഞ്ഞത് 30 മിനിറ്റ് വിയർക്കും വിധം നടക്കണം. മദ്യപാനം പാൻക്രിയാസിനെ ബാധിക്കും. ഇത് ഇൻസുലിൻ ഉത്പാദനം കുറയ്ക്കും. പ്രമേഹമുള്ളവർ ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരും. അമിത വണ്ണമുള്ളവർ വണ്ണം കുറയ്ക്കണം, ജങ്ക് ഫുഡ് പൂർണമായും ഒഴിവാക്കണം. പകരം പച്ചക്കറികളും ഫൈബർ അടങ്ങിയ നാരുള്ള ഭക്ഷണങ്ങളും ഉൾപ്പെടുത്തണം. മധുരം കുറഞ്ഞ പഴവർഗങ്ങൾ കഴിക്കാം. ചോറിന് പകരം ഗോതമ്പ് ഉപയോഗിച്ചാൽ കാര്യമായ പ്രയോജനമില്ല. എന്നാൽ റാഗി പോലുള്ള ധാന്യങ്ങൾ ഗുണകരവുമാണ്. പ്രമേഹത്തിനുള്ള ഗുളിക കഴിച്ചാൽ കിഡ്നിക്ക് ദോഷമില്ല. എന്നാൽ അമിത പ്രമേഹം വൃക്കയ്ക്ക് ദോഷം ചെയ്യും. പ്രമേഹം നിയന്ത്രിക്കാൻ കഴിയാതെ ക്രിയാറ്റിൻ ലെവൽ കൂടി ഡയാലിസിസ് ആരംഭിക്കേണ്ടി വരും.
പരിശോധന നിർബന്ധം
പ്രമേഹ രോഗികൾ വർഷത്തിൽ ഒരു തവണ ശരീരം മുഴുവനായി പരിശോധിക്കണം. എല്ലാ മാസവും ഷുഗർ ചെക്ക് ചെയ്യണം (ഫാസ്റ്റിംഗ് & ആഫ്റ്റർ). ഡോക്ടർ രോഗികളോട് പറയാറുള്ളത് എല്ലാ പിറന്നാൾ ദിനവും കണ്ണിന്റെ പരിശോധനയ്ക്കായി മാറ്റിവയ്ക്കണമെന്നാണ്. പിറന്നാളായതിനാൽ മറക്കുകയുമില്ല. കിഡ്നിയുടെ പ്രവർത്തനം വർഷത്തിൽ ഒരിക്കൽ പരിശോധിക്കണം. എല്ലാ മാസവും ആഹാരത്തിന് മുമ്പുള്ള ഷുഗറും ആഹാരത്തിന് ശേഷമുള്ള ഷുഗറും പരിശോധിക്കണം. മൂന്ന് മാസം കൂടുമ്പോൾ HBA1C പരിശോധനയും നടത്തണം. 7 ശതമാനത്തിന് താഴെയാവണം. ചെറുപ്പക്കാരാണെങ്കിൽ 6.5ന് താഴെയായിരിക്കണം. മൂത്രം പതഞ്ഞൊഴുകുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുകയും UACR പരിശോധന നടത്തുകയും വേണം. 30-100 വരെയാണെങ്കിൽ നോർമലാണ്. കൊളസ്ട്രോളും പരിശോധിക്കണം. സാധാരണയൊരാൾക്ക് LDL 100ന് താഴെയാണെങ്കിൽ പ്രമേഹ രോഗികൾക്ക് 70ൽ താഴെയായിരിക്കണം.
പ്രമേഹം പലവിധം
ടൈപ്പ് വൺ പ്രമേഹം നിയന്ത്രിക്കാൻ ഇൻസുലിൻ വേണം. എന്നാൽ ടൈപ്പ് ടുവിലേയ്ക്ക് പോയാൽ മരുന്ന് കൊണ്ട് നിയന്ത്രിക്കാം. ഇതിന് പുറമേ പരിശോധനകളും കർശനമാക്കുകയും ഭക്ഷണം നിയന്ത്രിക്കുകയും വേണം. ടൈപ്പ് വൺ പ്രമേഹം കൂടാതെ ഗർഭകാല പ്രമേഹത്തിനും ഇൻസുലിൻ ഉപയോഗിക്കണം.
മധുരം പൂർണമായും ഒഴിവാക്കിയാൽ ഒരു പരിധി വരെ പ്രമേഹത്തിന്റെ കാഠിന്യം കുറയ്ക്കാം. കുറച്ചു ചോറും കൂടുതൽ കറികളുമെന്ന രീതിയിലേയ്ക്ക് ഭക്ഷണ ക്രമീകരണം മാറ്റണം. ചോറിന് പകരം ചിലർ ഗോതമ്പ് കഴിക്കുമെങ്കിലും കാര്യമായ പ്രയോജനമില്ല. ചോറിനേക്കാൾ മെല്ലയെ ഗോതമ്പിലെ ഷുഗർ ശരീരം ആഗിരണം ചെയ്യൂവെന്നെയുള്ളൂ. എണ്ണയിൽ വറുത്തത് പൂർണമായും ഒഴിവാക്കണം. രാവിലെ മുട്ടയുടെ വെള്ള ഓംലേറ്റു് കഴിക്കാം. ഉച്ചയ്ക്ക് ത്രീ കോഴ്സ് ഡിന്നറാണ് ഉചിതം. സൂപ്പും പിന്നീട് എണ്ണ ചേർക്കാത്ത മാംസവും മീനും കറികൾ കൂടുതലുള്ള ഊണും കഴിക്കാം. വൈകിട്ട് പയർ, കടല, ഒരു കപ്പ് തെളിഞ്ഞ സൂപ്പ് (ചിക്കൻ)പേരയ്ക്ക, ഒരു റോബസ്റ്റ പഴം എന്നിവ കഴിയ്ക്കാം. മീനും ഇറച്ചിയും എണ്ണ ഒഴിവാക്കി കറികളായി കഴിക്കുന്നതും നല്ലത്. ഭക്ഷണം വിഭജിച്ച് കഴിക്കുന്നതും ഉചിതമാണ്. മധുരമിടാതെ ലെമൺ ടീയും കുടിക്കാം.
കുടുംബം
കുമാരനല്ലൂരിൽ താമസിക്കുന്ന ഡോ.ബാലകുമാറിന്റെ ഭാര്യ ഷാനി ബാലകുമാർ വീട്ടമ്മയാണ്. യു.കെയിൽ വിദ്യാർത്ഥി അർജുൻ, എംഫോർ മാട്രിമോണിയിൽ മാർക്കറ്റിംഗ് വിഭാഗം ഉദ്യോഗസ്ഥ അഞ്ജലി എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |