ബേക്കൽ: പതിനൊന്നുകാരിയെ ഭീഷണിപ്പെടുത്തി കാറിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതിയെന്ന് സംശയിക്കുന്നയാളെ ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ബേക്കൽ പൊലീസ് സ്‌റ്റേഷന് സമീപം കോട്ടിക്കുളത്ത് താമസിക്കുന്ന യുവാവാണ് പിടിയിലായത്.
ജൂൺ 18ന് രാവിലെ ഏഴ് മണിയോടെയാണ് ക്ലാസ്സിന് പോവുകയായിരുന്ന പതിനൊന്നുകാരിയെ യുവാവ് കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നുവെങ്കിലും കുട്ടി കുറച്ചു ദിവസം മുമ്പാണ് സഹോദരിയോട് വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ബേക്കൽ പൊലീസിന് ലഭിച്ച പരാതിയിൽ റജിസ്‌റ്റർ ചെയ്ത കേസ്സിലെ പ്രതിയെയാണ് താമസ സ്ഥലത്തുനിന്നും പിടികൂടിയത്. പിടിയിലായ യുവാവിനെ പെൺകുട്ടി തിരിച്ചറിഞ്ഞു. പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് വായിൽ തുണി തിരുകിയ ശേഷമാണ് കൃത്യം നടത്തിയത്.
ഒന്നിലധികം പേർ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ നൽകിയ രഹസ്യ മൊഴിയിലും കൂട്ടി ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. ഒന്നിലധികം പേരുൾപ്പെട്ട പീഡനമായതിനാൽ പുതുതായി ചുമതലയേറ്റ ബേക്കൽ ഡിവൈ.എസ്.പി വി.വി മനോജിന്റെ മേൽനോട്ടത്തിൽ ബേക്കൽ ഇൻസ്‌പെക്ടർ കെ.പി ഷൈൻ ആണ് കേസ് അന്വേഷണം നടത്തുന്നത്. എസ്.ഐ അരുൺ മോഹനാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |