SignIn
Kerala Kaumudi Online
Wednesday, 04 September 2024 1.07 PM IST

'ഞാൻ കോഴിയെ കൊല്ലും, അതെന്റെ ജോലിയാണ്: പക്ഷെ മനുഷ്യനെക്കൊല്ലാനുള്ള മനസൊന്നും എനിക്കില്ല'

Increase Font Size Decrease Font Size Print Page
kerala-

കൊല്ലം: 'ഞാൻ കോഴിയെ കൊല്ലും, അതെന്റെ ജോലിയാണ്, പക്ഷെ മനുഷ്യനെക്കൊല്ലാനുള്ള മനസൊന്നും എനിക്കില്ല, വേറൊരു കൊലക്കേസിലും എന്നെപ്പെടുത്തി. അതിലും കോടതി വെറുതെ വിട്ടതാണ്". കുണ്ടറ ആലീസ് വർഗീസ് വധക്കേസിൽ ഹൈക്കോടതി വിധിയെ തുടർന്ന് വിചാരണ കോടതി വിധിച്ച വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് ജയിൽ മോചിതനായ പാരിപ്പള്ളി കോലായിൽ പുത്തൻവീട്ടിൽ ഗിരീഷിന്റെ വാക്കുകളാണിത്.

കേസിൽ പ്രതിയാക്കാനുള്ള യാതൊരു തെളിവുകളുമില്ലെന്ന് കണ്ടെത്തിയാണ് വിചാരണ കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി ഗിരീഷിനെ ഹൈക്കോടതി വെറുതെവിട്ടത്. 2013 ജൂൺ 22നാണ് സംഭവത്തിൽ പൊലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. അന്ന് മുതൽ ഇന്നലെ പുറത്തിറങ്ങുന്നത് വരെ പതിനൊന്ന് വർഷം വെറുതെ ജയിൽവാസം അനുഭവിച്ചു. പൊലീസ് കസ്റ്റഡിയിൽ ക്രൂരമായ പീഡനമാണ് താൻ നേരിട്ടതെന്നും ഗിരീഷ് പറയുന്നു.

താൻ ശുദ്ധഗതിക്കാരനാണെന്ന് പറയുന്നില്ല. അടിപിടി കേസും പോക്കറ്റടിയും ഉണ്ടായിരുന്നു. ചവറയിലെ ലോഡ്ജ് മുറിയിൽ വച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയെന്ന കേസിലും പൊലീസ് പ്രതിയാക്കിയെങ്കിലും തെളിവുകൾ ഇല്ലാത്തതിനാൽ കോടതി വെറുതെവിട്ടിരുന്നു.

പിന്നെ പ്രതിയാര് ?

ഗിരീഷ് അല്ല ആലീസിനെ കൊലപ്പെടുത്തിയതെങ്കിൽ യഥാർത്ഥ പ്രതിയെ കണ്ടെത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഗിരീഷിനെ കുറ്രവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള തീരുമാനത്തിലാണ് പ്രോസിക്യൂഷൻ.

ബലാത്സംഗിയെന്ന് മുദ്രകുത്തപ്പെട്ടു. ഇതോടെ വീട്ടുകാർ തിരിഞ്ഞുനോക്കാതെയായി. ജയിലിൽ കിടന്നപ്പോൾ അമ്മയും ജ്യേഷ്ഠനും അടക്കം ഉറ്റബന്ധുക്കൾ മരിച്ചത് പോലും അറിഞ്ഞില്ല.

പൊലീസിന്റെ കുറ്റപത്രം പൊളിഞ്ഞത്

 ഒറ്രയ്ക്ക് താമസിക്കുന്ന ആലീസ് വർഗീസ് 2013 ജൂൺ 11ന് കൊല്ലപ്പെട്ടെന്നാണ് കേസ്

 കഴുത്തറുക്കാൻ ഉപയോഗിച്ചുവെന്ന് മഹസറിൽ പറയുന്ന കത്തിയുടെ നീളവും കോടതിയിൽ ഹാജരാക്കിയതും തമ്മിൽ രണ്ട് സെന്റി മീറ്രർ വ്യത്യാസം

 പ്രതി വീട്ടിലെത്തിയതിന് തെളിവില്ല

 വീട്ടിൽ നിന്ന് ചാൻസ് പ്രിന്റുകൾ കിട്ടിയെങ്കിലും പ്രതിയുടേതെന്ന് ഉറപ്പിക്കുന്ന റിപ്പോർട്ടില്ല

 പ്രതിയുടെ പക്കൽ നിന്ന് കണ്ടെടുത്തെന്ന് പറയുന്ന ആലീസിന്റെയും ഭർത്താവിന്റെയും സിം കാർഡുകളിൽ പൊലീസ് കസ്റ്രഡിയിലിരിക്കെ കോളുകൾ വന്നു

 സംഭവ സമയത്ത് ഗിരീഷ് ചവറ സ്വദേശി തമ്പിയുടെ കോഴിക്കടയിലെ തൊഴിലാളി

 അലീസ് കൊലക്കേസ് പത്രവാർത്തകൾ ഗിരീഷും തമ്പിയും ഒരുമിച്ചിരുന്ന് വായിച്ചിരുന്നു

 കേസിൽ തമ്പി സാക്ഷിയായിരുന്നെങ്കിലും വിസ്തരിച്ചില്ല

 വിറ്റ സ്വർണാഭരണങ്ങൾ ജൂവലറിയിൽ നിന്ന് കുണ്ടറ സി.ഐ കണ്ടെടുത്തെന്നാണ് ചാർജ് ഷീറ്റിൽ

 ചാത്തന്നൂർ എ.സി.പി ജൂവലറിയിൽ നിന്ന് എടുത്തുകൊണ്ടുപോയെന്നാണ് ജുവലറി ഉടമയുടെ മൊഴി

ദൈവദൂതനെപ്പോലെ അഭിഭാഷകൻ

ഗിരീഷിന് അഭിഭാഷകനെ വയ്ക്കാനുള്ള പണമില്ലാത്തതിനാൽ ലീഗൽ സർവീസസ് അതോറിറ്റിയാണ് വിചാരണ വേളയിൽ മങ്ങാട് സി.എസ്.സുനിലിനെ നിയോഗിച്ചത്. ചാർജ് ഷീറ്റിലെ പൊള്ളത്തരങ്ങൾ പൊളിച്ചടുക്കിയെങ്കിലും അഡീഷണൽ സെഷൻസ് കോടതി ഗിരീഷിന് വധശിക്ഷ വിധിച്ചു. ഗിരീഷ് നിരപരാധിയാണെന്ന് ഉറപ്പുള്ളതിനാൽ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. സുഹൃത്തായ അഡ്വ. രാജേഷ് മുരളിയാണ് ഹൈക്കോടതിയിൽ ഹാജരായത്. പല ദിവസങ്ങളിലും പാതിരാത്രി വരെ ഉറക്കമിളച്ചിരുന്ന് സുനിലും രാജേഷും കേസ് ചർച്ച ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA, LATEST NEWS IN MALAYALAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.