ചേർത്തല: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഈഴവ സമുദായത്തിന്റെ വോട്ട് കിട്ടിയില്ലെന്ന് എൽ.ഡി.എഫ് നേതാക്കളെക്കൊണ്ട് പറയിപ്പിക്കാനായത് അഭിമാനകരമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം നേതൃ സംഗമം ചേർത്തല അശ്വനി റസിഡൻസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂനപക്ഷമാണ് നാട്ടിലെ സമ്പത്ത് കൈയ്യടക്കുന്നതെന്ന സത്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ ഒരു വിഭാഗം തന്നെ ക്രൂശിക്കാൻ ശ്രമിച്ചു. മോദിയെ എതിർക്കാൻ മുസ്ലീങ്ങൾ ഒറ്റക്കെട്ടായി നിന്നു. ഇടതുപക്ഷത്തിന്റെ സ്വന്തക്കാരനായ കാന്തപുരത്തിന്റെ അനുനായികൾ വരെ ലീഗ് സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്തത്. സർക്കാർ സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഗണിക്കാതിരുന്നതാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത്.ജനങ്ങളെ മറന്ന് പാലസ്തീൻകാർക്ക് ജയ് വിളിക്കാൻ പോയതും കുഴപ്പമായി.
അഭയാർത്ഥികളായ ചിലരാണ് യോഗത്തിനെതിരെ കേസുമായി നടക്കുന്നത്. രണ്ടു വള്ളത്തിലും കാൽ വയ്ക്കുന്ന ആളുകൾ നമ്മുടെ കൂടെയുമുണ്ട്.കേസുകൾ ധൈര്യത്തോടെ നേരിടും. ഭാരവാഹികൾക്കിടയിൽ ഐക്യമുണ്ടാകണം. സമ്പന്നർ ഭാരവാഹികളായാൽ അവിടെ കുഴപ്പമാണ്.എന്തിനു വേണ്ടിയാണ് ചുമതലയേറ്റതെന്ന ചിന്തയുണ്ടാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു. ദേവസ്വം സെക്രട്ടറി അരയാകണ്ടി സന്തോഷ്,യോഗം കൗൺസിലർമാരായ പി.സുന്ദരൻ, പി.ടി. മൻമഥൻ,ബേബി റാം, പച്ചയിൽ സന്ദീപ്, എബിൻ അമ്പാടി, പി.കെ.പ്രസന്നൻ,സി.എം.ബാബു,ഇ.എസ്.ഷീബ എന്നിവർ സംസാരിച്ചു. കേരളത്തിലേയും പുറത്തുമുള്ള യൂണിയൻ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങൾ,പോഷക സംഘടന ഭാരവാഹികൾ എന്നിവരാണ് പങ്കെടുത്തത്.
പ്രാണൻ നൽകിയും പ്രതിരോധിക്കും
ഈഴവ സമുദായത്തിന്റെയും പിന്നാക്ക ജനവിഭാഗങ്ങളുടെയും പടനായകനാണ് വെള്ളാപ്പള്ളി നടേശനെന്ന് സംഗമം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു. സമുദായത്തിനു വേണ്ടി രക്തസാക്ഷിയാകാൻ മടിയില്ലാത്ത സമർപ്പിത മനസുള്ള നേതാവ്.
സമുദായത്തിന്റെ അവകാശങ്ങൾക്കായി അദ്ദേഹം നിരന്തരം അധികാര കേന്ദ്രങ്ങളോട് ഏറ്റുമുട്ടുന്നു.ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും ഈഴവർ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളോട് പുലർത്തുന്ന അവഗണന തുറന്നു കാട്ടുന്നു.ന്യൂനപക്ഷങ്ങൾ അർഹതയില്ലാത്തത് തട്ടിയെടുക്കുമ്പോൾ ഒഴിവാക്കപ്പെടുന്നതും പിന്തള്ളപ്പെടുന്നതും ഈഴവരും,തീയ്യർ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങളാണ്. ഇതിനെതിരായ രണ്ടാം ഈഴവ മെമ്മോറിയലായിരുന്നു ജനറൽ സെക്രട്ടറിയുടെ വാക്കുകൾ. ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ സമർപ്പിച്ചപ്പോൾ തിരുവിതാംകൂർ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായതിനു സമാനമായ പ്രതികരണമാണ് ചില ന്യൂനപക്ഷ സംഘടനാ നേതാക്കളുടേയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഭാഗത്തു നിന്നും ഇപ്പോൾ ഉണ്ടായത് സമുദായത്തിന്റെ പടനായകന് ചുറ്റും അണിനിരക്കുമെന്നും ഒറ്റ തിരിഞ്ഞ് വേട്ടയാടാനുള്ള ശ്രമങ്ങളെ പ്രാണൻ നൽകിയും പ്രതിരോധിക്കുമെന്നും പ്രമേയത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |