തിരുവനന്തപുരം: മാലിന്യ നീക്കത്തിലുണ്ടായ വീഴ്ചയുടെ പേരിൽ റെയിൽവേയും നഗരസഭയും പരസ്പരം പഴിചാരുമ്പോഴും ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കാതിരുന്ന സർക്കാരിന്റെ നിസംഗതയും വിമർശന വിധേയമാകുന്നു. മനുഷ്യപ്രേരിത ദുരന്തമാണ് ആമയിഴഞ്ചാൻ തോട്ടിൽ ഉണ്ടായതെന്നാണ് വിലയിരുത്തൽ. ദുരന്ത- മുന്നൊരുക്ക -പ്രതിരോധ-ലഘൂകരണ പ്രവർത്തനങ്ങൾ നിർവഹിക്കാൻ ദുരന്ത നിവാരണ നിയമം 2005 അനുസരിച്ച് കഴിയുമെങ്കിലും അതൊന്നും നടന്നിട്ടില്ല.
2015ലെ ഓപ്പറേഷൻ അനന്തയ്‌ക്കുശേഷം റെയിൽവേ കോമ്പൗണ്ടിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട്ടിലെ ടണലിൽ വൃത്തിയാക്കൽ നടക്കാത്തത് കീറാമുട്ടിയാണ്. മാലിന്യം കുമിഞ്ഞുകൂടി ടണലിൽ വെള്ളമൊഴുക്ക് നിലയ്‌ക്കുമ്പോൾ തമ്പാനൂർ വെള്ളത്തിനടിയിലാകും . മഴക്കാല പൂർവ ശുചീകരണ യജ്ഞത്തിന് മുന്നോടിയായി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിളിച്ചുകൂട്ടുന്ന യോഗത്തിൽ റെയിൽവേ അധികൃതർ പങ്കെടുക്കാറുണ്ടെങ്കിലും തോട് വൃത്തിയാക്കൽ നടക്കാറില്ല. തമ്പാനൂരിലെ വെള്ളപ്പൊക്കം ചർച്ച ചെയ്യുന്ന യോഗങ്ങളിൽ ഇറിഗേഷനും കോർപ്പറേഷനും വൃത്തിയാക്കലിന് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും റെയിൽവേ സമ്മതിച്ചിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു .
റെയിൽവേയ്‌ക്ക് മേൽ നടപടിയെടുക്കാനും ടണൽ വൃത്തിയാക്കി ജലമൊഴുക്ക് സുഗമമാക്കാനും സംസ്ഥാന ദുരന്ത നിവാരണ നിയമം അനുസരിച്ച് ചീഫ് സെക്രട്ടറിക്ക് ഇടപെടാൻ കഴിയുമായിരുന്നു. നഗരസഭയും റെയിൽവേയും തമ്മിലുള്ള ശീതസമരത്തിൽ ദുരന്തനിവാരണ നിയമം പ്രായോഗികമാക്കാൻ ചീഫ് സെക്രട്ടറിമാർ തയ്യാറായില്ല.
ഇക്കഴിഞ്ഞ ഏപ്രിൽ 13ന് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറും മേയ് 7ന് കോർപ്പറേഷനും കത്തുനൽകിയിട്ടും റെയിൽവേ അനങ്ങിയില്ല. ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ദുരന്ത നിവാരണ നിയമം അനുസരിച്ച് നടപടി എടുക്കാത്തത് വീഴ്ചയാണെന്ന് ഓപ്പറേഷൻ അനന്തയ്ക്ക് നേതൃത്വം കൊടുത്ത അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസൺ തുറന്നടിച്ചു.
കോടികൾ ഒഴുകിപോയി
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ കോർപ്പറേഷനും ഇറിഗേഷൻ വകുപ്പും ചെലവിട്ടത് കോടികൾ. 12 കോടിയോളം രൂപയാണ് 10 വർഷത്തിനിടെ ചെലവഴിച്ചത്. എന്നിട്ടും മാലിന്യം കെട്ടികിടക്കുകയാണ് . ആമയിഴഞ്ചാൻ തോട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്ന ചെറിയ ഓടകളിൽ സ്ലാബിട്ട് മൂടിയിരുന്നെങ്കിൽ ഒരു പരിധിവരെ മാലിന്യം നിയന്ത്രിക്കാനാവുമായിരുന്നു. മാലിന്യം വലിച്ചെറിയാതിരിക്കാൻ ഇരുമ്പ് വല സ്ഥാപിക്കാനും സൈഡ് വാൾ നിർമ്മിക്കാനും ക്യാമറ സ്ഥാപിക്കാനും 2013 -14 ൽ ചെലവഴിച്ചത് 9 കോടി രൂപയാണ്. 2015 മുതൽ 2020 വരെ 2 കോടി രൂപ ചെലവഴിച്ചു. കഴിഞ്ഞ വർഷം മുതൽ ആമയിഴഞ്ചാൻ തോടിന്റെ ശുചീകരണം ഇറിഗേഷൻ വകുപ്പിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |