മയാമി: കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ പോരാട്ടത്തിനായി നലിവില ചാമ്പ്യൻമാരായ അർജന്റീനയും സ്വപ്നക്കുതിപ്പ് നടത്തുന്ന കൊളംബിയയും ഒരുങ്ങി. മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം നാളെ രാവിലെ 5.30നാണ് അർജന്റീനയും കൊളംബിയയും തമ്മിലുള്ല ഫൈനൽ മത്സരത്തിന്റെ കിക്കോഫ്. ഇത്തവണ കളിച്ച എല്ലാ മത്സരങ്ങളിലും ജയം നേടിയ ടീമാണ് അർജന്റീന. മറുവശത്ത് കൊളംബിയയും മികച്ച പ്രകടനമാണ് ഇത്തവണ പുറത്തെടുത്തത്. ബ്രസീലിനെ 1-1ന് സമനിലയിൽ തളച്ച മത്സരമൊഴികെ എല്ലാ മത്സരങ്ങളിലും അവർ ജയം നേടിയിരുന്നു.
പരിക്ക് വലച്ചിരുന്ന ഇതിഹാസ താരവും ക്യാപ്ടനുമായ ലയണൽ മെസി പൂർണ ആരോഗ്യ ക്ഷമത വീണ്ടെടുത്തുവെന്ന റിപ്പോർട്ട് അർജന്റീനയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. മറുവശത്ത് ഈ ടൂർണമെന്റിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയ ഹാമിഷ് റോഡ്രിഗസാണ് കൊളംബിയയുടെ എൻജിൻ. ആറ് അസിസ്റ്റുകളാണ് ഈ ടൂർണമെന്റിൽ റോഡ്രിഗസ് നൽകിയത്. ഉറുഗ്വെയ്ക്കെതിരായ സെമിയിൽ ചുവപ്പ് കാർഡ് കണ്ട റെറ്റ് ബാക്ക് ഡാനിയേൽ മുനോസിന് കളിക്കാനാകാത്തത് കൊളംബിയയ്ക്ക് തിരിച്ചടിയാണ്.
16-2
16-ാം കോപ്പ കിരീടം തേടിയാണ് അർജന്റീന കലാശപ്പോരിനിറങ്ങുന്നത്. കൊളംബിയ ലക്ഷ്യം വയ്ക്കുന്ന രണ്ടാം കോപ്പ കിരീടമാണ്. 2001ലാണ് അവർ കോപ്പ ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്.
ഇന്ന് ലൂസേഴ്സ് ഫൈനൽ
മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള ലൂസേഴ്സ് ഫൈനലിൽ ഇന്ന് ഉറുഗ്വയും കാനഡയും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഇന്ന് രാവലെ 5.30 നോർത്ത് കരോളിനയിലാണ് മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |