തിരുവനന്തപുരം: ടൂറിസം, വനം വകുപ്പുകൾക്കെതിരെ നിയമസഭയിൽ വിമർശനമുന്നയിച്ച സി.പി.ഐയിലെ വാഴൂർ സോമനെയും സി.പി.എമ്മിലെ കടകംപള്ളി സുരേന്ദ്രനെ മുഖ്യമന്ത്രി വിമർശിച്ചത് സ്ഥിരീകരിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ. വകുപ്പുകൾക്കെതിരെ ഇങ്ങനെ വിമർശനങ്ങളുണ്ടായാൽ മാദ്ധ്യമങ്ങൾ അത് ദുർവാഖ്യാനം ചെയ്യാൻ സാദ്ധ്യതയുള്ളതിനാലും മറ്റ് അംഗങ്ങൾ സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കാനുമാണ് മുഖ്യമന്ത്രി യോഗം വിളിച്ച് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചേർന്ന എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിലായിരുന്നു മന്ത്രിമാരായ എ.കെശശീന്ദ്രൻ, പി.എ മുഹമ്മദ്ദ് റിയാസ് എന്നിവർക്കെതിരെ വിമർശനമുന്നയിച്ച ഇരുവരെയും മുഖ്യമന്ത്രി ശാസനാ രൂപത്തിൽ വിമർശിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരെക്കൊണ്ട് വനാതിർത്തിയിൽ ഉള്ളവർക്കു ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വാഴൂർ സോമനും ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി നീണ്ടു പോകുന്നതിൽ ടൂറിസം വകുപ്പിന്റെ അലംഭാവമെന്ന് കടകംപള്ളിയും ആരോപണമുന്നയിച്ചിരുന്നു. രണ്ട് നടപടികളും പരിധി വിട്ടുവെന്ന തരത്തിലായിരുന്നു യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.ഇതു ചർച്ച ചെയ്യാൻ വേണ്ടി മാത്രമാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. യോഗത്തിൽ ഇരുവരുടെയും പ്രസംഗം വായിച്ച ശേഷം പരിണതപ്രജ്ഞരായ രണ്ട് അംഗങ്ങളിൽ നിന്ന് ഈ നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വിമർശനങ്ങളും പരാതികളും മന്ത്രിമാരോട് നേരിട്ടു പറയുന്നതിൽ തെറ്റില്ല. എന്നാൽ നിയമസഭയിൽ പൊതുചർച്ചയ്ക്കു വിധേയമാക്കുന്നത് ശരിയായ നടപടിയല്ല. സഭാ പ്രസംഗങ്ങളിൽ ജാഗ്രത പാലിക്കണം. രണ്ടു പേർ പ്രസംഗിച്ചതു കാണുമ്പോൾ എന്തുകൊണ്ട് തങ്ങൾക്കമായിക്കൂടാ എന്ന് മറ്റുള്ളവർക്കും തോന്നാമെന്നും മുഖ്യമന്ത്രി പറഞ്ഞു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |