കൊച്ചി: എ.കെ.ജി സെന്റർ ആക്രമണക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിലുള്ള രണ്ടാം പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ സുഹൈൽ ഷാജഹാൻ ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. ഒളിവിലായിരുന്ന ഇയാൾ കഴിഞ്ഞ രണ്ടിന് ഡൽഹിയിലാണ് പിടിയിലായത്. കേസിൽ തന്നെ അനാവശ്യമായി പ്രതി ചേർക്കുകയായിരുന്നെന്ന് ഹർജിയിൽ പറയുന്നു.
രണ്ടുവർഷം മുമ്പുണ്ടായ സംഭവത്തിൽ കഴിഞ്ഞ ജൂലായ് രണ്ടിനാണ് സുഹൈൽ അറസ്റ്റിലായത്. സംഭവസമയത്ത് സമീപ പ്രദേശങ്ങളിൽ പോലും താനുണ്ടായിരുന്നില്ലെന്ന് ഹർജിയിൽ പറയുന്നു. വസ്തുതകൾ പരിശോധിക്കാതെയാണ് പ്രതിയാക്കിയത്. ഭരിക്കുന്ന പാർട്ടിയുടെ സമ്മർദ്ദത്തിലാണ് കേസ്. കേസിലെ ഒന്നും മൂന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. സുഹൈലിന്റെ ജാമ്യാപേക്ഷ നേരത്തെ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. 2022 ജൂലായ് ഒന്നിന് അർദ്ധരാത്രിയോടെയാണ് എ.കെ.ജി സെന്ററിനു നേരെ ബോംബ് ആക്രമണമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |