#ജനങ്ങളെ അകറ്റുന്ന ശൈലിയുള്ളവർ മാറ്റും
തിരുവനന്തപുരം : ജനങ്ങളെ അകറ്റുന്ന പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ശൈലി മാറ്റേണ്ടതുണ്ടെങ്കിൽ മാറ്റുമെന്നും ,മുഖ്യമന്ത്രി പിണറായി വിജയനു മാത്രമായി ഒരു ശൈലി മാറ്റമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പാർട്ടിയിലെ എല്ലാവരുടെയും ശൈലി മാറ്റുന്നതിനെക്കുറിച്ചാണ് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്. ഓരോ പാർട്ടി അംഗത്തിലുമുണ്ടാകുന്ന തെറ്റു തിരുത്തുക എന്നതാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. ഇക്കാര്യം സംസ്ഥാനത്തും തീരുമാനിച്ചതാണ്. സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളിയെന്ന മാദ്ധ്യമ വാർത്തകൾ തെറ്റാണ്. പാർട്ടിക്കകത്ത് തർക്കങ്ങളും പ്രശ്നങ്ങളുമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നു..സ്വർണം പൊട്ടിക്കൽ ഉൾപ്പെടെയുള്ള തെറ്റായ പ്രവണതകളോട് സി.പി.എമ്മിന് യോജിപ്പില്ല. . ഇതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും പി.ജയരാജനു ബന്ധമില്ല.പശ്നം പരിഹരിക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചയാളാണ് അദ്ദേഹം.
മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനമെന്ന വാക്ക് തെറ്റെന്നു പറയാനാവില്ല. എസ്.എഫ്.ഐയെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണു പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്നു നടത്തുന്നത്. വിദ്യാർത്ഥികൾ അധ്യാപകർക്ക് നേരെയും അധ്യാപകർ വിദ്യാർത്ഥികൾക്ക് നേരെയും നടത്തുന്ന കൈയ്യേറ്റങ്ങൾ തെറ്റായ പ്രവണതയാണ്. അതിനെ ഏകപക്ഷീയമായി കാണരുത്.. എസ്.എഫ്.ഐയുടെ ചെറിയ വീഴ്ചകൾ അവർ തന്നെ പരിഹരിക്കും.ബിനോയ് വിശ്വം എസ്.എഫ്.ഐയെക്കുറിച്ചു പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോടു ചോദിക്കണം. സി.പി.ഐയും സി.പി.എമ്മും രണ്ട് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. അതിന്റെ ഭാഗമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുളള സംവിധാനമാണ് ഇടതുമുന്നണി. എല്ലാ കാര്യങ്ങളും മുന്നണിയിൽ ചർച്ചചെയ്ത് പരിഹരിക്കുകയാണു വേണ്ടതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |