കാസർകോട്: ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അവിവാഹിതയായ മുപ്പതുകാരിക്കെതിരെയാണ് ആദൂർ പൊലീസ് കേസെടുത്തത്. ഞായറാഴ്ച ഉച്ചയോടെയാണ് പഞ്ചിക്കൽ ശ്രീകൃഷ്ണമൂർത്തി എ.യു.പി സ്കൂൾ വരാന്തയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് സമീപവാസികൾ നൽകിയ വിവരത്തെ തുടർന്ന് ആദൂർ എസ്.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി കുഞ്ഞിനെ കസ്റ്റഡിയിലെടുക്കുകയും കാസർകോട് സി.ഡബ്ള്യു.സിയെ ഏൽപ്പിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ പ്രസവിച്ചയുടൻ ഉപേക്ഷിച്ചത് സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താമസിക്കുന്ന മുപ്പതുകാരിയാണെന്ന് തിരിച്ചറിഞ്ഞു. പട്ടികജാതി കുടുംബത്തിൽപെട്ട അവിവാഹിതയായ യുവതി ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു. പിന്നീട് യുവതി ഗർഭിണിയാവുകയും കഴിഞ്ഞ ദിവസം വീട്ടിൽ വച്ച് പ്രസവിക്കുകയും ചെയ്തു. മാനഹാനി ഭയന്ന് യുവതി കുഞ്ഞിനെ സ്കൂൾ വരാന്തയിൽ ഉപേക്ഷിക്കുകയായിരുന്നു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേ സമയം പൊലീസ് നിരവധി തവണ ചോദിച്ചിട്ടും അടുപ്പത്തിലുള്ള യുവാവിന്റെ പേര് വെളിപ്പെടുത്താൻ യുവതി തയ്യാറായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |