SignIn
Kerala Kaumudi Online
Wednesday, 17 July 2024 4.54 AM IST

ഹിന്ദുമതാചാരത്തിന് എതിരെന്ന് ഡൽഹിയിലെ കേദാർനാഥ ക്ഷേത്ര നിർമ്മാണം വിവാദത്തിൽ

kedarnath

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പ്രശസ്‌ത തീർത്ഥാടന കേന്ദ്രമായ കേദാർനാഥ് ക്ഷേത്രത്തിന്റെ മാതൃക ഡൽഹിയിൽ നിർമ്മിക്കുന്നതിനെ ചൊല്ലി വിവാദം. 12 ജ്യോതി ലിംഗങ്ങളിൽ ഒന്നായ കേദാർനാഥിന്റെ മാതൃക മറ്റൊരിടത്ത് സൃഷ്ടിക്കുന്നത് ഹൈന്ദവ ആചാരങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബദരീനാഥ് മഠത്തിലെ ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ സരസ്വതി, അയോദ്ധ്യ രാമക്ഷേത്ര മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് അടക്കമുള്ള പ്രമുഖരും വിശ്വാസികളും രംഗത്തെത്തി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കഴിഞ്ഞ 10ന് ഡൽഹിയിലെ ബുരാരിയിൽ നിർമ്മിക്കുന്ന കേദാർനാഥ് ക്ഷേത്രത്തിന്റെ ഭൂമി പൂജയും ശിലാസ്ഥാപനവും നടത്തിയതിന് പിന്നാലെയാണ് വിവാദം. ഹിമാലയത്തിലെ കാലാവസ്ഥ കാരണം ആറുമാസത്തിലൊരിക്കൽ മാത്രമാണ് ക്ഷേത്രം തുറക്കാറ്. വർഷം മുഴുവൻ കേദാർനാഥ മൂർത്തിയെ ആരാധിക്കാൻ ഡൽഹിയിൽ ക്ഷേത്രം നിർമ്മിക്കുന്നുവെന്നാണ് വിശദീകരണം. ഡൽഹി അതിർത്തിയിലുള്ള ബുരാരിയിലെ ശ്രീ കേദാർനാഥ് ധാം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കർ സ്ഥലമാണിത്. സമാനമായ വാസ്തുവിദ്യയും വസ്തുക്കളും ഉപയോഗിച്ച് കേദാർനാഥിന്റെ തനി പകർപ്പ് നിർമ്മിക്കുമെന്നാണ് അവകാശവാദം. ക്ഷേത്ര നിർമ്മാണത്തിന് തുടക്കമിടാൻ കേദാർനാഥിൽ നിന്നുള്ള ശില ഡൽഹിയിൽ കൊണ്ടുവന്നിരുന്നു.

ഡൽഹിയിൽ ക്ഷേത്രം നിർമ്മിക്കുന്നത് ഹൈന്ദവ ആചാരങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് 12 മുതൽ 15വരെ ഉത്തരാഖണ്ഡിൽ പ്രതിഷേധം നടന്നിരുന്നു. കേദാർനാഥ് ധാമിൽ നിന്നുള്ള ശില ഡൽഹിയിൽ കൊണ്ടുവന്ന് ക്ഷേത്രം നിർമ്മിക്കുന്നത് പവിത്രമായ പാരമ്പര്യത്തെ തകർക്കാനാണെന്ന് പ്രതിഷേധക്കാർ പറയുന്നു. കേദാർനാഥ് ധാം ഒന്നു മാത്രമേ ഉള്ളെന്നും മറ്റൊരു ക്ഷേത്രത്തിനും പകരം വയ്ക്കാൻ കഴിയില്ലെന്നും കേദാർനാഥിലെ പുരോഹിതരുടെ സംഘടനയുമായി ബന്ധമുള്ള ഉമേഷ് പോസ്‌തി പറഞ്ഞു.

കേദാർനാഥിന്റെ പകർപ്പ് നിർമ്മിക്കുന്നതിനെ അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസും എതിർക്കുന്നു. കേദാർനാഥിലെ സമാനതകളില്ലാത്ത ശക്തി മറ്റൊരു ക്ഷേത്രത്തിൽ ലഭിക്കില്ല. കേദാർനാഥിന്റെ പേരിൽ മറ്റൊരു ക്ഷേത്രം ഉണ്ടാക്കുന്നത് ഉചിതമല്ല. ഒരു കേദാർനാഥ് മാത്രമേയുള്ളൂ, അത് തുടരും. പുതിയ ക്ഷേത്രത്തിന് മറ്റൊരു പേരിടണം.

228 കിലോ സ്വർണം

ഓർമ്മിപ്പിച്ച് ശങ്കരാചാര്യർ

പുതിയ ക്ഷേത്രം നിർമ്മിക്കാനിറങ്ങിയവർ 2022ൽ കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് 228 കിലോ സ്വർണം നഷ്‌ടമായ കാര്യത്തിൽ മൗനം പാലിക്കുകയാണെന്ന് ബദരീനാഥ് ശങ്കാചാര്യൻ അവിമുക്തേശ്വരാനന്ദ സരസ്വതി. നാളിതുവരെ ഒരു അന്വേഷണത്തിനും ഉത്തരവിട്ടിട്ടില്ല. സ്വർണ തട്ടിപ്പ് മാദ്ധ്യമങ്ങളും ഏറ്റെടുക്കുന്നില്ല. ഡൽഹി കേദാർക്ഷേത്ര നിർമ്മാണം മറ്റൊരു തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു. 2022ൽ മുംബയ് വ്യവസായി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ നാലു ചുവരുകളിൽ പൂശിയ സ്വർണം നഷ്‌ടപ്പെട്ടെന്നാണ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടത്തുന്നതിനെ എതിർത്ത് പ്രസ്‌താവന ഇറക്കിയ ആളാണ് അവിമുക്തേശ്വരാനന്ദ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.