SignIn
Kerala Kaumudi Online
Monday, 15 July 2024 4.47 AM IST

പിണറായി സർക്കാരിന്റെ പിഎസ്‌സി നിയമനങ്ങൾ അന്വേഷിക്കണം; എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് കെ സുരേന്ദ്രൻ

k-surendran

കോഴിക്കോട്: പിഎസ്‌സി കോഴയിൽ പൊലീസ് കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം പിഎസ്‌സി കോഴ സ്ഥിരീകരിച്ചിട്ടുണ്ട്. 25 ലക്ഷം രൂപ ഏരിയ കമ്മിറ്റിയംഗം കോഴ വാങ്ങിയെന്ന് സമ്മതിച്ചിട്ടും എന്തുകൊണ്ടാണ് പൊലീസ് കാഴ്ചക്കാരായി ഇരിക്കുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. കോഴിക്കോട്ട് നടന്ന വാർത്താസമ്മേളനത്തിലായിരുന്നു സുരേന്ദ്രൻ ഇക്കാര്യം ആവശ്യപ്പെട്ടത്.

നാട്ടിലെ നിയമം അനുസരിച്ച് കുറ്റമായിരുന്നിട്ട് കൂടി പൊലീസ് വിഷയത്തിൽ ഇടപെടുന്നില്ല. പണം എങ്ങനെയാണ് കൈമാറിയതെന്നും അതിന്റെ ഉറവിടം എന്താണെന്നും വെളിപ്പെടുത്തണം. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണ് പ്രതികൂട്ടിലുള്ളത്. എന്തുകൊണ്ടാണ് ഇത് സംബന്ധിച്ച് ഒരു കേസും പൊലീസ് രജിസ്റ്റർ ചെയ്യാത്തത്? എന്താണ് വാദിയേയും ആരോപണവിധേയനെയും പൊലീസ് ചോദ്യം ചെയ്യാത്തത്?

ലക്ഷോപലക്ഷം ചെറുപ്പക്കാരുടെ അത്താണിയാണ് പിഎസ്‌സി. ആ ഭരണഘടനാ സ്ഥാപനത്തിലെ മെമ്പറാക്കാമെന്ന് പറഞ്ഞാണ് കോഴ വാങ്ങിയത്. പാർട്ടിക്കാരെ തിരുകി കയറ്റാനുള്ള സംവിധാനം പിഎസ്‌സിയിലുണ്ടെന്ന് നേരത്തെ തന്നെ ബോദ്ധ്യമായതാണ്. കേരളത്തിൽ 21 പിഎസ്‌സി മെമ്പർമാരാണുള്ളത്. ഇതിന്റെ എട്ട് ഇരട്ടി ജനങ്ങളുള്ള യുപിയിൽ ഇത് ഒമ്പതാണ്.

പിണറായി സർക്കാരിന്റെ കാലത്ത് നടന്ന മുഴുവൻ പിഎസ്‌സി നിയമനങ്ങളും അന്വേഷിക്കണം. മന്ത്രിമാരുടെയും പാർട്ടി നേതാക്കളുടെയും വിശ്വസ്തനായ ആളാണ് പ്രമോദ് കോട്ടൂളി. വലിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളും കള്ളപ്പണ ഇടപാടുകളും നടത്തുന്നയാളാണ് ഇയാൾ. പരാതിക്കാരന്റെ വീട്ടിൽ സത്യാഗ്രഹം ഇരുന്ന് ഭീഷണിപ്പെടുത്തുകയാണ് പ്രതി ചെയ്യുന്നത്. എളമരം കരീമിന്റെയും പി മോഹനന്റെയും സ്വന്തം ആളാണ് പ്രമോദ്. നേരത്തെ തന്നെ മന്ത്രി മുഹമ്മദ് റിയാസിന്റെ സ്വന്തക്കാരനായിരുന്നു.

ഗുരുതരമായ കേസാണിത്. ഇതിൽ കള്ളപ്പണ ഇടപാട് നടന്നോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെ നിയമപരമായി നേരിടാനാണ് ബിജെപിയുടെ തീരുമാനം. ഡിജിപിക്ക് ഔദ്യോഗികമായി പരാതി നൽകും. ഗവർണറെയും സമീപിക്കും.

കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് കോടികളുടെ അഴിമതിയാണ് സിപിഎം നേതാക്കൾ നടത്തുന്നത്. കെഎസ്ആർടിസി സ്റ്റാൻഡ് അഴിമതിയിൽ കോടികൾ തട്ടി. കേരളത്തിന്റെ അഭിമാനമായിരുന്ന 300 കോടി രൂപ വിലമതിക്കുന്ന പൊതുമേഖല സ്ഥാപനമായ സ്റ്റീൽ കോംപ്ലക്സ് 30 കോടിക്ക് ചത്തീസ്‌ഗഡ് കമ്പനിക്ക് വിൽക്കുകയാണ് സർക്കാർ ചെയ്യുന്നത്. മറ്റൊരു പ്രധാന പൊതുമേഖല സ്ഥാപനം കോൺട്രസ്റ്റ് ഹോട്ടൽ സമുച്ചയമാക്കി മാറ്റാൻ ശ്രമിക്കുന്നു.

തുറമുഖ വകുപ്പിന്റെ കടപ്പുറത്തെ സ്ഥലം സിപിഎം നേതാവിന്റെ ബന്ധുവിന് പതിച്ച് നൽകുന്നു. എല്ലാത്തിലും കോഴിക്കോട് നഗരത്തിലെ ഭൂമാഫിയകൾക്ക് പങ്കുണ്ട്. കഴിഞ്ഞ എട്ടുവർഷമായി കേരളത്തിൽ എന്ത് നടക്കണമെന്ന് തീരുമാനിക്കുന്നത് ഈ റിയൽ എസ്റ്റേറ്റ് മാഫിയകളാണ്. സിപിഎം ഓഫീസുകളിൽ നിന്നും നൽകുന്ന വാർത്ത മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കരുത്. പ്രാദേശിക ബിജെപി നേതാവിന് കോഴ ഇടപാടിൽ പങ്കുണ്ടെന്ന വാർത്ത സിപിഎമ്മിന്റെ ക്യാപ്‌സ്യൂളാണ്. ഏത് ബിജെപി നേതാവിനാണ് പങ്കെന്ന് വാർത്ത കൊടുക്കുന്നവർ വ്യക്തമാക്കണം. സിപിഎമ്മിന്റെ അജണ്ടയ്ക്ക് മാദ്ധ്യമങ്ങൾ നിന്നു കൊടുക്കരുത്. വ്യാജ വാർത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSURENDRAN, PSC SCAM, KOZHIKODE, PRAMOD KOTTULI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.