കൊച്ചി: കേരളം ആസ്ഥാനമായി ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ 74,651 കോടി രൂപയുടെ വിപണി മൂല്യവുമായി കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ഒന്നാമതെത്തി. ഇന്നലെ കമ്പനിയുടെ ഓഹരി വില 5.88 ശതമാനം ഉയർന്ന് 2,837.60 രൂപയിലെത്തിയതാണ് നേട്ടമായത്. 72,689 കോടി രൂപ വിപണി മൂല്യമുള്ള മുത്തൂറ്റ് ഫിനാൻസിനെ മറികടന്നാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് നേട്ടമുണ്ടാക്കിയത്. പ്രതിരോധ മേഖലയിൽ ഇന്ത്യ മികച്ച ഉത്പാദന വളർച്ച നേടുന്നതിനാൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ഉൾപ്പെടെയുള്ള പ്രധാന പൊതുമേഖല കമ്പനികളുടെയെല്ലാം ഓഹരികളുടെ വിലയിൽ വൻമുന്നേറ്റമുണ്ടായി.
രണ്ടാഴ്ച മുൻപ് ഓഹരി വിലയിലെ കുതിപ്പിന്റെ കരുത്തിൽ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്(ഫാക്‌ട്) സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിപണി മൂല്യമുള്ള കമ്പനിയായി മാറിയെങ്കിലും നേട്ടം നിലനിറുത്താനായില്ല. നിലവിൽ 65,827 കോടി രൂപയുടെ മൂല്യവുമായി ഫാക്‌ട് മൂന്നാം സ്ഥാനത്താണ്.
വില്പന സമ്മർദ്ദം മറികടന്ന് ഓഹരികൾ
തുടക്കത്തിലെ കനത്ത വില്പന സമ്മർദ്ദം മറികടന്ന് ഓഹരി വിപണി ശക്തമായി തിരിച്ചുകയറി. ഒരവസരത്തിൽ 500 പോയിന്റിലധികം ഇടിഞ്ഞ സെൻസെക്‌സ് 53.07 പോയിന്റ് നഷ്‌ടത്തോടെ 79,996.60ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 21.70 പോയിന്റ് ഉയർന്ന് 24323.85ൽ എത്തി. റിലയൻസ് ഇൻഡസ്ട്രീസ്, എസ്.ബി.ഐ, ഐ.ടി.സി എന്നിവയാണ് ഇന്നലെ പ്രധാനമായും നേട്ടമുണ്ടാക്കിയത്. അതേസമയം വായ്പാ വളർച്ചയിലുണ്ടായ തളർച്ച മൂലം എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരികൾ കനത്ത തകർച്ച നേരിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |