തൃശൂർ: 'ആവേശം' മോഡലിൽ ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷിക്കാൻ ഒത്തുചേർന്ന 32 പേരെ പൊലീസ് പിടികൂടി. നേതാവിന്റെ കൂട്ടാളികൾ, ആരാധകർ എന്നിവരുൾപ്പെടെയാണ് പിടിയിലായത്. ഇതിൽ 16 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ താക്കീത് നൽകി രക്ഷിതാക്കൾക്കൊപ്പം പൊലീസ് വിട്ടയച്ചു.
ക്രിമിനൽ പശ്ചാത്തലമുള്ളവർ ഉൾപ്പെടെ ബാക്കിയുള്ള 16 പേർക്കെതിരെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി. പാർട്ടി തുടങ്ങും മുമ്പേ പൊലീസ് സ്ഥലത്തെത്തിയതോടെ ഗുണ്ടാത്തലവൻ തേക്കിൻകാട് മൈതാനത്ത് എത്താതെ മുങ്ങി. ഇന്നലെ ഉച്ചയോടെ തെക്കേ ഗോപുര നടയ്‌ക്ക് സമീപത്ത് വച്ചാണ് സംഭവം.
ഗുണ്ടാത്തലവൻ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിലൂടെ റീൽസായി പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ജയിൽ മോചിതനായ മറ്റൊരു ഗുണ്ടാത്തലവന് വേണ്ടി അനുയായികൾ കുറ്റൂരിലെ കോൾപാടത്ത് പാർട്ടി നടത്തിയതിന്റെ റീലുകൾ നേരത്തേ പ്രചരിച്ചിരുന്നു. അന്നും ഗുണ്ടാ നേതാവിന്റെ ആരാധകരായ നിരവധി വിദ്യാർത്ഥികൾ സംഘത്തിലുണ്ടായിരുന്നു.
പൊലീസിന്റെ കയ്യെത്തും ദൂരത്ത് പാർട്ടി നടത്തിയാൽ കിട്ടുന്ന വാർത്താ പ്രാധാന്യം കൂടി കണക്കിലെടുത്തായിരുന്നു തേക്കിൻകാട് മൈതാനത്തിലെ ഒരുക്കങ്ങൾ. ഇന്നലെ ഉച്ചയോടെ തെക്കേ ഗോപുര നടയ്‌ക്ക് സമീപം എത്തണമെന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ അനുയായികൾ സന്ദേശം നൽകി. വിവരം അറിഞ്ഞതോടെ മൈതാനം പൊലീസ് നിരീക്ഷിക്കാൻ തുടങ്ങി.
ചെറുപ്പക്കാർ ഒത്തുകൂടിയപ്പോൾ നാല് ജീപ്പുകളിലായി പൊലീസെത്തി വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കേക്ക് മുറിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. അനുയായികളും ആരാധകരും എത്തിയ ശേഷം സിനിമാ സ്റ്റൈലിൽ വന്നിറങ്ങാനായിരുന്നു ഗുണ്ടാ നേതാവിന്റെ ഉദ്ദേശം. കൂട്ടത്തിലുള്ളവർ പിടിക്കപ്പെട്ടതോടെ ഇയാൾ മുങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |