
ലണ്ടൻ : മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് ആഴ്സനലിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ളീഷ് ലീഗ് കപ്പിൽ (കരബാവോ കപ്പ്) കിരീടമുയർത്തി. വെംബ്ളി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിന്റെ രണ്ടാം പകുതിയിൽ നിക്കോ ഒറെയ്‌ലി നേടിയ ഇരട്ട ഗോളുകളാണ് സിറ്റിക്ക് കിരീടം നൽകിയത്. 61,64 മിനിട്ടുകളിലായിരുന്നു നിക്കോയുടെ ഗോളുകൾ. റയാൻ ചെർക്കിയുടെ പാസിൽ നിന്നായിരുന്നു ആദ്യ ഗോൾ.മാത്യു നൂനസാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്.
ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ 9 പോയിന്റ് വ്യത്യാസത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തുള്ള ആഴ്സനലിന് ലീഗ് കപ്പ് നേടാൻ കഴിയാതെപോയത് നിരാശപകർന്നിട്ടുണ്ട്. പ്രിമിയർ ലീഗിൽ 31 മത്സരങ്ങളിൽ നിന്ന് 70 പോയിന്റാണ് ആഴ്സനലിനുള്ളത്. സിറ്റിക്ക് 30 മത്സരങ്ങളിൽ നിന്ന് 61 പോയിന്റും.
9
മാഞ്ചസ്റ്റർ സിറ്റിയുടെ ഒൻപതാമത്തെ ലീഗ് കപ്പാണിത്. 10 കിരീടങ്ങൾ നേടിയിട്ടുള്ള ലിവർപൂൾ മാത്രമാണ് കിരീടങ്ങളുടെ എണ്ണത്തിൽ സിറ്റിയെക്കാൾ മുന്നിലുള്ളത്.1970, 1976, 2014, 2016, 2018, 2019, 2020, 2021 വർഷങ്ങളിലാണ് സിറ്റി ഇതിനുമുമ്പ് കിരീടം നേടിയത്.
5
മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലക സ്ഥാനത്ത് പെപ് ഗ്വാർഡിയോള നേടുന്ന അഞ്ചാമത്തെ ലീഗ് കപ്പ്. ഏറ്റവും കൂടുതൽ ലീഗ് കപ്പ് നേടുന്ന പരിശീലകൻ. സിറ്റിയുടെ കോച്ചായി പെപ്പിന്റെ ആദ്യ കിരീടം 2018ലെ ലീഗ് കപ്പായിരുന്നു. അന്നും ഫൈനലിൽ കീഴടക്കിയത് ആഴ്സനലിനെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |