ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി-20 ടീമിന്റെ ക്യാപ്ടനായി ഹാർദിക് പാണ്ഡ്യയെ പിന്തള്ളി സൂര്യകുമാർ യാദവിനെ തീരുമാനിക്കുമെന്ന വാർത്തകളുടെ പിറകെയാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. വിൻഡീസിൽ നടന്ന ട്വന്റി-20 ലോകകപ്പിന് ശേഷം നായകൻ രോഹിത് ശർമ്മയും സീനിയേഴ്സായ വിരാട് കൊഹ്‌ലിയും രവീന്ദ്ര ജഡേജയും ട്വന്റി-20 ഫോർമാറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നായകനെ തിരഞ്ഞെടുക്കേണ്ട സ്ഥിതിയുണ്ടായത്.
വിൻഡീസിൽ ഇന്ത്യൻ ടീമിന്റെ ഉപനായകൻ ഹാർദിക് പാണ്ഡ്യയായിരുന്നു. ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസിന്റെ നായകനായി വന്നശേഷമുള്ള പ്രശ്നങ്ങൾ ഒന്നും പരിഗണിക്കാതെയാണ് സെലക്ടർമാർ ഹാർദിക്കിനെ ലോകകപ്പിൽ വൈസ് ക്യാപ്ടൻസി ഏൽപ്പിച്ചത്. സ്വാഭാവികമായും രോഹിത് ഒഴിയുമ്പോൾ ക്യാപ്ടൻസി ഹാർദിക്കിലേക്കാണ് എത്തേണ്ടിയിരുന്നത്. സിംബാബ്‌വെ പര്യടനത്തിൽ ഹാർദിക് ഉൾപ്പടെയുള്ള സീനിയേഴ്സ് വിശ്രമിച്ചതിനാൽ ശുഭ്മാൻ ഗില്ലാണ് ക്യാപ്ടനായത്. ലങ്കൻ പര്യടനത്തിൽ ഹാർദിക് തിരിച്ചുവരുമെന്നാണ് കരുതുന്നത്. അപ്പോഴാണ് ഹാർദിക്കിന് ക്യാപ്ടൻസി കിട്ടില്ലെന്ന വാർത്തകൾ പുറത്തുവരുന്നത്.
ചീഫ് സെലക്ടർ അജിത് അഗാർക്കറിന്റെ നേതൃത്വത്തിൽ കഴിഞ്ഞുിവസം നടന്ന സെലക്ഷൻ കമ്മറ്റി യോഗത്തിൽ പുതിയ പരിശീലകൻ ഗൗതം ഗംഭീറും പങ്കെടുത്തിരുന്നു. ട്വന്റി-20യിൽ ക്യാപ്ടനായി ഹാർദിക് വേണ്ടെന്ന് സെലക്ടർമാരിൽ കൂടുതൽപേരും അഭിപ്രായപ്പെട്ടതായാണ് അറിയുന്നത്. അഗാർക്കറിനും ഗംഭീറിനും ഇതേ അഭിപ്രായമായതോടെയാണ് സൂര്യകുമാറിന്റെ പേര് ഉയർന്നുവന്നത്. സൂര്യയുടെ പേരാണ് സെലക്ഷൻ കമ്മറ്റി ബി.സി.സി.ഐയ്ക്ക് സമർപ്പിച്ചതെന്നും അറിയുന്നു. ലങ്കൻ പര്യടനത്തിൽ ഹാർദിക്കിന് വിശ്രമം നൽകി സൂര്യയെ ക്യാപ്ടനാക്കാമെന്നും ഏകദിനത്തിൽ കെ.എൽ രാഹുലിനെ ക്യാപ്ടനാക്കാമെന്നുമാണ് ധാരണയെന്ന് അറിയുന്നു. ബി.സി.സി.ഐ ഇത് അംഗീകരിച്ചശേഷമേ ടീം പ്രഖ്യാപനമുണ്ടാകൂ.
ഹാർദിക്കിനെ ഒഴിവാക്കാനുള്ള കാരണങ്ങൾ
1. ഫിറ്റ്നസ് പ്രശ്നങ്ങളാണ് ഹാർദിക്കിനെ ക്യാപ്ടൻസിയിൽ നിന്ന് മാറ്റാനുള്ള പ്രധാന കാരണമായി പറയുന്നത്. മൂന്ന് ഫോർമാറ്റിലും കളിക്കുന്നതിനാൽ ഹാർദിനെ പരിക്ക് നിരന്തരം വേട്ടയാടുന്നുണ്ട്.
2. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പിന് പരിക്കേറ്റതിന് ശേഷം ഐ.പി.എല്ലിലാണ് പിന്നെ കളിക്കാനായത്. ക്യാപ്ടൻ സ്ഥാനത്തുള്ളയാൾക്ക് നീണ്ട നടവേള വരുന്നത് ശരിയല്ലെന്ന് അഭിപ്രായമുയർന്നു.
3. 2022മുതൽ ഇതുവരെ ഇന്ത്യൻ ടീം കളിച്ച 79 ട്വന്റി-20കളിൽ 46 എണ്ണത്തിൽ മാത്രമേ ഹാർദിക്കിന് ഇറങ്ങാൻ കഴിഞ്ഞിട്ടുള്ളൂ.
4. മുംബയ് ഇന്ത്യൻസിന്റെ ക്യാപ്ടനായതിന് ശേഷമുള്ള പ്രശ്നങ്ങൾ ഇന്ത്യൻ ടീമിലെയും പലതാരങ്ങളുടെയും ഉള്ളിൽ ഹാർദിക്കുമായി അലോസരമുണ്ടാക്കിയിട്ടുണ്ട്. ഹാർദിക്കിന് കീഴിൽ കളിക്കുന്നതിനെ പലരും ഇഷ്ടപ്പെടുന്നില്ല.
5. ഹാർദിക് തന്റെ പിൻഗാമിയാകുന്നതിൽ രോഹിത് ശർമ്മയും വലിയ താത്പര്യം കാട്ടിയില്ലെന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |